മുക്കാല്‍ തട്ടിപ്പും, ബാക്കി വെട്ടിപ്പും, പൊടിക്കു കള്ളത്തരവും: വേറെ കുഴപ്പമൊന്നുമില്ല.

Sunday, March 30, 2008

കടമ്മനിട്ടയും വിട വാങ്ങുന്നു..




കവിത വായിച്ചുപോന്നിരുന്ന മലയാളിയെ, കവിത 'കേള്‍ക്കാന്‍' പ്രേരിപ്പിച്ച ജനകീയകവി ....

"നിങ്ങളോര്‍ക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്നു".

ആദരാഞ്ജലികള്‍...

Friday, March 21, 2008

കൊക്കരക്കോ...!!!!

കാര്യങ്ങള്‍ കാര്യങ്ങളായി തന്നെ പറയുന്ന വിന്‍സ് ദുഃഖവെള്ളിക്കവധി നല്‍കുന്നതിനെ പറ്റി ഒരു ബ്ളോഗിട്ടു. വായിച്ചു കഴിഞ്ഞപ്പോള്‍ ഒന്നു കമന്റാന്‍ തോന്നി. കമന്റിക്കഴിഞ്ഞപ്പോ വലിയ കുഴപ്പമില്ല എന്നും തോന്നി. അതുകൊണ്ടു, അതുകൊണ്ടു മാത്രം അതിവിടെയും...

"നാട്ടുകാരേ.. ഓടിവായോ... ഞാനൊരു മുട്ടയിട്ടേ" എന്നു പിടക്കോഴി പറയാറില്ലെ? ഏതാണ്ടതാണു ലൈന്‍.

വിന്‍സിന്റെ ബ്ളോഗ്.

ഞാനിട്ട പൂവന്‍ മുട്ട ദേ...


പ്രിയ വിന്‍സ്,

ബ്ളോഗിന്റെ തലക്കെട്ടിനോട് പൂര്‍ണ്ണമായും യോജിക്കുന്നു. സമകാലികമായ പല പ്രശ്നങ്ങളിലും ക്രിസ്തീയസഭകള്‍ എടുത്ത നിലപാടുകള്‍ നാടിന്റെ പൊതുവികാരത്തോടു ചേര്‍ന്നുനില്‍ക്കുന്നവയായിരുന്നില്ല എന്നെനിക്കും തോന്നിയിട്ടുണ്ടു. ന്യൂനപക്ഷപദവി ഏതുകാര്യത്തിനും ഒരു മുട്ടാപ്പോക്കു ന്യായമായി ഉപയോഗിക്കുന്നതു ക്രിസ്ത്യാനികളെല്ലാവരും അംഗീകരിക്കുന്നുമില്ല.

പക്ഷേ തലക്കെട്ടിനു വിശദീകരണമായി താങ്കള്‍ അവതരിപ്പിച്ചിരിക്കുന്ന വിഷയം, അതിനെ സാധൂകരിക്കുന്നില്ല.. ദുഃഖവെള്ളിയുടെ പ്രാധാന്യത്തെപറ്റിയുള്ള താങ്കളുടെ നിരീക്ഷണങ്ങള്‍ അല്പ്പം വികലമാണു.

അമേരിക്കയില്‍ ആരും ഇതാചരിക്കുന്നില്ല എന്നുള്ളതുകൊണ്ടു ഇവിടെ അതു പാടില്ല എന്നുണ്ടോ? മതപരമായ ചടങ്ങുകളില്‍ പ്രാദേശികമായ പാരമ്പര്യങ്ങള്‍ വളരെയധികം സ്വാധീനം ചെലുത്താറുണ്ടു. കല്‍ദായ സഭയുടെ സ്വാധീനമുള്ള കേരളത്തിലെ സീറോ-മലബാര്‍, സീറോ മലങ്കര,യാക്കോബായ-ഓര്‍ത്തഡോക്സ്, മാര്‍ത്തോമാ തുടങ്ങിയ സഭകളെല്ലാം ദുഃഖവെള്ളി വലിയ പ്രാധാന്യത്തോടെ ആചരിക്കുന്ന സഭകളാണു. പകല്‍ മുഴുവന്‍ നീളുന്ന ചടങ്ങുകള്‍ ഈ സഭകള്‍ക്കെല്ലാമുണ്ടു.എന്റെ അറിവിലും അനുഭവത്തിലും , ഏതാണ്ടെല്ലാവരും തന്നെ ഇവയില്‍ പങ്കെടുക്കാറുമുണ്ടു. ദുഃഖവെള്ളിയുടെ പേരില്‍ ഒരവധി കിട്ടിയാല്‍ വീട്ടിലിരിക്കാം എന്നു വിചാരിക്കുന്ന ക്രിസ്ത്യാനികളുടെ എണ്ണം വളരെ വലുതാകാന്‍ ന്യായമില്ല. മതപരമായ ചടങ്ങുകളില്‍ പാശ്ചാത്യര്‍ക്കുള്ള താല്‍പ്പര്യക്കുറവു ഒരു പുതിയ കാര്യമല്ല. [ക്രിസ്ത്‌മസ് പോലും അവരെ സംബന്ധിച്ചിടത്തോളം ഒരു നീണ്ട അവധികാലം മാത്രമാണു എന്നു പലപ്പോഴും തോന്നിയിട്ടുണ്ടു. അല്ലാതെ അതിലുള്ള മതപരമായ ഫാക്ടര്‍ തുലോം കുറവല്ലേ?ആധികാരികമായി എനിക്കറിയില്ല, അമേരിക്കന്‍ ജീവിതരീതിയുമായുള്ള ഏറ്റവും അടുത്ത അനുഭവം ഫ്റീഏണ്ഡ്ശ് ശെരിഎസ് ആണു.!]. പറഞ്ഞു വരുന്നതു ദുഃഖവെള്ളിയുടെ പ്രാധാന്യത്തെപ്പറ്റി കേരളത്തിലെ ക്രിസ്ത്യാനികള്‍ക്കു ഒരു സംശയവുമില്ല. അതിനിപ്പൊ സായിപ്പു എന്തു ചെയ്യുന്നു എന്നു നോക്കണ്ട കാര്യവുമില്ല.[അമേരിക്ക എന്ന രാജ്യം ഉണ്ടാകുന്ന കാലത്തു കേരളത്തില്‍ ഒന്നോ രണ്ടോ സൂനഹദോസുകള്‍ നടന്നു കഴിഞ്ഞിരുന്നു. അതുകൊണ്ടു വേണേല്‍ ലവന്‍മാരു നമ്മളെ നോക്കി പഠിക്കട്ടെ!] അവധിയെങ്കില്‍ അങ്ങനെ, ഇല്ലെങ്കില്‍ അവധിയെടുത്തു പള്ളിയില്‍ പോകും. ഇനി അവധി കിട്ടാത്ത ഒരു സാഹചര്യമാണെങ്കില്‍ അന്നു ചെയ്യുന്ന ജോലി ഒരു സഹനമായി കണ്ടുകൊണ്ടു അങ്ങു കൊള്ളിക്കും.

പൊതു അവധികള്‍ കൂടുതലാണെന്ന ഈ ഫോറത്തിന്റെ അഭിപ്രായത്തോടു ഞാനും യോജിക്കുന്നു. ദുഃഖവെള്ളി ആചരണങ്ങളുടെ പ്രാധാന്യം കുറച്ചു കാണിക്കുന്ന തരത്തിലുള്ള പരാമര്‍ശ്ശങ്ങളോടുള്ള ഒരു പ്രതികരണമായി ഇതിനെ കാണുക.

ഇനി മറ്റൊരു കാര്യം കൂടി.നമ്മുടെ നാട്ടില്‍ ആഗസ്റ്റ് 15 & ജനുവരി 26 ദേശീയ അവധികളാണു. ഭാരതത്തിന്റെ സ്വാതന്ത്ര്യവും പരമാധികാരവും വിളമ്പരം ചെയ്യുന്ന ഈ ദിവസങ്ങളില്‍, അതിനു ചേരുന്ന വിധത്തില്‍ നമ്മളെന്തെല്ലാം ചെയ്യാറുണ്ട്? ലക്ഷങ്ങള്‍ മുടക്കി[ അതോ കോടികളോ?] ദില്ലിയില്‍ നടത്തുന്ന പരേഡുകള്‍ നമ്മളിലെത്ര പേര്‍ കാണാറുണ്ടു? ഗാന്ധിജിയുടെ ഓര്‍മ്മ പുതുക്കിക്കൊണ്ട് ഒക്ടോബര്‍ രണ്ടിനു സേവനത്തിനിറങ്ങുന്നവര്‍ എത്ര പേരുണ്ടു? അമേരിക്കയില്‍, ജൂലൈ നാലിനും, 'താങ്ക്സ് ഗിവിങ്ങു ഡേ'യ്ക്കുമൊക്കെ ഏതാണ്ടിതു തന്നെയല്ലേ സ്ഥിതി? പക്ഷേ അതുകൊണ്ടു ഈ അവധികള്‍ക്കൊന്നും അര്‍ത്ഥമില്ല എന്നുണ്ടൊ?

തല്‍ക്കാലം ഇതിങ്ങനെയൊക്കെയങ്ങു പോട്ടന്നേ. ഹര്‍ത്താലും ബന്ദുമൊക്കെ നമുക്കു ആദ്യം നിര്‍ത്തിക്കാം. പ്രവാസി മലയാളികള്‍ എല്ലാവരും നാട്ടില്‍ വരുമ്പോള്‍ കൃത്യമായി ഡ്യൂട്ടി അടയ്കാമെന്നും, നാട്ടിലുള്ളവര്‍ രജിസ്ട്രേഷന്‍ ടാക്സ് മുഴുവന്‍ അടയ്കാമെന്നും തീരുമാനിച്ചാല്‍ നികത്താവുന്ന നഷ്ടമല്ലേയുള്ളൂ?

ഹാപ്പി ഈസ്റ്റര്‍! [ അതു അമേരിക്കയിലും ഞായറാഴ്ച തന്നെയല്ലെ? ;-)]

ഇനി ഒരു നല്ല പു.ക.ക്രി.യുടെ ഉത്തരം പിടിച്ചോ!

" ടാവ്വേ.. കാര്യം ശരിയാ.. ഒരവധികൊണ്ടു സര്‍ക്കാരിനു ചില്ലറ നഷ്ടമൊക്കെ ഒണ്ടാവും. പക്ഷേ അതിനും കൂടി ചേര്‍ത്തല്ലേ ഞങ്ങള്‍ ബിവറേജസൈന്റെ ലാഭം കൂട്ടുന്നതു. അപ്പൊ ആകെ മൊത്തം ടോട്ടല്‍ എക്സ്പന്‍സ് ചിലവു കഴിഞ്ഞാലും, സര്‍ക്കാരിനു ലാഭം തന്നെ.."

Thursday, March 20, 2008

ഇണ്ട്രിയപ്പവും പാലും

ബോധം വെച്ചു കഴിഞ്ഞുള്ള എല്ലാ പെസഹായ്ക്കും ഞാന്‍വീട്ടിലുണ്ടായിരുന്നു. ഉച്ചയൂണു കഴിഞ്ഞാല്‍ തുടങ്ങുന്ന ഇണ്ട്രിയപ്പം പുഴുങ്ങലിനു കൈസഹായം ചെയ്യാന്‍ നില്‍കുന്നതിനു പകരമായി, ആദ്യം വാങ്ങുന്ന ഇലയപ്പങ്ങളിലൊന്നു അമ്മ തരും. കയ്യില്‍ പിടിക്കാന്‍ പറ്റാത്ത വിധം ചൂടായിരിക്കും. പക്ഷേ ആറുന്നതു വരെ കാക്കാനുള്ള മടി കൊണ്ടു രണ്ടു തവണ ഊതിയിട്ടു കടിക്കും. പല്ലു തരിക്കുന്ന ചൂടാണെങ്കിലും ആക്രാന്തം കാണിക്കുന്നതു അതിന്റെ രുചിയോര്‍ത്തിട്ടൊന്നുമല്ല. സത്യം പറഞ്ഞാല്‍ പെസഹാ അപ്പത്തിനു വലിയ രുചിയൊന്നുമില്ല. അരിമാവും ഉഴുന്നും ഉപ്പും ചേര്‍ന്ന ഏതാണ്ടൊരു രുചി. അത്ര മാത്രം!. അതു ഒരു കണക്കിനു നന്നായി. അല്ലെങ്കില്‍ ഇടയ്ക്കിടെ ഉണ്ടാക്കി അതിന്റെ ആ ഒരു വില കളഞ്ഞേനെ.

പെസഹാ അപ്പത്തിനു ഇണ്ട്രിയപ്പം എന്നു പേരു വന്നതിനു പുറകിലും ഒരു കഥയുണ്ടു. പണ്ടു പണ്ടൊരു പെസഹാ വ്യാഴാഴ്ച. അപ്പം പുഴുങ്ങി വെച്ചിട്ടു , പള്ളിയിലെ സന്ധ്യാ നമസ്കാരം കൂടാന്‍ പോകുന്ന വഴി ചില ചേടത്തിമാരുടെ സംസാര വിഷയം, പെസഹാ അപ്പത്തിനു ഒരു പേരില്ലല്ലോ എന്നുള്ളതായിരുന്നു. പള്ളിയില്‍ ചെന്നുകഴിഞ്ഞും ഇതു തന്നെ ചിന്ത.അതില്‍ ഒരു ചേടത്തി കുരിശേല്‍ കിടക്കണ കര്‍ത്താവിനെ നോക്കിയപ്പോളാണു സാധാരണ ശ്രദ്ധിക്കാത്ത ഒരു കാര്യം കണ്ണില്‍ പെട്ടതു. കര്‍ത്താവിന്റെ തലയ്ക്കു മുകളിലെ നാലക്ഷരങ്ങള്...I ... N.. R..I...ചേടത്തി ഒനു കൂട്ടി വായിച്ചു..ഇന്‍റി... കൊള്ളാമല്ലോ! തിരിച്ചു നടന്നപ്പോ ചേടത്തി തന്റെ കണ്ടെത്തല്‍ പരസ്യപ്പെടുത്തി. അങ്ങനെ അപ്പത്തിനു ഇന്‍റി അപ്പം എന്നു പേരു വീണു. പിന്നെ കാലക്രമേണ അതു ഇണ്ട്രിയപ്പമായി.


അപ്പത്തിന്റെ കൂടെ തട്ടേണ്ട പാലു വീട്ടിലെ പുരുഷന്‍മാരാണു ഉണ്ടാക്കേണ്ടതു. കാച്ചിയ പാലില്‍, ഉരുക്കിയ ശര്‍ക്കരയും എള്ളും , പിന്നെ കുരുത്തോലയുമൊക്കെ ഇട്ടു പാലു തിളക്കുമ്പോ തവി കൊണ്ടു നിറുത്താതെ ഇളക്കണം. ചുമ്മാ അങ്ങിളക്കിയാല്‍ പോരാ, കലത്തിന്റെ അടിയില്‍ ' ഈശോ മറിയം യൌസേപ്പേ' എന്നെഴുതണമെന്നാണു അമ്മു സാറു പറയുന്നതു. പത്താം ക്ളാസ്സു കഴിഞ്ഞാണു തവി നമ്മുടെ കയ്യില്‍ കിട്ടിതുടങ്ങിയതു.

കുരിശ്ശു വര കഴിഞ്ഞാല്‍ അപ്പവും പാലും കഴിക്കാനുള്ള പാത്രങ്ങളും എടുത്തു കൊണ്ടു അമ്മ വരും. പിന്നെ പെസഹാ സ്പഷ്യല്‍ ബൈബിള്‍ വായന. അതു കഴിഞ്ഞാല്‍ അപ്പം മുറി. 2005 വരെ അച്ചായന്‍ മുറിച്ചു. [ എന്റെ വല്ല്യപ്പന്‍. പുള്ളി മരിച്ചു പോയി.]. ഇപ്പോ കാരണവര്‍ എന്റെയപ്പനാണു. പ്രായത്തിന്റെ മൂപ്പനുസരിച്ചു ബഹുമാനത്തോടെ അപ്പം മേടിക്കണം എന്നണു കീഴ്‌വഴക്കം. പാലു ഗ്ളാസ്സിലോ പരപ്പുള്ള പാത്രത്തിലോ എടുത്തു അപ്പം മുക്കി കഴിക്കണം. കുരുത്തോലകൊണ്ടു കുരിശു വെച്ച അപ്പമോ പാലോ ഒരു ശകലം പോലും താഴെ വീഴാന്‍ പാടില്ല. കഴിച്ചു കഴിഞ്ഞാല്‍ വാ കഴുകി തുപ്പുന്നതും, അപ്പവും പാലും എടുത്ത പാത്രം കഴുകിയ വെള്ളം നിലത്തൊഴിക്കുന്നതും വലിയ തെറ്റുകള്‍ തന്നെ.

പെസഹാ ദിവസം വേറെ അത്താഴം പതിവില്ല. ജോണി പറയാറുണ്ടു " ഇസ്രായേലുകാരു പെസഹായ്ക്കു നല്ല ഒന്നാംതരം മട്ടണ്‍ തന്തൂരിയാ അടിച്ചതു. നമുക്കും അതു മതിയാരുന്നു..".

അപ്പോ ഇത്രയുമൊക്കെ പറയാന്‍ കാരണം, ഇത്തവണ ഇണ്ട്രി അപ്പം മുറിക്കാന്‍ ഞാനെന്റെ വീട്ടില്‍ ഉണ്ടാവില്ല. പകരം, ഹൈദരബാദിലെ ഒരു ബേക്കറിയില്‍ കയറി ഞാനൊരു ദില്‍ക്കുഷു മേടിച്ചു അങ്ങു ഒപ്പിക്കും! പിന്നല്ലാതെ പിന്നെ!

സൂചനകള്‍.

1. ഇലയപ്പം : ഇണ്ട്രിയപ്പം വട്ടത്തില്‍ പുഴുങ്ങുന്ന കൂടെ പുഴുങ്ങുന്ന ഗോതമ്പട പരുവത്തിലുള്ള ചെറിയ അപ്പങ്ങള്‍. ചുമ്മാ റ്റേസ്റ്റ് ചെയ്യാന്‍.

2. മട്ടണ്‍ തന്തൂരി : പെസഹായുടെ ചരിത്രം

Wednesday, March 5, 2008

ഹൈദരാബാദ്...

ഞാന്‍ എന്റെ പ്രവര്‍ത്തനമണ്ഠലം [ ന്ന്ച്ചാ മ്മടെ കളം] താത്കാലികമായി ഹൈദരാബാദിലേയ്ക്കു മാറ്റിയിരിയ്ക്കുന്ന വിവരം സസന്തോഷം അറിയിക്കുന്നൂ....

ബെംഗളുരുവിന്‌ എന്നെ മടുത്തതു കൊണ്ടോ, എനിക്കു മടുത്തതു കൊണ്ടോ അല്ല കേട്ടോ.

വെറുതേ, ഒരു ചേഞ്ചിനു വേണ്ടി മാത്രം.