മുക്കാല്‍ തട്ടിപ്പും, ബാക്കി വെട്ടിപ്പും, പൊടിക്കു കള്ളത്തരവും: വേറെ കുഴപ്പമൊന്നുമില്ല.

Sunday, November 30, 2008

രൂപതയുടെ പ്രാര്ഥനാ ദിനം ഇന്ന്‌

രൂപതയുടെ പ്രാര്ഥനാ ദിനം ഇന്ന്‌.

എന്റെ സമുദായംഗങ്ങള്‍ക്കൊപ്പം ഞാനും കൂടുന്നു.

"തമ്പുരാനേ, നീ വെള്ളിടിയൊക്കെ വെട്ടിച്ച് ഒരു സീനുണ്ടാക്കി അച്ചന്‍‌മാരെ രക്ഷിക്കണേ" എന്നല്ല....

ഈ കാര്യത്തില്‍‌ ഒരു തീരുമാനം ഇത്തവണയെങ്കിലും.....

കുറ്റവാളികള്‍ ശിക്ഷിക്കപ്പെടട്ടെ. നിരപരാധികള്‍ സമാധാനമായി ജീവിക്കട്ടെ.സത്യം ജയിക്കട്ടെ.

ആമ്മേന്‍.

Tuesday, November 4, 2008

അട്ടിമറി

എ.സി-മിലാനും, ലിവര്‍പൂളും കൂടി ചാമ്പ്യന്‍സ്‌ലീഗ്‌ ഫൈനലില്‍ ഏറ്റുമുട്ടിയപ്പോ, ആദ്യ പകുതിയില്‍ മിലാന്‍ മൂന്നു്‌ ഗോളടിച്ചിട്ടും ഞാന്‍ ലിവര്‍പൂളിനു വേണ്ടി കൈയ്യടിച്ചു. ലിവര്‍പൂള്‍ ജയിച്ചു.

വി.എം.സുധീരനും ഡോ.മനോജും ആലപ്പുഴയില്‍ ഏറ്റുമുട്ടിയപ്പോ മനോജ്‌ ജയിക്കുമെന്നു ഞാന്‍ പറഞ്ഞു. അങ്ങനെ നടന്നു.

കെ.ബാലകൃഷ്ണപിള്ളയും ഐഷ പോറ്റിയും കൊട്ടാരക്കരയില്‍ തമ്മിലടിച്ചപ്പോ പിള്ള പൊട്ടുമെന്നു ഞാന്‍ വാതു വെച്ചു. കാശു കിട്ടി.

ലോകം കാത്തിരിക്കുന്ന തിരഞ്ഞെടുപ്പു ഇന്ന്‌.

ഒബാമ ജയിക്കുമെന്നു എല്ലാരും പറയുന്നു.

പക്ഷേ, മക്കൈന്‍ ജയിക്കുന്നതാ എനിക്കിഷ്ടം.


ഞാന്‍ അട്ടിമറികള്‍ ഇഷ്ടപ്പെടുന്നു.


[ മക്കൈന്‍ തോറ്റാല്‍ എന്താകുമെന്നോ? ഒന്നും ആകാനില്ല. ആരു ജയിച്ചാലും എനിക്കു വലിയ മെച്ചമൊന്നും ഉണ്ടാകും എന്നു തോന്നുന്നില്ല.]

Wednesday, October 15, 2008

വി.അല്‍ഫോന്‍സാമ്മ - സഹനത്തിന്റെ അമ്മ

വാഴ്ത്തപ്പെട്ട അല്‍ഫോന്‍സാമ്മ, കത്തോലിക്കാ സഭയിലെ വിശുദ്ധരുടെ പദവിയിലേയ്ക്കുയര്‍ത്തപ്പെട്ടതിന്റെ ആഘോഷവും ആരവവും , അല്‍പ്പം വിമര്‍ശ്ശനവുമൊക്കെ ബൂലോകത്ത്‌ കാണാനിടയായി. ഏതൊരു കാര്യത്തിലും ഉയര്‍ന്നു കേള്‍ക്കുന്ന വ്യത്യസ്തമായ പൊതുജനാഭിപ്രായങ്ങളും, അതിന്‍മേലുള്ള ചര്‍ച്ചകളുമാണ്‌, മറ്റു പലരെയും പോലെ എന്നെയും ഈ മാധ്യമത്തിന്റെ ഒരാരാധകനാക്കുന്നത്‌.

സഭയുമായും സഭയുടെ ചട്ടക്കൂടുമായും ചെറുപ്പം മുതലേ അടുത്തു പരിചയമുള്ള ഒരു കത്തോലിക്കന്‍ എന്ന നിലയില്‍ ചില വിശദീകരണങ്ങള്‍ നല്‍കാനാണ്‌ എന്റെ ശ്രമം. പലരും പലവുരു പറഞ്ഞ കഴിഞ്ഞ കാര്യങ്ങള്‍ തന്നെ.

വിശുദ്ധിയോടെ ജീവിച്ചു മരിച്ചവരെ സഭയ്ക്കുള്ളില്‍ ബഹുമാനിക്കാനും, അവരുടെ ജീവിതം ഒരു മാതൃകയായി വിശ്വാസികള്‍ക്കു മുമ്പില്‍ അവതരിപ്പിക്കാനുമായി , അത്തരം ആളുകളെ വിശുദ്ധന്‍/വിശുദ്ധ പദവികളേയ്ക്കുയര്‍ത്തുന്നത്‌ നൂറ്റാണ്ടുകളായി കത്തോലിക്കാ സഭയില്‍ നിലനിന്നുപോരുന്ന ഒരു പാരമ്പര്യമാണ്‌. അവരോടുള്ളു ബഹുമാനത്തിനു 'വണക്കം' എന്നാണ്‌ സഭ പറയുന്നത്‌. അവരുടെ ജീവിതരീതികള്‍ അനുകരിക്കാനും, അവരോടു മാദ്ധ്യസ്ഥം യാചിക്കാനും സഭ പഠിപ്പിക്കുന്നു. അല്ലാതെ അവരാരും ദൈവങ്ങളോ, ദൈവത്തിനു സമന്‍മാരോ അല്ല. അന്ധമായ വിശ്വാസത്തിന്റെ പേരില്‍ ചുരുക്കം ചിലര്‍ കാണിച്ചുകൂട്ടുന്ന പ്രഹസങ്ങള്‍ തെറ്റായ സന്ദേശങ്ങള്‍ നല്‍കുന്നുണ്ട്‌ എന്നതു ശരിയാണെങ്കിലും, അതൊന്നും സഭയുടെ നിലപാടാകുന്നില്ല.

ഈ നാമകരണ നടപടി വളരെ ദൈര്‍ഘ്യമേറിയതും വിപുലവുമാണ്‌. മാറുന്ന രാഷ്ട്രീയ-സാമൂഹിക സാഹചര്യങ്ങള്‍ക്കനുസരിച്ച്‌ ഒരാളെ വിശുദ്ധനാക്കാന്‍ പറ്റില്ല. പല തലങ്ങളിലുള്ള പരിശോധനകളും പഠനങ്ങളും അടങ്ങുന്ന നാമകരണ നടപടി, നമ്മുടെ നാട്ടിലെ സിവിലിയന്‍ അവാര്‍ഡുകളോട്‌ താരതമ്യം ചെയ്യാന്‍ സാധിക്കില്ല.

വിശുദ്ധപദവിയിലേയ്ക്കുയര്‍ത്തപ്പെട്ടവരെല്ലാം മാര്‍പ്പാപ്പാമാരോ വൈദികരോ സന്യസ്തരോ ആയിരുന്നില്ല. വളരെയധികം അറിയപ്പെടുന്ന പേരുകേട്ടവരായിരിക്കണം ഇവര്‍ എന്നും ഒരു നിര്‍ബന്ധവുമില്ല. വിശ്വാസത്തില്‍ നിന്നും വ്യതിചലിച്ചു ജീവിച്ച സ്വന്തം മകനുവേണ്ടി കരഞ്ഞു പ്രാര്‍ത്ഥിച്ച മോനിക്കാ എന്ന വീട്ടമ്മ വിശുദ്ധയായിട്ടുണ്ട്‌. അല്‍ഫോന്‍സാമ്മയും അതുപോലെ ഒരു ജീവിതമാണ്‌.

മെച്ചപ്പെട്ട സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങളില്‍ ജനിച്ചിട്ടും, അതിന്റെ സുഖസൌകര്യങ്ങള്‍ ഉപേക്ഷിച്ചു മഠത്തില്‍ ചേര്‍ന്ന അല്‍ഫോന്‍സാമ്മ , നിശബ്ദ സഹനത്തിലൂടെയാണ്‌ വിശുദ്ധി നേടിയത്‌. രോഗം മൂലമുള്ള ശാരീരിക സഹനം, സഹപ്രവര്‍ത്തകരുടെ തെറ്റിധാരണകള്‍ മൂലമുള്ള മാനസിക സഹനം- രണ്ടും അമ്മയെ ഒരു പോലെ ബുദ്ധിമുട്ടിച്ചിരുന്നു. പക്ഷേ ഇതെല്ലാം അനുഗ്രഹങ്ങളായി കണ്ട്‌ ആസ്വദിക്കാന്‍ അമ്മ ശ്രമിച്ചു.

ആ ജീവചരിത്രത്തിന്റെ ഇത്രയും ഭാഗമെങ്കിലും ആരുടെയും യുക്തിക്കു നിരക്കാത്തതല്ല എന്നു കരുതുന്നു. ദര്‍ശ്ശനങ്ങള്‍ പോലെയുള്ള കാര്യങ്ങള്‍ അംഗീകരിക്കാന്‍ വിശ്വാസികള്‍ക്കേ ഒരു പക്ഷേ സാധിക്കൂ. അപ്പോ, ഒരു നല്ല ജീവിതം ജീവിച്ചു മരിച്ച, സഹനങ്ങള്‍ ദൈവാനുഗ്രഹങ്ങളായി കണ്ട ഒരു വ്യക്തിയെ ഒരു പദവി വഴി സഭ സഭയ്ക്കുള്ളില്‍ ബഹുമാനിക്കുമ്പോള്‍, അതില്‍ ചിലര്‍ക്കു ബുദ്ധിമുട്ടു തോന്നേണ്ട കാര്യമെന്താണ്‌?

നാട്ടിലെ മാധ്യമങ്ങള്‍ അതിനു അമിതപ്രാധാന്യം നല്‍കിയത്‌ അതിനുള്ളിലെ കച്ചവടസാധ്യത മാത്രം മുന്നില്‍കണ്ടായിരിക്കണം. പക്ഷേ മാധ്യമങ്ങളുടെ കച്ചവട സാധ്യത എന്നു പറയുന്നത്‌ പ്രസ്തുത വാര്‍ത്തയ്ക്കു എത്ര ആവശ്യക്കാരുണ്ടെന്നതാണ്‌. കത്തോലിക്കാ സഭയ്ക്കുള്ളില്‍ , ഈ ചടങ്ങിനു്‌ എത്ര മാത്രം പ്രാധാന്യമുണ്ടെന്നത്‌, സഭയെക്കുറിച്ചറിയാവുന്നവര്‍ക്കറിയാം. അതറിയാവുന്നവര്‍ , കത്തോലിക്കനല്ലെങ്കില്‍പോലും, ഇതു ശ്രദ്ധിക്കും. ഈ കാര്യം മാധ്യമങ്ങള്‍ക്കും അറിയാം. കത്തോലിക്കര്‍ മാത്രമേ ഇതു ശ്രദ്ധിക്കൂ എന്നുണ്ടെങ്കില്‍ ദേശീയ വാര്‍ത്താ ചാനലുകളൊന്നും ഇതിനു ഇത്ര പ്രാധാന്യം കൊടുക്കാന്‍ ന്യായമില്ലല്ലോ.

എല്ലാ വര്‍ഷവും നടക്കുന്ന , ശബരിമലയിലെ മകരവിളക്കു്‌ ഏതാണ്ടെല്ലാ മലയാള ചാനലുകളും തല്‍സമയം കാണിക്കാറുണ്ട്‌. അതുപോലെ തന്നെ പ്രധാനപ്പെട്ട, അതും ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന ഒരു ചടങ്ങ്‌, അതില്‍ ഒരു ഭാരതീയന്‍, ഒരു മലയാളി അംഗീകരിക്കപെടുമ്പോള്‍ അതിനു വാര്‍ത്താപ്രാധാന്യം ലഭിക്കുന്നു എന്നതില്‍ ഒരുപാടു ആകുലപ്പെടേണ്ട കാര്യമൊന്നുമില്ല.

മറ്റോതൊരു പ്രസ്ഥാനത്തെയും പോലെ കത്തോലിക്കാ സഭയിലും അനുചിതമായ പല പ്രവണതകളും വളര്‍ന്നു വരുന്നതില്‍ ആശങ്കയുള്ള ഒരു വിശ്വാസിയാണ്‌ ഞാനും. രാഷ്ട്രീയ- സാമ്പത്തിക സ്വാധീനമുള്ളവര്‍ മാത്രം അല്‍മായപ്രതിനിധികളായി പൊതുസമൂഹത്തില്‍ ഉയര്‍ത്തിക്കാട്ടപ്പെടുന്നതില്‍ എനിക്കു അമര്‍ഷമുണ്ട്‌. അല്‍ഫോന്‍സാമ്മയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട്‌* , മിഷന്‍ ലീഗ്‌ എന്ന സംഘടന സ്ഥാപിക്കന്‍ യത്നിച്ച, അതിനെ ലോകത്തിലെ ഏറ്റവും വലിയ അല്‍മായസംഘടനയായി വളര്‍ത്തിയ കുഞ്ഞേട്ടനു
മുന്നില്‍ , കെ.എം.മാണി അല്‍മായപ്രതിനിധി ആയത്‌ രൂപതാകേന്ദ്രങ്ങളില്‍ അദ്ദേഹത്തിനുള്ള സ്വാധീനം കൊണ്ടു മാത്രമായിരിക്കണം. [യാത്ര പുറപ്പെടുന്നതിനു മുമ്പ്‌ പി.സി.തോമസുമായി ഒരു രാഷ്ട്രീയ സംഘടനത്തിനും കേരളത്തിന്റെ സ്വന്തം മാണി സാര്‍ ഈ അവസരം ഉപയോഗിച്ചു എന്നും കേട്ടു, കഷ്ടം!]. ഷെവലിയര്‍, പ്രോ എക്ലേറ്റ്‌ എറ്റ്‌ പൊന്തിഫിക്ക്‌ എന്നിങ്ങനെയുള്ള അല്‍മായ ബഹുമതികള്‍ പലപ്പോഴും മെത്രാന്‍മാരുമായി നല്ല ബന്ധം പുലര്‍ത്തുന്നവര്‍ക്കു മാത്രമാണ്‌ ലഭിക്കുന്നതെന്ന ആരോപണം , ഇത്തരം ബഹുമതികള്‍ പ്രഖ്യാപിക്കുമ്പോളെല്ലാം ഉയര്‍ന്നു വരാറുള്ളതാണ്‌. അതില്‍ ഒരു പരിധിവരെയൊക്കെ ശരിയുണ്ടായിരുന്നു താനും.

പക്ഷേ, അല്‍ഫോന്‍സാമ്മയുടെ കാര്യത്തില്‍ ഇങ്ങനെ ഒരു മനസ്താപവും എനിക്കില്ല. സി.എം.ഐ. സമൂഹത്തിന്റെ അഭിമാനസ്തംഭമായ വാഴ്ത്തപെട്ട ചാവറയച്ചന്‍ , അല്‍ഫോന്‍സാമ്മയ്ക്കു മുമ്പേ വിശുദ്ധപദവിയിലെത്തും എന്നായിരുന്നു ഞാന്‍ കരുതിയിരുന്നത്‌. മാന്നാനം പള്ളിയില്‍ സ്ഥിരമായി പോയിരുന്നതു കൊണ്ട്‌ അവിടെ വരുന്ന ആളുകളുടെ അനുഭവസാക്ഷ്യങ്ങള്‍ ഒട്ടനവധി അറിഞ്ഞിട്ടുണ്ട്‌ എന്നതു ഒരു പ്രധാനകാരണമാണെങ്കിലും, സി.എം.ഐ. സമൂഹത്തിനു സഭയിലുള്ള സ്വാധീനം നടപടികള്‍ക്കു വേഗം കൂട്ടും എന്നു ഞാന്‍ കരുതി.

പക്ഷേ, ആരുമല്ലാതിരുന്ന, ആരുമാകാനാഗ്രഹിക്കാതിരുന്ന ഒരു സാധാരണക്കാരിയെ, ലോകം മുഴുവന്‍ അറിയുന്ന വിശുദ്ധയായി സഭ ഉയര്‍ത്തിയപ്പോള്‍ , അതു നല്‍കുന്ന സന്ദേശം എനിക്കു ഹൃദ്യമായി അനുഭവപ്പെട്ടു.

അല്‍ഫോന്‍സാമ്മ ഉരുവുവിട്ടിരുന്ന ഒരു സുകൃത ജപത്തോടെ അവസാനിപ്പിക്കാം : " സഹനമേ തരണമേ, മരണമേ വരണമേ". അതായിരുന്നു ആ ജീവിതത്തിന്റെ രത്നചുരുക്കം.

[ * - ഇതു അദ്ദേഹം തന്നെ പറഞ്ഞു കേട്ടതാണ്‌. ഒരു റെഫറന്‍സ്‌ തിരഞ്ഞെങ്കിലും കിട്ടിയില്ല]

Monday, September 15, 2008

ഓണാഘോഷം @ വള്ളാറപള്ളി , കുമരകം.

ഓണാഘോഷം @ വള്ളാറപള്ളി , കുമരകം.

എന്റെ ഇടവകയായ വള്ളാറ പള്ളിയില്‍, ഇത്തവണ ഓണാഘോഷം ഗംഭീരമായിരുന്നു. അവിട്ടത്തിന്റെ അന്നു രാവിലെ തുടങ്ങിയ പരിപാടി തീര്‍ന്നപ്പോ വൈകുന്നേരം മൂന്നു മണിയായി.

പല പല പ്രായ പരിധിയില്‍ പല പല മല്‍സരങ്ങള്‍. അതില്‍ ചിലതിന്റെ പടങ്ങള്‍.


ചെറുപ്പകാരുടെ ചാക്കിലോട്ടം.


അറുപത്തഞ്ചു കഴിഞ്ഞ 'ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും' തൊപ്പിമാറ്റം.



കുട്ടികള്‍ക്കു റൊട്ടികടി


"കുട്ടനാടന്‍ പുഞ്ചയിലെ.."..ഓണപാട്ടു മല്‍സരം [ തോമാ, ടോബി, പോട്‌,പി.പി, എന്റെ അനിയന്‍ ജോണി]


വടം വലി.... ഞാനും വലിച്ചു.... [ ജയിച്ചോന്നോ? ചോദിക്കാനുണ്ടോ?? ഇല്ലാ..]



റഫറിയെ കൊച്ചുപിള്ളേര്‍ വളയുന്നു. അവര്‍ക്കും വടം വലിക്കണം. 'ഒത്തിരി താമസിച്ചെടാ.., വീട്ടില്‍ പോകണ്ടേ' എന്നൊക്കെ കുറെ പറഞ്ഞു നോക്കി, നോ രക്ഷ! പിന്നെ, അവര്‍ക്കും വടം വലി നടത്തി.




എല്ലാം കഴിഞ്ഞ്‌ പായസവും കുടിച്ച്‌ ബൈ-ബൈ!


സമയം ഉണ്ടെങ്കില്‍ ഇതൂടെ ഒന്നു നോക്കിയേരേ..

ഓണം 2008 , എന്റെ ക്യാമറയുടെ കണ്ണിലൂടെ.

പ്രതീക്ഷിക്കാതിരുന്നതുകൊണ്ടാണോ എന്നറിയില്ല, ഇത്തവണ ഓണം മുമ്പൊന്നുമില്ലാത്ത വിധം ആഘോഷിച്ചു, ആസ്വദിച്ചു.



പാലക്കാടൊക്കെ കൊയ്ത്തു കഴിഞ്ഞു. പോകുന്ന വഴിയെല്ലാം നല്ല മഴയായിരുന്നു.


വഴിയില്‍ വെള്ളം പൊങ്ങിയതിനാല്‍ കുമരകത്തിനു വണ്ടി കുറവാണ്‌ എന്നായിരുന്നു അറിഞ്ഞിരുന്നതു. പക്ഷേ ടൌണില്‍ കറങ്ങി ഓണക്കോടിയൊക്കെ മേടിച്ചിട്ട്‌ സ്റ്റാന്റില്‍ ചെന്നപ്പോ വണ്ടികളെല്ലാം ഓടാന്‍ തുടങ്ങിയിരുന്നു.

പറയാതെ കയറി ചെന്നപ്പോ അമ്മു സാറിനും അമ്മയ്ക്കും പെരുത്തു സന്തോഷം!

നേരത്തേ പറഞ്ഞതു പോലെ, അവിട്ടത്തിനല്ലായിരുന്നു ഇത്തവണ കവണാറ്റിന്‍കര വള്ളംകളി. അതു സര്‍ക്കാര്‍ ഏറ്റെടുത്തു, ഇനി മുതല്‍ ഉത്രാടത്തിനായിരിക്കും പോലും. അതുകൊണ്ട്‌ ഊണു കഴിഞ്ഞപ്പളേ കവണാറ്റിന്‍കരയ്ക്കു വിട്ടു.




വഴിക്കു പാടത്തിറങ്ങി. കൊയ്യാറായി വരുന്നതേയുള്ളൂ....




പേരൊക്കെ മാറിപ്പോയി.....



കാണാന്‍ ആളൊക്കെ കുറവാ.. മഴയൊക്കെയല്ലേ....



വലിയും മടുപ്പായിരുന്നു...ചുരുളന്‍ വള്ളങ്ങളുടെ ഫൈനലായിരുന്നു അല്‍പ്പമെങ്കിലും മെച്ചപ്പെട്ടതു.



ചുണ്ടന്‍മാര്‍!!



ചരിത്രങ്ങളെഴുതിയിട്ടുള്ള ചമ്പക്കുളം ചുണ്ടന്‍...



" അളിയന്‍ അടിയളിയാ..."...ഷാപ്പിലെ സോഷ്യലിസം വെള്ളത്തിലും..



കുമരകത്തിന്റെ കൌമാരം....



കവണാറ്റിന്‍കര താജ്‌ ഹോട്ടലില്‍ ആപ്പീസറായ കുട്ടു, നമ്മ സ്വന്തം കൂട്ടുകാരന്‍...


അങ്ങനെ ആ ദിവസം കഴിഞ്ഞു.

പിറ്റേന്നു രാവിലെ പള്ളീ കഴിഞ്ഞു വന്നപ്പലേ എല്ലാവരും ആക്റ്റീവായി.



ഓണസദ്യക്കു വേണ്ടി ഉള്ളി പൊളിച്ചതും, ഇഞ്ചി ഒരുക്കിയതുമൊക്കെ അമ്മു സാറാണ്‌.



"അയ്യേ... ഇത്രേം പച്ചക്കറിയേ ഉള്ളോ?" എന്നു ചോദിക്കരുതു. ഞങ്ങള്‍ സ്ട്റിക്റ്റ്ലി നോണ്‍- വെജിറ്റേറിയന്സ്‌ ആണ്‌, ഞങ്ങള്‍ക്കു ഒരു മാസം കഴിക്കാനുള്ള പച്ചക്കറിയുണ്ടിത്‌.



കൊച്ചുപറമ്പിക്കാരുടെ ഓണം ദേ ഇങ്ങനെ....അവസാനം പാല്‍പ്പായസവും ഉണ്ടായിരുന്നു.

പിന്നെ ചില അനുബന്ധ ചിത്രങ്ങളും:


രണ്ടു വശവും മരങ്ങള്‍ വളര്‍ന്നു പന്തലിച്ചു റോഡില്‍ തണല്‍ വിരിക്കുന്ന കാഴ്ച കുമരകത്തും ഉണ്ടേ...!


ഇതു പിന്നെ, ഇച്ചിരി കഞ്ഞീന്റെ ബെള്ളം![;-)]

ഇടവകയില്‍ നടന്ന വമ്പിച്ച ഓണാഘോഷവും ഈ ഓണത്തിന്റെ പ്രത്യേകതയായിരുന്നു. അതിന്റെ പടങ്ങള്‍ .

Monday, September 8, 2008

ഓണം @ കുമരകം.....!!

ഈ ഓണത്തിനു വീട്ടില്‍ പോകുന്നില്ല എന്നു തീരുമാനിച്ചിരിക്കുകയായിരുന്നു. 'ചീത്ത കൂട്ടുകെട്ടു'-കാരാരും നാട്ടിലില്ല. പിന്നെ മഴയും ചില്ലറ വെള്ളപ്പൊക്കവും കൂടിയായപ്പോ ഓണം ബെംഗളുരുവില്‍ മസ്ത്‌ മജാ മാടിയെക്കാം എന്നു വെച്ചു.

പക്ഷേ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ബൂലോകത്ത്‌ വിടരുന്ന അത്തപ്പുക്കളും, ഓണവിശേഷങ്ങളും, ഓണ[ഓര്‍മ്മ]ക്കുറിപ്പുകളുമെല്ലാം കൂടി കണ്ടപ്പോ എന്റെ മനസ്സിളകി.

എന്തിനധികം പറയുന്നു; ഇന്നലെ ഉച്ചയായപ്പോ നാട്ടില്‍ പോയേക്കാം എന്നു തീരുമാനമാകുകയും, നാട്ടിലേയ്ക്കുള്ള ടിക്കറ്റ്‌ ഇന്നലെ വൈകിട്ടും, തിരിച്ചുള്ളതു ഇന്നു രാവിലെയും സംഘടിപ്പിക്കുകയും ചെയ്തു.


അപ്പോ , ഓണം @ കുമരകം!!


കള്ളുകുടി, കക്കാ കളി, കവണാറ്റിന്‍കര വള്ളം കളി!


അറിയിപ്പ്‌
---------

അവിട്ടത്തിനു ഒരു ചെറിയ ട്രിപ്പടിക്കാന്‍ പ്ലാനുള്ളവര്‍ , വഴിയിലെ വെള്ളം ഇറങ്ങിയെങ്കില്‍, കുമരകത്തിനു പോരൂ. അന്നാണ്‌ കവണാറ്റിന്‍കര വള്ളംകളി. കമ്പനിക്കു ഞാനും കൂടാം.

പിറ്റേന്നു കുമരകം വള്ളംകളി ഉണ്ട്‌. പക്ഷേ അന്നുച്ചക്കു എനിക്കു തിരിച്ചു പോരണം. പിന്നെ അറിയാമല്ലോ, ശ്രീ നാരായണ ഗുരു ജയന്തി ഡ്രൈ ഡേയാണ്‌!

Sunday, August 31, 2008

റംസാന്‍ മാസം...

എന്‍ജ്ജിനിയറിങ്ങ്‌ പഠിക്കണ കാലത്താണ്‌ ഞാന്‍ ആദ്യമായിട്ടു റംസാന്‍ നോമ്പെടുക്കണത്‌.


ഇടപ്പള്ളി പൈപ്പ്‌ലൈന്‍ കവലയിലെ ഹോസ്റ്റലിലായിരുന്നു അന്നു താമസം. സഹമുറിയനും ആത്മമിത്രവുമായ ഹുസൈന്‍, ഷിറാസ്‌, ഷാമില്‍, ഷബീര്‍ എന്നിങ്ങനെ അടുത്ത സുഹൃത്തക്കളെല്ലാം റംസാന്‍ മാസം പിറന്നതോടെ നോമ്പിലായി. അതിരാവിലെ 4 മണിക്കു എഴുന്നേറ്റ്‌ അത്താഴം, വൈകിട്ടു 6 മണി കഴിയുമ്പോ നോമ്പുതുറ. ഈ രണ്ട്‌ നേരവും ഭക്ഷണം, അടുത്തുള്ള ഒരു തട്ടുകടയില്‍. പോട്ടിക്കറി സ്ഥിരമായി കിട്ടിയിരുന്ന സ്ഥലമായിരുന്നതുകൊണ്ട്‌ പുള്ളിയെ ഞങ്ങള്‍ 'പോട്ടിച്ചേട്ടന്‍' എന്നു വിളിച്ചുപോന്നു.

ഒരു ദിവസം വൈകിട്ടു ലവന്‍മാരെല്ലാവരുംകൂടി നോമ്പുതുറയ്ക്കിറങ്ങിയപ്പോ, വിശന്നിരുന്നതുകൊണ്ട്‌ ഞാനും കൂടെ പോയി.നോമ്പു തുറക്കാന്‍ നാരങ്ങവെള്ളവും ഈന്തപ്പഴവും ആദ്യം കിട്ടി, അതു ഫ്രീ. പിന്നെ രാജകീയമായ ഭക്ഷണം. പതിവിലും കൂടുതല്‍ രുചി.പിന്നെ കുറച്ചു ദിവസം നോമ്പുതുറക്കാന്‍ ഞാനും കൂടെ പോയി.

പിറ്റേ ആഴ്ച ഒരു ദിവസം സാങ്കേതികമായ കാരണങ്ങള്‍ മൂലം രാവിലെയും ഉച്ചയ്ക്കും ഒന്നും കഴിക്കാന്‍ പറ്റിയില്ല. അങ്ങനെ നോമ്പുതുറക്കാന്‍ പോയപ്പോ ഞാനും അവരെപ്പോലെയായിരുന്നു. അന്നു തട്ടിയ പത്തിരിക്കും പോത്തിനും മുമ്പെങ്ങുമില്ലാത്ത രുചി തോന്നി. നന്നായി വിശന്നാല്‍ രുചി താനെ വന്നോളും എന്നൊക്കെ പണ്ട്‌ അമ്മ പറഞ്ഞുകേട്ടിട്ടുണ്ടെങ്കിലും, അന്നാണ്‌ എനിക്കതനുഭവപ്പെട്ടത്‌.

പിറ്റേന്നു മുതല്‍ ഞാനും നോമ്പു്‌ പിടിക്കാന്‍ തുടങ്ങി.

പിന്നീട്‌ ഞാനും ഹുസൈനും കോളെജിന്റെ ഹോസ്റ്റലിലോട്ട്‌ മാറിയപ്പോഴും ഈ പതിവു തുടര്‍ന്നു. ഹോസ്റ്റലില്‍ നോമ്പ്‌ കാലത്തു പ്രത്യേക മെസ്സാണ്‌. നോമ്പുകാര്‍ക്കു അതിരാവിലെയും വൈകിട്ടും ഭക്ഷണം. അതിന്റെ കണക്കും കാര്യങ്ങളും പ്രത്യേകം. ഞാനും ആ മെസ്സില്‍ പേരു കൊടുത്തു. പേരെഴുതിയെടുത്തവന്റെ മുഖത്തെ ചെറിയ ഒരമ്പരപ്പ്‌ ഞാന്‍ ശ്രദ്ധിച്ചു.

അതിരാവിലെ അത്താഴം കഴിക്കാന്‍ എല്ലരെയും വിളിക്കുക എന്നതു ആദ്യം എഴുന്നേല്‍ക്കുന്നവരുടെ ജോലിയാണ്‌. പാതി ഉറക്കത്തില്‍ മുറി മാറി കൊട്ടിയിട്ട്‌, പച്ചത്തെറി കേട്ട പ്രഭാതങ്ങള്‍!! രോമാഞ്ചം വരുന്നു!. തണുത്ത ചോറും മീന്‍ വറത്തതും പഴവും കട്ടന്‍ കാപ്പിയും അടിച്ചുകഴിഞ്ഞാല്‍ ഒരുറക്കത്തിനുകൂടി സമയം ബാക്കികിട്ടും. പിന്നെ വൈകിട്ടു വരെയുള്ള കാത്തിരിപ്പു. ആദ്യമൊക്കെ ഞാന്‍ വെള്ളം കുടിക്കുമായിരുന്നു. പിന്നെ അതും വേണ്ടെന്നായി.

എല്ലവരും പള്ളിയില്‍ പോകുമ്പോ , അടുക്കളയില്‍ സഹായത്തിനു ഞാന്‍ മാത്രേ കാണൂ. നാരങ്ങാവ്വെള്ളം കലക്കിയാല്‍ മധുരം നോക്കുക, പാത്രങ്ങളെല്ലാം മെസ്സ്‌-ഹാളില്‍ എത്തിക്കുക തുടങ്ങിയ ചില്ലറ കൈസഹായങ്ങള്‍.

നോമ്പിന്റെ അവസാന ആഴ്ചയില്‍ ഒരു ദിവസം പൊതു ഇഫ്താര്‍ പാര്‍ട്ടിയുണ്ട്‌. എല്ലവര്‍ക്കുമായി, ഞങ്ങള്‍ നടത്തുന്ന പാര്‍ട്ടി.[ ഞങ്ങള്‍ എന്നു വെച്ചാല്‍ നോമ്പുമെസ്സിലെ അംഗങ്ങള്‍]. കോളെജിനടുത്തു താമസിക്കുന്ന അദ്ധ്യാപകരെയൊക്കെ ക്ഷണിക്കും.അവരില്‍ ചിലരോടും ഞാനെങ്ങനെ ആ ഗ്രൂപ്പില്‍ കൂടിയെന്നു വിശദീകരിക്കേണ്ടി വന്നു.


ജോലികാരനായി നാടുവിട്ടശേഷം ഇതൊന്നും നടന്നിട്ടില്ല.

എല്ലാവര്‍ക്കും, പ്രത്യേകിച്ചു നോമ്പെടുക്കുന്നവര്‍ക്കും, റംസാന്‍ മാസത്തിന്റെ എല്ലാ അനുഗ്രഹങ്ങളും നേരുന്നു. കാത്തിരിക്കാം, ശവ്വാലിനായി....

Thursday, August 28, 2008

ഒന്നും പിന്നെ ഒരൊന്നും കൂടി...

ഒരു കൊല്ലം പെട്ടെന്നു പോയി

എന്ത്‌ പെട്ടെന്നാ ഒരു കൊല്ലം കൂടി അങ്ങു മാറിയത്!!!

ജോലിക്കാരനായിട്ട് 2 കൊല്ലം!

ആകെമൊത്തംഎക്സ്പന്‍സ്‌ചിലവുകഴിഞ്ഞുമിച്ചംബാലന്‍സ്‌ കുറച്ചു ചീത്തപ്പേരും , ആരു കണ്ടാലും കുറ്റം പറയാത്ത ഒരു കുടവയറും മാത്രം.

അടുത്തകൊല്ലം ഈ സമയത്തെങ്കിലും വള്ളം ഒരു കരയ്ക്കടുപ്പിച്ചേക്കണേ എന്റെ ഒടേമ്പരാനേ........

Tuesday, August 26, 2008

പ്രാര്‍ത്ഥിക്കാന്‍ എല്ലാവര്‍ക്കും ഓരോ കാരണങ്ങളുണ്ട്‌...

പ്രാര്‍ത്ഥിക്കാന്‍ എല്ലാവര്‍ക്കും ഓരോ കാരണങ്ങളുണ്ട്‌...



മെഡിക്കല്‍ കോളെജും എന്‍ജിനിയറിങ്ങ്‌ കോളെജും പൂട്ടിപ്പോകാതെ നോക്കണം എന്നു ചിലര്‍ക്ക്‌....

കോടതി വിധിപ്രകാരം പള്ളികള്‍ വിട്ടുകിട്ടണമേ എന്നു ചിലര്‍ക്കു്‌...

അതേ കോടതി വിധി നടപ്പാകരുതേ എന്നു വേറെ ചിലര്‍ക്കു്‌...

മതമില്ലാത്ത ജീവനെ പിടിച്ചുകെട്ടണമേ എന്ന്‌ പലര്‍ക്ക്‌.....

മതനിഷേധികളുടെ പീഡനങ്ങളില്‍ നിന്നും രക്ഷിക്കണമേ എന്നു പറയാന്‍ പ്രാര്‍ത്ഥനാ കൂട്ടായ്മ, പ്രതിഷേധ പ്രകടനം, പത്ര സമ്മേളനം.

...

...

...

...


ഇതിനിടയിലാണ്‌ 'ജീവന്‍ പോകാതെ നോക്കിക്കോണേ' എന്നു കരഞ്ഞുകൊണ്ട്‌ ഒറീസ്സായില്‍ നിന്നും ചിലര്...

ആരുടെ കേസ്‌ ആദ്യം പരിഗണിക്കും?


PS: ഒറീസ്സായില്‍ ദുരിതമനുഭവിക്കുന്ന എല്ലാവര്‍ക്കും വേണ്ടി ഞാനും പ്രാര്‍ത്ഥിക്കുന്നു. നിങ്ങളുടെ ദുഖത്തില്‍ പങ്കു ചേരുന്നു.

Thursday, August 21, 2008

കേരളം ...കേരളം....കേരളം മനോഹരം...

വെള്ളിയാഴ്ചയൊക്കെയല്ലേ? ഒരു സന്ധ്യ-സന്ധ്യര-സന്ധ്യേമുക്കാലോടു കൂടി[കട: ഗിന്നസ്‌ കൊച്ചിന്‍.] പലര്‍ക്കും ഒരു പാട്ടൊക്കെ പാടാന്‍ തോന്നും. ആയതിലേയ്ക്കായി . അമ്മച്ചിയാണേ, ഇതു ഞാന്‍ എഴുതിയതല്ല, വേറെയാരേലും പോസ്റ്റിയിട്ടുണ്ടോ എന്നറിയത്തുമില്ല.

ഗജപാ..മാ...ഹായ്‌..സുബാഷ്‌..സുബാഷ്‌!


(വാ.വ.കോ.പാ - എന്ന രീതിയില്‍ പാടിക്കോളൂ)

കേരളം ...കേരളം....കേരളം മനോഹരം...

കേരളം ...കേരളം....കേരളം മനോഹരം...

പരശുരാമന്‍ മഴുവെറിഞ്ഞ്‌ കപ്പ നട്ട കേരളം...
കേരളം ...കേരളം....കേരളം മനോഹരം...

നാടു വാണ മാവേലിക്ക്‌ പാര പണിത കേരളം..
[കേരളം...കേരളം..]

ഇന്ദുലേഖേം മാധവനും ലൈനടിച്ച കേരളം..
[കേരളം..കേരളം..]

പടവലങ്ങ കല്ലുകെട്ടി നീട്ടിവിട്ട കേരളം..
[കേരളം..കേരളം..]

പിള്ളയുള്ള മാണിയുള്ള ജോസഫുള്ള കേരളം..
[കേരളം..കേരളം..]

റബറു വെട്ടി പാലെടുത്തു ഷീറ്റടിച്ച കേരളം..
[കേരളം..കേരളം..]

വേനല്‍ക്കാലം ചക്കക്കുരു ചുട്ടുതിന്നും കേരളം..

അതു കഴിഞ്ഞു തുരുതുരാന്ന്‌ ....ഛായ്‌! അശ്ലീലം!

[ബാക്കിയൊക്കെ മനോധര്‍മ്മം]

Sunday, August 17, 2008

ഒന്നു നാട്ടില്‍ പോയി വന്നു ..



ഒന്നരമാസത്തെ കാത്തിരിപ്പിനു ശേഷം വീട്ടിലേയ്ക്കു...






പാടത്ത്‌ ചെന്നപ്പോ നെല്ല്‌ കതിരിട്ടിരിക്കുന്നു. അതിന്റെ രണ്ട്‌- മൂന്നു പടം പിടിച്ചു. ചിങ്ങം ഒന്ന്‌ ഒക്കെയല്ലേ?



കൌതുകമുണര്‍ത്തുന്ന ഒരു കാഴ്ചയുംകൂടി. ഇംഗ്ലണ്ടിലെ പാര്‍ലമെന്റായ 'ഹൌസ്‌ ഓഫ്‌ കോമണ്‍സ്'-ന്റെ പേരില്‍ ഇറങ്ങുന്ന ഒരു സ്കോച്ച്‌വിസ്കി. നമ്മുടെ നാട്ടില്‍ ഇതുവരെ 'ലോകസഭാ' എന്ന ഒരു ബ്രാണ്ടിറങ്ങിയിട്ടില്ലല്ലോ അല്ലേ?



പിന്നെ അമ്മു സാറിന്റെ ഒരു 'ബാലാമണിയമ്മ' പോസും. ആ മുഖത്ത്‌ ഒരു അറുപതിന്റെ മിനുക്കം കാണുന്നില്ലേ? [ അറുപത്‌ എന്നതു പ്രായമല്ലാട്ടോ!].

Thursday, August 14, 2008

ആണ്ടേയ്ക്കൊരിക്കലെ ആ മധുരം..

തിരിച്ചു വെടിവെയ്ക്കാത്ത ലക്ഷ്യത്തില്‍ ബിന്ദ്ര തുരുതുരാ വെടിവെച്ച്‌ വീഴിച്ച ഒളിമ്പിക്സ് സ്വര്‍ണ്ണത്തിന്റെ നിറവിലായിരിക്കും ഇക്കൊല്ലത്തെ സ്വാതന്ത്ര്യദിനം.

ഒളിഞ്ഞും മറഞ്ഞും തെളിഞ്ഞും വെടിവെയ്ക്കുന്ന ശത്രുസൈനികരുടെ മുന്നില്‍ സംയമനം പാലിക്കാന്‍ വിധിക്കപ്പെട്ട ചില ഷൂട്ടിങ്ങ്‌ ചാമ്പ്യന്‍മാരെ ആരോര്‍ക്കാന്‍?

കോടികളുടെ കനത്തില്‍ ബിന്ദ്ര തിളങ്ങുമ്പോള്‍, ജനകോടികളുടെ ഉത്തരവാദിത്തം ഏറ്റെടുത്തിരിക്കുന്നവരോ? അവര്‍ക്കു നമ്മള്‍ മാസം മൂന്നു കുപ്പി ത്രിഗുണന്‍ റം കൊടുക്കുന്നുണ്ടല്ലോ അല്ലേ? അതു മതി.

ബിന്ദ്രയുടെ നേട്ടത്തില്‍ സന്തോഷമുണ്ട്. പക്ഷേ നേട്ടത്തിനു ശേഷമുള്ള ചിലരുടെ അതിരുകടന്ന ഈ ജയ്‌ വിളി 'അഴകുള്ളവനെ അപ്പാന്ന്‌ വിളിക്കണ' എടപാടാണ്‌. ഒഴുക്കണ ലക്ഷങ്ങളില്‍ കുറച്ചു മംഗള്‍ സിങ്ങ്‌ ചാംപ്യ എന്ന അമ്പെയ്ത്തുതാരത്തിനു കൊടുത്താല്‍ പുള്ളിയും കൊണ്ടുവരും അടുത്തതവണ ഒരു മെഡല്‍.

എല്ലാവര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍. അരുമയായി നുണയാം ഈ മധുരം, ഒരിക്കല്‍ കൂടി.

Monday, August 4, 2008

ബ്ളോഗ്‌-വിഞ്ചി കോഡ്‌!!!!!!!!

സു[കു]പ്രസിദ്ധ നോവലിസ്റ്റ്‌ ഡാനി ബ്രണ്ണന്റെ ഏറ്റവും പുതിയ നോവലാണ്‌ ബ്ളോഗ്‌-വിഞ്ചി കോഡ്‌.

പ്ലോട്ട്‌
-------

മനുഷ്യ രാശിയുടെ നീറുന്ന പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരമായി ഉയര്‍ന്നു വരുന്ന ബ്ലോഗു്‌ എന്ന പ്രതിഭാസം , ഒരുപാട്‌ എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നിട്ടുണ്ട്‌. കാലികപ്രസക്തമായ കാര്യങ്ങളെപറ്റി പോസ്റ്റുകളിടുന്നവരും അതു പ്രചരിപ്പിക്കുന്നവരുമായ ആദര്‍ശ്ശധീരരായ ബ്ലോഗറന്‍മാരെ ഒതുക്കാന്‍, വളിപ്പുകളെഴുതി കയ്യടി വാങ്ങുന്ന പിന്തിരിപ്പന്‍ മൂരാച്ചികള്‍ എന്നും ശ്രമിച്ചിട്ടുണ്ടു. ഇതിനെതിരേയുള്ള ചെറുത്തുനില്‍പ്പിന്റെ ചരിത്രമാണ്‌ ബ്ളോഗ്‌-വിഞ്ചി കോഡ്‌.


കഥയുടെ രത്ന ചുരുക്കം
--------------------------------

റോബേര്‍ട്ട്‌ ലാന്റപ്പന്‍ എന്ന ബ്ളോഗ്‌ ശാസ്ത്രജ്ഞനാണ്‌ നോവലിലെ നായകന്‍. കേരളാ ബ്ളോഗ്‌ നേഴ്സറി എന്ന പേരിലുള്ള ഒരു പ്രസ്ഥാനത്തെപറ്റി അറിവു കിട്ടുന്ന ലാന്റപ്പന്‍ അതിനെപറ്റി അന്വേഷിക്കാന്‍ ഇറങ്ങി പുറപ്പെടുന്നു.കാലാകാലങ്ങളില്‍ ബ്ളോഗിലെ മാടമ്പി-പരുന്തു-ജന്‍മിമാര്‍, സാധാരണക്കാരനു നിഷേധിച്ചു പോന്ന മൌലികാവകാശമായ സ്വന്തം ബ്ളോഗ്‌ നേടിയെടുക്കുവാന്‍ രൂപം കൊണ്ട സംഘടനയാണിതെന്നു നായകന്‍ മനസ്സിലാക്കുന്നു.ഇതിന്റെ നേതാക്കന്‍മാരായി ഇരുന്നവരെ മേല്‍പ്പറഞ്ഞവര്‍ അപഹാസ്യരാക്കാനും, അപായപ്പെടുത്താനും ശ്രമിച്ചിട്ടുള്ളതായും പുള്ളിക്കു വിവരം കിട്ടുന്നു.

അക്കാദ-, ക്ഷമിക്കണം, ഈ സംഘടനയുടെ ആപ്പീസു പൂട്ടിക്കും എന്നു വീമ്പിളക്കുന്ന ഒരാള്‍ക്കു പോലും , പൂട്ടിക്കാന്‍ ഇതിന്റെ ആപ്പീസ്‌ എവിടെയാണെന്നു അറിയില്ലെന്നും, കുറെയധികം വള്ളികെട്ടു സൂചനകള്‍ അനുസരിച്ചു നീങ്ങിയാലേ അതു കണ്ടു പിടിക്കാന്‍ സാധിക്കൂ എന്നും നായകന്‍ മനസ്സിലാക്കുന്നു. താല്ക്‌കാലിക ബ്ളോഗില്‍ നിന്നും ആഡ്‌ഹോക്കു കമ്മറ്റിയിലെത്തിയ നായകന്‍ ആഡ്‌ഹോക്കു കിടന്നിടത്തു പൂഡ്‌ഹോക്കു പോലും ഇല്ലെന്നറിഞ്ഞു നിരാശനാകുന്നു.

[ശേഷം ബ്ളോഗില്‍..]

മുന്‍കൂര്‍ ജാമ്യം:

1.ഡാന്‍ ബ്രൌണിന്റെ ഏയ്ഞ്ചല്‍സ്‌ ആന്റ്‌ ഡെമണ്‍സ്‌ എന്ന നോവല്‍ വായിച്ചിട്ടുള്ളവര്‍ക്കു , ചിലപ്പോ ഇതല്‍പ്പം തമാശയായി തോന്നാന്‍ സാധ്യതയുണ്ട്‌. അതിലേയ്ക്കായി ഞാന്‍ പ്രാര്‍ത്ഥിക്കുന്നുമുണ്ട്‌. അല്ലാത്തവര്‍ സദയം ക്ഷമി.
2. ഇതില്‍ ഒരു തരിക്കു പോലും വ്യക്തിഹത്യ, ബ്ളോഗ് ഹത്യ, കോക്കസ് ഗ്രൂപ്പ് ഹത്യ തുടങ്ങിയവ ചേര്‍ത്തിട്ടില്ല.

Wednesday, July 30, 2008

അമ്മമാരുടെ ശ്രദ്ധയ്ക്ക്..

മിഡ്-ഡേ എന്ന പത്രത്തില്‍ ഒരു ലേഖനം കാണാനിടയായി. ശ്രീലങ്കന്‍ ക്രിക്കറ്റ്‌ താരം ജയസൂര്യയുടെ അമ്മയെപറ്റിയായിരുന്നു അതു. ജയസൂര്യയുടെ കുട്ടിക്കാലത്തെപറ്റിയും, സ്കൂള്‍ ജീവിതത്തെപറ്റിയുമൊക്കെയുള്ള അവരുടെ ഓര്‍മ്മകള്‍ പങ്കു വെച്ചിരുന്നു.

ഒരു സാധാരണ മലയാളി വീട്ടമ്മയെപ്പോലെ തന്നെ ഒരു സ്ത്രീ.

അവരോടു ചോദിച്ച ഒരു ചോദ്യം, മകനെ എന്തു കൊടുത്താണു വളര്‍ത്തിയതു എന്നായിരുന്നു. ജയസൂര്യയുടെ വെടിക്കെട്ട്‌ ബാറ്റിങ്ങ് രീതി അറിയാവുന്നവര്‍ ആദ്യം ചോദിക്കാവുന്ന ഒരു ചോദ്യമാണല്ലോ അതു. ആ അമ്മയുടെ ഉത്തരം ഇങ്ങനെ

" ഞാന്‍ എന്റെ പാല്‌ കൊടുത്താണു അവനെ വളര്‍ത്തിയതു. അതാണു അവന്റെ ആരോഗ്യത്തിന്റെ രഹസ്യം. "

ജനിച്ചു വീണ നാളുകളില്‍തന്നെ ബേബി ഫുഡ്‌ തിന്നാന്‍ വിധിക്കപ്പെട്ട കുഞ്ഞുങ്ങളുടെ അമ്മമാരിതൊന്നു കേട്ടിരുന്നെങ്കില്‍....

ജോലിയുടെ, നിലനില്‍പ്പിന്റെ, ആരോഗ്യത്തിന്റെ പ്രശ്നങ്ങള്‍ മൂലം , മുലയൂട്ടാന്‍ കഴിയാതെ വരുന്ന അമ്മമാരോട്‌ ക്ഷമിക്കാം...

പക്ഷേ 'ഫിഗറ്' നഷ്ടപ്പെടും എന്ന പേടിയില്‍, ഒരു കുട്ടിയുടെ അവകാശം നിഷേധിക്കുന്നവരെ എന്തു വിളിക്കണം ?

'അവളങ്ങു അമ്മച്ചി പരുവമാകും ' എന്നു പറഞ്ഞു മുലയൂട്ടല്‍ നിരുല്‍സാഹപ്പെടുത്തുന്ന ഒരപ്പനെ അടുത്തറിയാം....

മുലപ്പാല്‍ കുടിച്ചു വളരാത്ത കുട്ടികള്‍ക്കു നിരവധി ആരോഗ്യ പ്രശ്നങ്ങളുണ്ടാകാറുണ്ട്‌ എന്നു വായിച്ചിട്ടുണ്ട്‌.

അമ്മമാരും, അമ്മമാരാകാന്‍ പോകുന്നവരും ഇതൊക്കെ ഒന്നു അറിഞ്ഞിരിക്കുന്നതു നല്ലതായിരിക്കും

Tuesday, July 29, 2008

ജീവിതം എന്ന റിയാലിറ്റി ഷോ.

കഴിഞ്ഞ കൊല്ലം ഹിന്ദി ചാനലുകളിലെല്ലാം പാട്ട് മല്‍സരങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന സമയത്തും ഞാന്‍ സ്ഥിരമായി കണ്ടിരുന്നത് സ്റ്റാര്‍പ്ളസ്സിലെ 'വോയ്സ് ഓഫ് ഇന്ത്യ' ആയിരുന്നു. പങ്കെടുക്കുന്നവരുടെ ഉയര്‍ന്ന നിലവാരത്തിലുള്ള പ്രകടനങ്ങളും, ഷാന്‍-ന്റെ അവതരണവുമെല്ലാം ഈ പരിപാടിയെ ജനകീയമാക്കി. തോഷി, ആബാസ്, ഹര്‍ഷിത്ത്‌ എന്നിങ്ങനെ ഒരു പറ്റം നല്ല ഗായകര്‍ക്ക് അവസരങ്ങള്‍ നല്‍കിയ ഈ മല്‍സരത്തില്‍ വിജയിയായതു ഇഷ്മീത്ത് എന്ന ഒരു സര്‍ദാറായിരുന്നു. സ്റ്റാര്‍ പ്ളസ്സിന്റെ ഒരു പ്രധാന പരിപാടി എന്ന നിലയില്‍, ഈ വിജയത്തിനു വലിയ പ്രചാരം ലഭിക്കുകയും, ഇഷ്മീത്തിനു ഒരു താരപരിവേഷം ലഭിക്കുകയും ചെയ്തു.

അതേ ഇഷ്മീത്ത് ഇന്നലെ മാലിദ്വീപില്‍ മുങ്ങി മരിച്ചു.

ജീവിതം തന്നെ ഏറ്റവും വലിയ റിയാലിറ്റി ഷോ.






ആദരാഞ്ജലികള്‍....

Monday, July 21, 2008

മന്‍മോഹന്‍ സിങ്ങിനു പ്രാണവേദന, സായിപ്പിനു വീണവായന..



ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യമായ നമ്മുടെ രാജ്യം, ഒരു സുപ്രധാനമായ ജനാധിപത്യപ്രക്രിയയ്ക്ക് തയ്യാറെടുക്കുമ്പോ, ഇമ്മാതിരി വാര്‍ത്തകള്‍ പുറത്തു വിടാന്‍ ഇവന്‍മാര്‍ക്ക് ധൈര്യം എപ്പടി?

ഞാന്‍ പ്രതിഷേധിക്കുന്നു.

എന്തിനാന്നോ? ആ ചോദ്യത്തിനെതിരേയും ഞാന്‍ പ്രതിഷേധിക്കുന്നു.

Wednesday, July 2, 2008

ഐഷു കദീശാ പാത്തുമ്മാ..ഖദീശുമ്മാ...ഖദീശുമ്മാ..

ഇന്നലെ ഒരു കൂട്ടുകാരന്‍ മൂളിക്കേട്ട ഒരു നാടന്‍ പാട്ടിന്റെ വരികള്‍. രണ്ട് തവണയേ കേട്ടുള്ളൂ. പിശകുകള്‍ ഉണ്ടാകാം. കേട്ടപ്പോ ഒരു രസം തോന്നിയതുകൊണ്ടു ചുമ്മാ....

-------------------------

ഐഷു കദീശാ പാത്തുമ്മാ..ഖദീശുമ്മാ...ഖദീശുമ്മാ..

ഉന്തല്ലേന്നും തള്ളല്ലേന്നും പന്തലു പൊളിഞ്ഞാടും....പന്തലു പൊളിഞ്ഞാടും....

കുത്തിരിക്കീന്‍...കുത്തിരിക്കീന്‍...ഡബ്ബര്‍ കട്ട്ലുമ്മേ..ഡബ്ബര്‍ കട്ട്ലുമ്മേ..

പജ്ജിന്റെ നെജ്ജ്‌ കജ്ജുമ്മേലായീട്ട്‌ കജ്യാല്‍ പോണില്ല...കജ്യാല്‍ പോണില്ല...

കുടിച്ചാം കൊടുക്കീ..കുടിച്ചാം കൊടുക്കീ..ഗുളുഗോസ്സിന്‍ ബെള്ളം..ഗുളുഗോസ്സിന്‍ ബെള്ളം...

എന്താണെന്നറിയില്ല... എന്തുകൊണ്ടെന്നറിയില്ല.. ആവി ബന്നില്ല.. പുട്ടിന്നാവി ബന്നില്ലാ.....

എന്നോടു കളിക്കേണ്ട ഉണക്കപ്പുട്ടേ.. മൈസൂര്‌ പഴം കൂട്ടി അടിക്കും നിന്നേ..

ഇങ്ങള്‌ പുട്ടാണെങ്കീ... ഞമ്മള്‌ പുട്ടുംകുറ്റ്യാണേ..

ഇങ്ങള്‌ ചില്ലാണെങ്കീ... ഞമ്മള്‌ കുപ്പിചില്ലാണേ...

അയയുമ്മേ കെടക്കണ തോര്‍ത്തിങ്ങോട്ടെടുക്കീ.. ഞെക്കുമ്പോ തെളിയണ ബെളക്കിങ്ങോറ്റെടുക്കീ...


---------------------------

ഇതൊരു പുതിയ രചനയാണെന്നു തോന്നുന്നില്ല. വടക്കന്‍ കേരളത്തിലെവിടെയോ പ്രചാരത്തിലിരുന്ന ഒരു പാട്ടായിരിക്കണം, ഇപ്പോ കാസറ്റായി ഇറങ്ങിയതു. ഇതുപോലെയുള്ള പാട്ടുകള്‍ എല്ലാ നാട്ടിലും ഉണ്ടാവില്ലേ?

കുമരകത്ത് ഇങ്ങനെത്തെ ഒരു പാടു പാട്ടുകള്‍ ഉണ്ടു. അധികവും വള്ളംകളി പാട്ടുകള്‍. അവയുടെ വരികളൊക്കെ ഒന്നു തപ്പിയെടുക്കണം.

ഇതു വായിക്കുന്നവരില്‍ ആര്‍ക്കെങ്കിലും അങ്ങനെ ഒരു പാട്ടിന്റെ വരികള്‍ അറിയാമെങ്കില്‍ പറയുമല്ലോ?

Tuesday, July 1, 2008

കുമരകം ടൌണ്‍ ബോട്ട്‌ ക്ളബ്ബ് ഒരുങ്ങുന്നു...

വള്ളം കളി പ്രേമികളുടെ ശ്രദ്ധയ്ക്ക്‌...

കഴിഞ്ഞ നാലു കൊല്ലങ്ങളിലെ അഭിമാനകരമായ വിജയങ്ങള്‍ക്കു ശേഷം , ഇക്കൊല്ലത്തെ കിരീടം ലക്ഷ്യമിട്ടുകൊണ്ടു കുമരകം ടൌണ്‍ ബോട്ട്‌ ക്ളബ്ബ്, പുന്നമടയിലേയ്ക്ക്‌ വരാന്‍ ഒരുങ്ങുന്നു. യു.ബി.സി. കൈനകരിക്ക് മാത്രം അവകാശപ്പെടാനാവുന്ന "തുടര്‍ച്ചയായ അഞ്ച് കിരീടങ്ങള്‍" എന്ന നേട്ടം നേടിയെടുക്കും എന്ന ഉറച്ച തീരുമാനത്തോടെ.

ചമ്പക്കുളം വള്ളംകളിയില്‍ വെന്നിക്കൊടി പാറിച്ചുകൊണ്ട്, കളി തുടങ്ങിക്കഴിഞ്ഞു. പായിപ്പാടു ചുണ്ടനില്‍ കഴിഞ്ഞ കൊല്ലം ഹാട്രിക്ക് തികച്ചെങ്കിലും, ഇത്തവണ ചുണ്ടന്‍മാരില്‍ ഏറ്റവും പുതിയ പട്ടാറ ചുണ്ടനിലാണ്‌ മല്‍സരത്തിനിറങ്ങിയതു.

കാത്തിരിക്കാം...! ആഗസ്റ്റ് 9-നായ്‌!

Saturday, April 19, 2008

സ്റ്റാര്‍ സിംഗര്‍ പട്ടം നജീമിനു തന്നെ...

ഒരു വര്‍ഷത്തോളം നീണ്ടു നിന്ന സംഗീത സപര്യയ്ക്കു പരിസമാപ്തി. ഇടക്കാലത്തു പ്രചാരം നേടിയ ഊഹാപോഹങ്ങള്‍ പറഞ്ഞതു പോലെ 40 ലക്ഷത്തിന്റെ ഫ്ളാറ്റ് നജീം അര്‍ഷാദിനു സ്വന്തം. ഒപ്പം ആയിരങ്ങളുടെ അഭിവാദനങ്ങളും. നജീം വിജയം അര്‍ഹിച്ചതു തന്നെ എന്നാണെന്റെയും എളിയ അഭിപ്രായം.

പക്ഷേ കൊട്ടിഘോഷിച്ചു നടത്തിയ മെഗാഫൈനല്‍ നിരാശപ്പെടുത്തിക്കളഞ്ഞു.

1. ബാലമുരളീകൃഷ്ണ ഒരു നാലു വരിയെങ്കിലും പാടുമെന്നു കരുതി.

2. പ്രക്ഷേപണ നിലവാരം താരതമ്യേന മോശം.

3. രഞ്ജിനിയുടെ അവതരണവും വേഷവും പരബോറു. [ ഒരു വിധം നന്നായി ഇംഗ്ളീഷു സംസാരിച്ചിരുന്നതായിരുന്നു, ഇപ്പോ അതും ഒരു വഴിക്കായി.]

4. നേരത്തേ റിക്കോര്‍ഡ് ചെയ്ത ഗാനങ്ങളുമായി 'പെര്‍ഫോം' ചെയ്തവരില്‍ നന്നായി 'അഭിനയിച്ചതു' ഒന്നോ രണ്ടോ പേരു.

കഴിഞ്ഞ ഒരു കൊല്ലത്തില്‍ ഞാനയച്ചതു രണ്ട് വോട്ടാണു. തുടങ്ങിയ കാലത്തു നജീമിനു ഒന്നും, പിന്നെ കഴിഞ്ഞ മാസം ഒരെണ്ണം തുഷാറിനും. ഇനി എന്റെ ഒരു വോട്ടിനെങ്ങാനുമാണു അവരു ജയിച്ചതെങ്കില്‍ ഒന്നു ഞെളിയാമാരുന്നു.

"ഹോ! അങ്ങനെ അതും കഴിഞ്ഞു " എന്നു പറഞ്ഞു ശ്വാസം വിടാന്‍ വരട്ടെ. വരുന്നൂ... സ്റ്റാര്‍ സിംഗര്‍ 2008!!

Monday, April 14, 2008

ന്യൂനപക്ഷത്തിന്റെ ഭൂരിപക്ഷം

നാക്കു ചൊറിഞ്ഞു തുടങ്ങിയിട്ടു നാളു കുറേയായി.മുമ്പെങ്ങുമില്ലാത്ത വിധത്തില്‍ ആഴ്ച തോറുമുള്ള ഇടയലേഖനങ്ങളും അവകാശപ്രഖ്യാപനങ്ങളും പ്രതിഷേധ റാലികളും പത്രസമ്മേളനങ്ങളുമെലാം നടത്തിക്കൊണ്ടു കേരളത്തിലെ ക്രിസ്തീയസഭകള്‍, അഥവാ സഭാനേതാക്കള്‍, അരങ്ങുതകര്‍ക്കുമ്പോള്‍, അന്തിച്ചു നില്‍ക്കുന്ന ഒരു അല്‍മായനു പ്രതികരിക്കാന്‍ ഒരു വേദിയില്ല എന്നതാണു സത്യം. വിശ്വാസ സംരക്ഷകരാകേണ്ടവര്‍ മറ്റെന്തിനൊക്കെയോ വേണ്ടി ശബ്ദമുയര്‍ത്തുമ്പോള്‍ അവരോടു ചേര്‍ന്നു നില്‍ക്കണോ അതോ മാറിനില്‍ക്കണോ എന്നറിയാത്തവരാണു വിശ്വാസികളില്‍ ഭൂരിഭാഗവും.


ഭാരത്തിന്റെ തനതായ ആതിഥേയഭാവമാണു ക്രിസ്തുമതത്തിന്റെ ആദ്യകാലപ്രചാരമണ്ഠലമായി ഇതു മാറുവാനുള്ള പ്രഥാനകാരണം.ലോകത്തിന്റെ പല ഭാഗങ്ങളിലും സുവിശേഷപ്രഘോഷകര്‍ നേരിട്ട എതിര്‍പ്പുകള്‍ ഭാരതത്തില്‍, പ്രത്യേകിച്ചു കേരളത്തില്‍ ഉണ്ടായിട്ടില്ല. എ.ഡി.52-ല്‍ കൊടുങ്ങല്ലൂരിലെത്തിയ തോമാശ്ളീഹാ കേരളത്തിലങ്ങോളമിങ്ങോളം പ്രസംഗിച്ചു, 7 പള്ളികളും സ്ഥാപിച്ചിട്ടാണു തമിഴ് നാട്ടില്‍ പോയി രക്തസാക്ഷിയായതു. എ.ഡി-345-ല്‍ കപ്പലിറങ്ങിയ കീനായി തോമായ്ക്കും സംഘത്തിനും രാജകുടുംബങ്ങള്‍ക്കു ചേര്‍ന്ന വരവേല്‍പ്പാണു കൊടുങ്ങല്ലൂരിലെ ചേരമാന്‍ പെരുമാള്‍ നല്‍കിയതു. കച്ചവടവും കൃഷിയുമൊക്കെയായിട്ടു പലയിടത്തേയ്ക്കും കുടിയേറിയപ്പോഴും അവിടേയെല്ലാം പള്ളികളും അനുബന്ധസ്ഥാപനങ്ങളും നിര്‍മ്മിക്കാനും യാതൊരു വിധതടസങ്ങളുമുണ്ടായിട്ടില്ല. ഭരണഘടന രൂപപ്പെടുത്തിയപ്പോള്‍ ജനസംഖ്യ കൊണ്ടു ന്യൂനപക്ഷമായ മതവിഭാഗങ്ങളുടെ വികാരങ്ങള്‍ ഭൂരിപക്ഷത്തിന്റെയിടയില്‍ അമര്‍ന്നുപോകരുതു എന്നു മുന്നില്‍ക്കണ്ടാണു ഭരണഘടനാ ശില്‍പ്പികള്‍ ന്യൂനപക്ഷാവകാശങ്ങള്‍ നിര്‍വചിച്ചതു.

എന്നാല്‍ ഈ ന്യാനപക്ഷ അവകാശങ്ങളുടെ സമകലീന ഉപയോഗം ,ഇതുവരെ ഈ നാട്ടില്‍ നിലനിന്നിരുന്ന സമുദായികസന്തുലിതാവസ്ഥയ്ക്കു കോട്ടം വരുത്തുമാറുള്ള രീതിയിലാണു. ആത്മീയവും ആദ്ധ്യാത്മികവുമായ സുരക്ഷയ്ക്കും വളര്‍ച്ചയ്ക്കും പകരം, ഭൌതികമായ വളര്‍ച്ചയിലാണു സഭകള്‍ ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതു എന്നു പറയേണ്ടി വരും.

എന്താണു സഭയുടെ ദൌത്യം?'നിങ്ങള്‍ ലോകമെങ്ങും പോയി സുവിശേഷം പ്രസംഗിക്കുവിന്‍' എന്ന യേശുദേവന്റെ ആഹ്വാനം ഉള്‍ക്കൊണ്ടവരായിരിക്കണമല്ലോ സഭാനേതാക്കള്‍. അപ്പോള്‍ സഭയുടെ പ്രഥമവും പ്രധാനവുമായ കടമ വിശ്വാസപ്രഘോഷണം തന്നെ.ഇതുവരെ അനുഭവിച്ചു പോന്ന ന്യൂനപക്ഷ അവകാശങ്ങളുടെ സംരക്ഷണത്തിനുള്ളില്‍ നിന്നുകൊണ്ടു, ഈ ഒരു ദൌത്യത്തോടു എത്ര മാത്രം നീതി പുലര്‍ത്തിയിട്ടുണ്ടു എന്നൊരു ആത്മവിമര്‍ശനം നടത്തേണ്ട കാലമായില്ലെ? വിദ്യാഭ്യാസ നിലവാരവും ആരോഗ്യനിലവാരവും വളരെ താഴെയായിരുന്ന ഒരു കാലത്തു , ഈ മേഖലകളില്‍ സഭ നല്‍കിയ സേവനങ്ങള്‍ ശ്ളാഘനീയം തന്നെ. പക്ഷേ കാലം ഇത്ര കഴിഞ്ഞിട്ടും, സ്കൂള്‍ നടത്തിപ്പും ഹോസ്പ്പിറ്റല്‍ നടത്തിപ്പും മാത്രം അജണ്ടയിലുള്ള സന്യസ്തസമൂഹങ്ങളുടെ പ്രസക്തിയെന്താണു? ഇതൊക്കെയുണ്ടായിട്ടും ഭാരതത്തിലെ ക്രിസ്ത്യാനികല്‍ ഇന്നും 4-5 ശതമാനത്തില്‍ എന്തുകൊണ്ടു ഒതുങ്ങി നില്‍ക്കുന്നു??

സ്വാശ്രയകോളെജു പ്രശ്നത്തിലെ ശരിയും തെറ്റും വേര്‍തിരിച്ചു കാണാന്‍ കഴിയാത്ത വിധം ഇഴകിചേര്‍ന്നു കിടക്കുന്നു.നിയമപരമായ മുന്‍തൂക്കം മാനേജുമെന്റുകള്‍ക്കു തന്നെ.പക്ഷേ, ലാഭത്തിനു വേണ്ടി മാത്രം കോളെജു തുടങ്ങിയ മുതലാളിമാരോടു ചേര്‍ന്നു ളോഹയിട്ടവരും സമരത്തിനിറങ്ങിയപ്പോള്‍ ഇടിഞ്ഞുതുടങ്ങിയതു ഈ നാട്ടിലെ ശരാശരി ക്രിസ്ത്യാനിയുടെ അന്തസ്സാണു. പുഷപഗിരി കോളെജില്‍ നടന്ന അക്രമസംഭവങ്ങള്‍ അപലപനീയം തന്നെ. എന്നാല്‍ അതിനു കാരണമായ കാര്യങ്ങളോ?

വിദ്യാഭ്യാസ പരിഷ്ക്കരണ നടപടികളോട് സഭയ്ക്കുള്ള എതിര്‍പ്പിന്റെ കാതലായ കാരണം ഇതു വരെ വ്യക്തമല്ല.കുട്ടികളെ യുക്തിപരമായ ചിന്തയ്ക്കും കാര്യകാരണസഹിതമായ അവലോകനത്തിനും പ്രാപ്തരാക്കണമെന്നു പറഞ്ഞാല്‍ നിരീശ്വരവാദം പ്രചരിപ്പിക്കലാണെന്നാരു പറഞ്ഞു? ഇതിലെവിടെയാണു വിശ്വാസത്തെ നിഷേധിക്കുന്നതു? അതോ വിശ്വാസികള്‍ യുക്തിപരമായി ചിന്തിക്കാന്‍ കഴിവില്ലാത്തവരായിരിക്കണം എന്നാണോ? എയ്ഡഡ് സ്കൂളുകളിലെ നിയമനങ്ങളില്‍ സര്‍ക്കാരും പങ്കാളിയാകുന്നതില്‍ എന്തിനാണു മെത്രാന്‍മാര്‍ കുപിതരാകുന്നതു? സ്വന്തം സമുദായത്തില്‍ നിന്നു നിയമിക്കാന്‍ പാടില്ല എന്നതല്ല നിര്‍ദ്ദേശം, നിയമിക്കപ്പെടുന്നവര്‍ യോഗ്യതയുള്ളവരാണെന്നു സര്‍ക്കാരിനു കൂടി ബോദ്ധ്യപ്പെടണം എന്നു മാത്രം.ശമ്പളം കൊടുക്കുന്നു സര്‍ക്കാരിനു അതായിക്കൂടെ? സ്വന്തം സമുദായത്തിന്റെ സ്ഥാപനങ്ങളില്‍ പോലും കോഴ കൊടുക്കാതെ ജോലി കിട്ടില്ല എന്നതാണു ഇന്നത്തെ സ്ഥിതി. ഇതിനൊരു കടിഞ്ഞാണിടാന്‍ സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ അതിനെതിരു നില്‍ക്കുന്നവര്‍ ഏതു വകയിലാണു സമുദായംഗങ്ങളുടെ പ്രതിനിധികളാകുന്നതു?

തികച്ചും ഭൌതികമായ ചില നിയന്ത്രണങ്ങളുടെ പേരിലാണു ഈ ന്യൂനപക്ഷപീഡനചരിതം പടച്ചു വിടുന്നതെന്നേ ഞാന്‍ പറയൂ. അതിന്റെ ഭാഗമായി എടുത്ത പല നിടപാടുകളും നടത്തിയ പരാമര്‍ശ്ശങ്ങളും ക്രിസ്ത്യാനികളുടെ മൊത്തം നാണക്കേടിനു കാരണവുമായി. മത്തായി ചാക്കോ വിവാദത്തില്‍ സഭാപിതാവിനു പറഞ്ഞതു തിരുത്തിപറയേണ്ടി വന്നു. ' രണ്ടാം വിമോചനസമരം 'എന്ന ആശയം പുറത്തുവന്നതും ഒരു പുരോഹിതശ്രേഷ്ഠന്റെ നാവില്‍ നിന്നു തന്നെ. കേരളത്തിലെ കത്തോലിക്കരും നായന്‍മാരും ചില്ലറ കോണ്‍ഗ്രസ്സുകാരും കൂടി മുദ്രാവാക്യം വിളിച്ചതുകൊണ്ടാണു അന്നു സര്‍ക്കാര്‍ വീണതെന്നു കരുതുന്നവര്‍ കുറച്ചധികമെണ്ടെന്നു തോന്നുന്നു. രാജ്യത്തു ആദ്യമായി ഒരു ഇടതുപക്ഷ സര്‍ക്കാര്‍ നിലവില്‍വന്നതില്‍ വലിയ ബുദ്ധിമുട്ടുണ്ടായിരുന്നു കോണ്‍ഗ്രസ്സിനു , അതിനെ പുറത്താക്കാന്‍ ആവശ്യമായ ഭൂരിപക്ഷമുണ്ടായിരുന്ന കാലത്തു അതു നടന്നു. അതോര്‍ത്തുകൊണ്ടു ' തോമാ..ചാക്കോ.. സണ്ണീ...ഇറങ്ങെടാ' എന്നു പറഞ്ഞു വഴിയില്‍ ഇറങ്ങിയാല്‍ ഇവിടെ ഒന്നും സംഭവിക്കില്ല. അല്ലെങ്കില്‍തന്നെ ആരാ കൂടെയിറങ്ങാന്‍ പോണതു?

സഭകള്‍ക്കുള്ളില്‍ തന്നെ ഒരുപാടു പ്രശ്നങ്ങളുണ്ടു. കുര്‍ബ്ബാന എങ്ങോട്ടു തിരിഞ്ഞുനിന്നു ചൊല്ലണം, ഏതു ഫാഷന്‍ കുരിശു വേണം, ഏതൊക്കെ രൂപതകള്‍ വിഭജിക്കണം, അന്ത്യോഖ്യാ - ദേവലോകം പ്രശ്നം , അങ്ങനെ എത്രയെത്ര. സഭാനേതാക്കളോടു എന്റെ അപേക്ഷ ഇതാണു. നിങ്ങള്‍ ഈ പ്രശ്നങ്ങളൊക്കെ ആദ്യം തീര്‍ക്കൂ. ഞങ്ങള്‍ പാവം വിശ്വാസികളുടെ ചില്ലറ ആത്മീയപ്രശ്നങ്ങള്‍ വിട്ടേര്, അതൊക്കെ അങ്ങനെ കിടക്കും. നിങ്ങളുടെ ഇടയിലുള്ള കേസുകളൊക്കെ ഒന്നു രമ്യതയിലായിട്ടു എല്ലാവരും മിച്ചമുണ്ടെങ്കില്‍ , പിന്നെ നമുക്കു ബൈബിളും കൊണ്ടിറങ്ങി നമ്മുടെ പ്രധാന കടമ നിര്‍വ്വഹിക്കാം. ഇതെല്ലാം കഴിഞ്ഞു സമയം ഉണ്ടാകുന്ന കാലത്താലോചിക്കാം പുതിയ കോളെജുകളുടെ കാര്യം.


ഇനി, ഇതിന്റെ മറുപുറവും ഒന്നു പരാമര്‍ശ്ശിക്കാതെ വയ്യ.

1. തെറ്റെന്നു തോന്നുന്ന കാര്യങ്ങളെ സര്‍ക്കാര്‍ നിയമപരമായും രാഷ്ട്രീയപരമായും വേണം നേരിടാന്‍. തിരുവല്ലയില്‍ നടന്നതു പോലെയുള്ള അക്രമങ്ങള്‍ സര്‍ക്കരിനു ലഭിക്കുമായിരുന്ന ഒരു വലിയ രാഷ്ട്രീയ മുന്‍തൂക്കം നഷ്ടപ്പെടുത്തി.

2. നിയന്ത്രിച്ചു നിയന്ത്രിച്ചു എല്ലാവരേയും അങ്ങു നിരീശ്വരവാദികളാക്കാം എന്നഥവാ ആരേലും പ്ളാന്‍ ചെയ്തിട്ടുണ്ടെങ്കില്‍ അതു വെറുതേ. വിശ്വാസത്തെ ബാധിക്കുന്ന പരിഷ്ക്കരണങ്ങളുണ്ടായാല്‍ അതിനെതിരേ പ്രതികരിക്കാന്‍ സഭാനേതാക്കള്‍ക്കൊപ്പം വിശ്വാസികളെല്ലാം ഉണ്ടാകും.


[ വായിക്കാന്‍ മനസ്സു കാണിച്ചതിനു നന്ദി. ഞാന്‍ ജനിച്ചതും വളര്‍ന്നതും ഇപ്പൊ ജീവിക്കുന്നതും ഒരു സത്യക്രിസ്ത്യാനി ആയിട്ടാണു. അഭിപ്രായം പറയുമ്പോള്‍ അതു കണക്കിലെടുക്കരുതെന്നപേക്ഷ!]

Wednesday, April 2, 2008

മലയാളം ചാനല്‍സ് അവലോകനംസ്: എന്റെ വകാസ്

വീട്ടില്‍ ആദ്യമായി കേബിള്‍ ടിവി എടുക്കുന്നതു ഞാന്‍ കോളെജില്‍ അവസാനവര്‍ഷം പഠിക്കണ കാലത്താണ്. അതുകൊണ്ടുതന്നെ കാര്യമായ ടിവി കാണല്‍ നടന്നിട്ടുള്ളതു പഠനം കഴിഞ്ഞു വീട്ടില്‍ ചുമ്മാ ഇരുന്ന 2-3 മാസം മാത്രം. എന്നാല്‍ ഇക്കഴിഞ്ഞ മാസം മുതല്‍ കമ്പനി ഗസ്റ്റ് ഹൌസില്‍ താമസിക്കുന്നതുകൊണ്ട് ട്.വി കാണല്‍ സ്ഥിരമായിരിക്കുന്നു. അങ്ങനെ അടുപ്പിച്ച് കുറേ നേരം കണ്ടുകൊണ്ടിരുക്കുമ്പോള്‍ തോന്നാറുള്ള ചില ചിന്തകളാണു ഈ ബ്ളോഗിനാധാരം. എല്ലാര്‍ക്കും ഇങ്ങനെയൊക്കെ തന്നെയാണോ എന്നു തോന്നാറുള്ളതു ഒന്നറിയാമല്ലോ. അല്ലാതെ ഇതില്‍ കാര്യമായി വേറെയൊന്നുംതന്നെയില്ല. അതുകൊണ്ട് തുടര്‍ന്നു വായിക്കണോ എന്നതു താങ്കളുടെ മനോധര്‍മ്മം. താല്‍പര്യമില്ലെങ്കില്‍ 'കിടിലം നിരീക്ഷണങ്ങള്‍' എന്നൊരു കമിന്റിട്ടിട്ടു വേഗം സ്ഥലം കാലിയാക്കിയാട്ടെ. വേറെയാളു വെയിറ്റ് ചെയ്യുന്നു...



ഇന്ത്യാവിഷന്‍ Vs ഏഷ്യാനെറ്റ് ന്യൂസ്


നിലവാരത്തിലും അവതരണത്തിലും വലിയ വ്യത്യാസം അനുഭവപ്പെട്ടു. ഏഷ്യാനെറ്റിലെ പാരായണക്കാര്‍ കൂടുതല്‍ രാഷ്ട്രീയപ്രബുദ്ധതയും 'അഗ്രസ്സീവ്നെസ്സും' പ്രദര്‍ശിപ്പിക്കുന്നു. വരികള്‍ക്കു നല്ല ഭംഗിയും മൂര്‍ച്ചയും. ഇന്ത്യാവിഷനില്‍ എല്ലാവരും 'നികേഷ് കുമാറിനു' പഠിക്കുന്നതുപോലെ തോന്നി. ചോദ്യങ്ങള്‍ക്കൊന്നും പഴയ മൂര്‍ച്ചയില്ല.


ഐഡിയ സ്റ്റാര്‍ സിംഗര്‍ Vs ഗന്ധര്‍വ്വസംഗീതം Vs വോഡഫോണ്‍ തകധിമി Vs സൂപ്പര്‍ സിംഗര്‍


ആദ്യം തന്നെയൊരു കാര്യം. എന്തിനാ ഇതിനെയെല്ലാം റിയാലിറ്റി ഷോ എന്നു വിളിക്കുന്നതു എന്നു മനസ്സിലാകുന്നില്ല.പാട്ടു പാടി സമ്മാനം മേടിക്കുന്ന മല്‍സരങ്ങള്‍ ചാനലുകളില്‍ വരാന്‍ തുടങ്ങിയിട്ടു കാലം കുറേയായതല്ലേ. മെസേജയപ്പും കൊല്ലം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന എടപാടുമൊക്കെ വന്നെങ്കിലും സംഗതി പഴയ മേരീ ആവാസ് സുനോ തന്നെയല്ലേ. ആ എന്നതേലും ആട്ടെ.

സ്റ്റാര്‍ സിംഗറും ഗന്ധര്‍വ്വസംഗീതവും കൂടി താരതമ്യം ചെയ്താല്‍ അജ-ദശഗജാന്തര വ്യത്യാസം എന്നു പറയേണ്ടി വരും.

നാടകീയത ആവശ്യത്തിലും കൂടുതല്‍ ഉണ്ടെന്നിരിക്കിലും , സ്റ്റാര്‍ സിംഗര്‍ സംഗീതപരമായി നല്ല നിലവാരമുള്ള പരിപാടിയാണു. പാടുന്നവരെല്ലാം തന്നെ ഒന്നിനൊന്നു മെച്ചം. എം.ജി.ശ്രീകുമാറും ശരത്തും നടത്താറുള്ള വിലയിരുത്തലുകള്‍, സംഗീതത്തിലുള്ള അവരുടെ കഴിവു തന്നെയാണു തെളിയിക്കുന്നതു. അവര്‍ മലയാളത്തില്‍ പറയുന്നതു ഇംഗ്ളീഷിലും തമിഴിലുമായി പരിഭാഷപ്പെടുത്താന്‍ ദീദിയുമുണ്ട്. പാല്‍പ്പായസത്തിനിടെ കറിനാരങ്ങാ അച്ചാര്‍പോലെ രഞ്ജിനിയും. ആകെപ്പാടെ അടിപൊളി ജഗപൊക!

ഗന്ധര്‍വ്വസംഗീതം! ഹാ കഷ്ടം !നന്നായി തെളിയുന്ന നാലു ട്യൂബ് പോലുമില്ല. പാടുന്നവരോടുള്ള എല്ലാ ബഹുമാനത്തോടും കൂടെ പറയട്ടെ, അവരില്‍ പലരേക്കാളും നന്നായി ഞാന്‍ പാടും!!എന്നാല്‍ ജോണ്‍സണ്‍ സാറൊക്കെ പറയുന്ന കമന്റുകളോ? എന്റമ്മോ! യേശുദാസിനും, ചിത്രയ്ക്കുമൊക്കെ പാട്ടു പറഞ്ഞു കൊടുത്തിട്ടുള്ള പുള്ളിക്കാരന്‍, ആ മധുരഗാനങ്ങളില്‍ പലതും വേദിയിലിട്ടു വലിച്ചിഴക്കുന്നതുകണ്ടിട്ടും പുരികം പോലുമൊന്നു ചുളിക്കാതെ ഗിറ്റാര്‍ വായിച്ചിരിക്കാറാണു പതിവു. ഇന്നലെ ഒരു പാട്ടിനു കാവാലം ശ്രീകുമാര്‍ ആസ്വദിച്ചു തല കുലുക്കുന്നതുകണ്ടിട്ടു ചിരി വന്നു. എന്നതായാലും ഒരു സാധാരണക്കരന്‍കൂടി കാറുകാരനാകുമല്ലോ എന്നതാശ്വാസം.

പിന്നെ തകധിമി. എനിക്കൊന്നും പറയാനില്ലേ! ഇതു സ്ഥിരമായി കാണുന്ന ആരെങ്കിലും ഇതു വായിക്കാന്‍ ഇടവന്നാല്‍ ഒന്നു പറയണേ. ചില കാര്യങ്ങള്‍ ചോദിക്കാനാണ്.

അമൃതയിലെ സൂപ്പര്‍ സിംഗറിന്റെ അവസ്ഥയും ദുരവസ്ഥ തന്നെ. സംഗീതും ജോബും പാടിത്തകര്‍ത്ത വേദിയില്‍ ആ പഴയ സംഗീതമില്ല. പിന്നെ സാക്ഷാല്‍ ജയചന്ദ്രന്റെ കോണ്‍ട്രിബൂഷന്‍ കൂടിയാകുമ്പോ..ഓര്‍മ്മയില്ലേ ഐഡിയ സ്റ്റാര്‍ സിംഗര്‍ 2006??

ഈയിടെയായി ഞാന്‍ കാത്തിരുന്നു കാണുന്ന ഒരു പരിപാടി കൈരളിയിലെ അക്കരക്കാഴ്ചകളാണു. ഇന്ത്യന്‍ സമയം രാവിലെ 9 മണിക്കു. അമേരിക്കന്‍ അച്ചായന്‍മാരുടെ ജീവിത പരിശ്ചേദം. കഥാനായകന്‍ കോട്ടയം മീനച്ചില്‍ താലൂക്കുകാരനാണെന്നു വളരെ വ്യക്തം. ഭാര്യയുടെ സംസാരം കേട്ടിട്ടു കോട്ടയത്തിനു തെക്കോട്ടാണെന്നു തോന്നുന്നു. പിന്നെ ഗ്രിഗറിയും. അരമണിക്കൂര്‍ മടുപ്പില്ലാതെ കാണാനും, ഇടയ്ക്കിടെ നന്നായി ചിരിക്കാനും പറ്റും. ഇതു വരെ കാണാത്തവര്‍ ഒന്നു കണ്ടു നോക്കൂ.

ഇപ്പൊ ഇത്രയേ ഉള്ളൂ. ബാക്കി പിറകേ. എന്നാ പോരായോ?

Sunday, March 30, 2008

കടമ്മനിട്ടയും വിട വാങ്ങുന്നു..




കവിത വായിച്ചുപോന്നിരുന്ന മലയാളിയെ, കവിത 'കേള്‍ക്കാന്‍' പ്രേരിപ്പിച്ച ജനകീയകവി ....

"നിങ്ങളോര്‍ക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്നു".

ആദരാഞ്ജലികള്‍...

Friday, March 21, 2008

കൊക്കരക്കോ...!!!!

കാര്യങ്ങള്‍ കാര്യങ്ങളായി തന്നെ പറയുന്ന വിന്‍സ് ദുഃഖവെള്ളിക്കവധി നല്‍കുന്നതിനെ പറ്റി ഒരു ബ്ളോഗിട്ടു. വായിച്ചു കഴിഞ്ഞപ്പോള്‍ ഒന്നു കമന്റാന്‍ തോന്നി. കമന്റിക്കഴിഞ്ഞപ്പോ വലിയ കുഴപ്പമില്ല എന്നും തോന്നി. അതുകൊണ്ടു, അതുകൊണ്ടു മാത്രം അതിവിടെയും...

"നാട്ടുകാരേ.. ഓടിവായോ... ഞാനൊരു മുട്ടയിട്ടേ" എന്നു പിടക്കോഴി പറയാറില്ലെ? ഏതാണ്ടതാണു ലൈന്‍.

വിന്‍സിന്റെ ബ്ളോഗ്.

ഞാനിട്ട പൂവന്‍ മുട്ട ദേ...


പ്രിയ വിന്‍സ്,

ബ്ളോഗിന്റെ തലക്കെട്ടിനോട് പൂര്‍ണ്ണമായും യോജിക്കുന്നു. സമകാലികമായ പല പ്രശ്നങ്ങളിലും ക്രിസ്തീയസഭകള്‍ എടുത്ത നിലപാടുകള്‍ നാടിന്റെ പൊതുവികാരത്തോടു ചേര്‍ന്നുനില്‍ക്കുന്നവയായിരുന്നില്ല എന്നെനിക്കും തോന്നിയിട്ടുണ്ടു. ന്യൂനപക്ഷപദവി ഏതുകാര്യത്തിനും ഒരു മുട്ടാപ്പോക്കു ന്യായമായി ഉപയോഗിക്കുന്നതു ക്രിസ്ത്യാനികളെല്ലാവരും അംഗീകരിക്കുന്നുമില്ല.

പക്ഷേ തലക്കെട്ടിനു വിശദീകരണമായി താങ്കള്‍ അവതരിപ്പിച്ചിരിക്കുന്ന വിഷയം, അതിനെ സാധൂകരിക്കുന്നില്ല.. ദുഃഖവെള്ളിയുടെ പ്രാധാന്യത്തെപറ്റിയുള്ള താങ്കളുടെ നിരീക്ഷണങ്ങള്‍ അല്പ്പം വികലമാണു.

അമേരിക്കയില്‍ ആരും ഇതാചരിക്കുന്നില്ല എന്നുള്ളതുകൊണ്ടു ഇവിടെ അതു പാടില്ല എന്നുണ്ടോ? മതപരമായ ചടങ്ങുകളില്‍ പ്രാദേശികമായ പാരമ്പര്യങ്ങള്‍ വളരെയധികം സ്വാധീനം ചെലുത്താറുണ്ടു. കല്‍ദായ സഭയുടെ സ്വാധീനമുള്ള കേരളത്തിലെ സീറോ-മലബാര്‍, സീറോ മലങ്കര,യാക്കോബായ-ഓര്‍ത്തഡോക്സ്, മാര്‍ത്തോമാ തുടങ്ങിയ സഭകളെല്ലാം ദുഃഖവെള്ളി വലിയ പ്രാധാന്യത്തോടെ ആചരിക്കുന്ന സഭകളാണു. പകല്‍ മുഴുവന്‍ നീളുന്ന ചടങ്ങുകള്‍ ഈ സഭകള്‍ക്കെല്ലാമുണ്ടു.എന്റെ അറിവിലും അനുഭവത്തിലും , ഏതാണ്ടെല്ലാവരും തന്നെ ഇവയില്‍ പങ്കെടുക്കാറുമുണ്ടു. ദുഃഖവെള്ളിയുടെ പേരില്‍ ഒരവധി കിട്ടിയാല്‍ വീട്ടിലിരിക്കാം എന്നു വിചാരിക്കുന്ന ക്രിസ്ത്യാനികളുടെ എണ്ണം വളരെ വലുതാകാന്‍ ന്യായമില്ല. മതപരമായ ചടങ്ങുകളില്‍ പാശ്ചാത്യര്‍ക്കുള്ള താല്‍പ്പര്യക്കുറവു ഒരു പുതിയ കാര്യമല്ല. [ക്രിസ്ത്‌മസ് പോലും അവരെ സംബന്ധിച്ചിടത്തോളം ഒരു നീണ്ട അവധികാലം മാത്രമാണു എന്നു പലപ്പോഴും തോന്നിയിട്ടുണ്ടു. അല്ലാതെ അതിലുള്ള മതപരമായ ഫാക്ടര്‍ തുലോം കുറവല്ലേ?ആധികാരികമായി എനിക്കറിയില്ല, അമേരിക്കന്‍ ജീവിതരീതിയുമായുള്ള ഏറ്റവും അടുത്ത അനുഭവം ഫ്റീഏണ്ഡ്ശ് ശെരിഎസ് ആണു.!]. പറഞ്ഞു വരുന്നതു ദുഃഖവെള്ളിയുടെ പ്രാധാന്യത്തെപ്പറ്റി കേരളത്തിലെ ക്രിസ്ത്യാനികള്‍ക്കു ഒരു സംശയവുമില്ല. അതിനിപ്പൊ സായിപ്പു എന്തു ചെയ്യുന്നു എന്നു നോക്കണ്ട കാര്യവുമില്ല.[അമേരിക്ക എന്ന രാജ്യം ഉണ്ടാകുന്ന കാലത്തു കേരളത്തില്‍ ഒന്നോ രണ്ടോ സൂനഹദോസുകള്‍ നടന്നു കഴിഞ്ഞിരുന്നു. അതുകൊണ്ടു വേണേല്‍ ലവന്‍മാരു നമ്മളെ നോക്കി പഠിക്കട്ടെ!] അവധിയെങ്കില്‍ അങ്ങനെ, ഇല്ലെങ്കില്‍ അവധിയെടുത്തു പള്ളിയില്‍ പോകും. ഇനി അവധി കിട്ടാത്ത ഒരു സാഹചര്യമാണെങ്കില്‍ അന്നു ചെയ്യുന്ന ജോലി ഒരു സഹനമായി കണ്ടുകൊണ്ടു അങ്ങു കൊള്ളിക്കും.

പൊതു അവധികള്‍ കൂടുതലാണെന്ന ഈ ഫോറത്തിന്റെ അഭിപ്രായത്തോടു ഞാനും യോജിക്കുന്നു. ദുഃഖവെള്ളി ആചരണങ്ങളുടെ പ്രാധാന്യം കുറച്ചു കാണിക്കുന്ന തരത്തിലുള്ള പരാമര്‍ശ്ശങ്ങളോടുള്ള ഒരു പ്രതികരണമായി ഇതിനെ കാണുക.

ഇനി മറ്റൊരു കാര്യം കൂടി.നമ്മുടെ നാട്ടില്‍ ആഗസ്റ്റ് 15 & ജനുവരി 26 ദേശീയ അവധികളാണു. ഭാരതത്തിന്റെ സ്വാതന്ത്ര്യവും പരമാധികാരവും വിളമ്പരം ചെയ്യുന്ന ഈ ദിവസങ്ങളില്‍, അതിനു ചേരുന്ന വിധത്തില്‍ നമ്മളെന്തെല്ലാം ചെയ്യാറുണ്ട്? ലക്ഷങ്ങള്‍ മുടക്കി[ അതോ കോടികളോ?] ദില്ലിയില്‍ നടത്തുന്ന പരേഡുകള്‍ നമ്മളിലെത്ര പേര്‍ കാണാറുണ്ടു? ഗാന്ധിജിയുടെ ഓര്‍മ്മ പുതുക്കിക്കൊണ്ട് ഒക്ടോബര്‍ രണ്ടിനു സേവനത്തിനിറങ്ങുന്നവര്‍ എത്ര പേരുണ്ടു? അമേരിക്കയില്‍, ജൂലൈ നാലിനും, 'താങ്ക്സ് ഗിവിങ്ങു ഡേ'യ്ക്കുമൊക്കെ ഏതാണ്ടിതു തന്നെയല്ലേ സ്ഥിതി? പക്ഷേ അതുകൊണ്ടു ഈ അവധികള്‍ക്കൊന്നും അര്‍ത്ഥമില്ല എന്നുണ്ടൊ?

തല്‍ക്കാലം ഇതിങ്ങനെയൊക്കെയങ്ങു പോട്ടന്നേ. ഹര്‍ത്താലും ബന്ദുമൊക്കെ നമുക്കു ആദ്യം നിര്‍ത്തിക്കാം. പ്രവാസി മലയാളികള്‍ എല്ലാവരും നാട്ടില്‍ വരുമ്പോള്‍ കൃത്യമായി ഡ്യൂട്ടി അടയ്കാമെന്നും, നാട്ടിലുള്ളവര്‍ രജിസ്ട്രേഷന്‍ ടാക്സ് മുഴുവന്‍ അടയ്കാമെന്നും തീരുമാനിച്ചാല്‍ നികത്താവുന്ന നഷ്ടമല്ലേയുള്ളൂ?

ഹാപ്പി ഈസ്റ്റര്‍! [ അതു അമേരിക്കയിലും ഞായറാഴ്ച തന്നെയല്ലെ? ;-)]

ഇനി ഒരു നല്ല പു.ക.ക്രി.യുടെ ഉത്തരം പിടിച്ചോ!

" ടാവ്വേ.. കാര്യം ശരിയാ.. ഒരവധികൊണ്ടു സര്‍ക്കാരിനു ചില്ലറ നഷ്ടമൊക്കെ ഒണ്ടാവും. പക്ഷേ അതിനും കൂടി ചേര്‍ത്തല്ലേ ഞങ്ങള്‍ ബിവറേജസൈന്റെ ലാഭം കൂട്ടുന്നതു. അപ്പൊ ആകെ മൊത്തം ടോട്ടല്‍ എക്സ്പന്‍സ് ചിലവു കഴിഞ്ഞാലും, സര്‍ക്കാരിനു ലാഭം തന്നെ.."

Thursday, March 20, 2008

ഇണ്ട്രിയപ്പവും പാലും

ബോധം വെച്ചു കഴിഞ്ഞുള്ള എല്ലാ പെസഹായ്ക്കും ഞാന്‍വീട്ടിലുണ്ടായിരുന്നു. ഉച്ചയൂണു കഴിഞ്ഞാല്‍ തുടങ്ങുന്ന ഇണ്ട്രിയപ്പം പുഴുങ്ങലിനു കൈസഹായം ചെയ്യാന്‍ നില്‍കുന്നതിനു പകരമായി, ആദ്യം വാങ്ങുന്ന ഇലയപ്പങ്ങളിലൊന്നു അമ്മ തരും. കയ്യില്‍ പിടിക്കാന്‍ പറ്റാത്ത വിധം ചൂടായിരിക്കും. പക്ഷേ ആറുന്നതു വരെ കാക്കാനുള്ള മടി കൊണ്ടു രണ്ടു തവണ ഊതിയിട്ടു കടിക്കും. പല്ലു തരിക്കുന്ന ചൂടാണെങ്കിലും ആക്രാന്തം കാണിക്കുന്നതു അതിന്റെ രുചിയോര്‍ത്തിട്ടൊന്നുമല്ല. സത്യം പറഞ്ഞാല്‍ പെസഹാ അപ്പത്തിനു വലിയ രുചിയൊന്നുമില്ല. അരിമാവും ഉഴുന്നും ഉപ്പും ചേര്‍ന്ന ഏതാണ്ടൊരു രുചി. അത്ര മാത്രം!. അതു ഒരു കണക്കിനു നന്നായി. അല്ലെങ്കില്‍ ഇടയ്ക്കിടെ ഉണ്ടാക്കി അതിന്റെ ആ ഒരു വില കളഞ്ഞേനെ.

പെസഹാ അപ്പത്തിനു ഇണ്ട്രിയപ്പം എന്നു പേരു വന്നതിനു പുറകിലും ഒരു കഥയുണ്ടു. പണ്ടു പണ്ടൊരു പെസഹാ വ്യാഴാഴ്ച. അപ്പം പുഴുങ്ങി വെച്ചിട്ടു , പള്ളിയിലെ സന്ധ്യാ നമസ്കാരം കൂടാന്‍ പോകുന്ന വഴി ചില ചേടത്തിമാരുടെ സംസാര വിഷയം, പെസഹാ അപ്പത്തിനു ഒരു പേരില്ലല്ലോ എന്നുള്ളതായിരുന്നു. പള്ളിയില്‍ ചെന്നുകഴിഞ്ഞും ഇതു തന്നെ ചിന്ത.അതില്‍ ഒരു ചേടത്തി കുരിശേല്‍ കിടക്കണ കര്‍ത്താവിനെ നോക്കിയപ്പോളാണു സാധാരണ ശ്രദ്ധിക്കാത്ത ഒരു കാര്യം കണ്ണില്‍ പെട്ടതു. കര്‍ത്താവിന്റെ തലയ്ക്കു മുകളിലെ നാലക്ഷരങ്ങള്...I ... N.. R..I...ചേടത്തി ഒനു കൂട്ടി വായിച്ചു..ഇന്‍റി... കൊള്ളാമല്ലോ! തിരിച്ചു നടന്നപ്പോ ചേടത്തി തന്റെ കണ്ടെത്തല്‍ പരസ്യപ്പെടുത്തി. അങ്ങനെ അപ്പത്തിനു ഇന്‍റി അപ്പം എന്നു പേരു വീണു. പിന്നെ കാലക്രമേണ അതു ഇണ്ട്രിയപ്പമായി.


അപ്പത്തിന്റെ കൂടെ തട്ടേണ്ട പാലു വീട്ടിലെ പുരുഷന്‍മാരാണു ഉണ്ടാക്കേണ്ടതു. കാച്ചിയ പാലില്‍, ഉരുക്കിയ ശര്‍ക്കരയും എള്ളും , പിന്നെ കുരുത്തോലയുമൊക്കെ ഇട്ടു പാലു തിളക്കുമ്പോ തവി കൊണ്ടു നിറുത്താതെ ഇളക്കണം. ചുമ്മാ അങ്ങിളക്കിയാല്‍ പോരാ, കലത്തിന്റെ അടിയില്‍ ' ഈശോ മറിയം യൌസേപ്പേ' എന്നെഴുതണമെന്നാണു അമ്മു സാറു പറയുന്നതു. പത്താം ക്ളാസ്സു കഴിഞ്ഞാണു തവി നമ്മുടെ കയ്യില്‍ കിട്ടിതുടങ്ങിയതു.

കുരിശ്ശു വര കഴിഞ്ഞാല്‍ അപ്പവും പാലും കഴിക്കാനുള്ള പാത്രങ്ങളും എടുത്തു കൊണ്ടു അമ്മ വരും. പിന്നെ പെസഹാ സ്പഷ്യല്‍ ബൈബിള്‍ വായന. അതു കഴിഞ്ഞാല്‍ അപ്പം മുറി. 2005 വരെ അച്ചായന്‍ മുറിച്ചു. [ എന്റെ വല്ല്യപ്പന്‍. പുള്ളി മരിച്ചു പോയി.]. ഇപ്പോ കാരണവര്‍ എന്റെയപ്പനാണു. പ്രായത്തിന്റെ മൂപ്പനുസരിച്ചു ബഹുമാനത്തോടെ അപ്പം മേടിക്കണം എന്നണു കീഴ്‌വഴക്കം. പാലു ഗ്ളാസ്സിലോ പരപ്പുള്ള പാത്രത്തിലോ എടുത്തു അപ്പം മുക്കി കഴിക്കണം. കുരുത്തോലകൊണ്ടു കുരിശു വെച്ച അപ്പമോ പാലോ ഒരു ശകലം പോലും താഴെ വീഴാന്‍ പാടില്ല. കഴിച്ചു കഴിഞ്ഞാല്‍ വാ കഴുകി തുപ്പുന്നതും, അപ്പവും പാലും എടുത്ത പാത്രം കഴുകിയ വെള്ളം നിലത്തൊഴിക്കുന്നതും വലിയ തെറ്റുകള്‍ തന്നെ.

പെസഹാ ദിവസം വേറെ അത്താഴം പതിവില്ല. ജോണി പറയാറുണ്ടു " ഇസ്രായേലുകാരു പെസഹായ്ക്കു നല്ല ഒന്നാംതരം മട്ടണ്‍ തന്തൂരിയാ അടിച്ചതു. നമുക്കും അതു മതിയാരുന്നു..".

അപ്പോ ഇത്രയുമൊക്കെ പറയാന്‍ കാരണം, ഇത്തവണ ഇണ്ട്രി അപ്പം മുറിക്കാന്‍ ഞാനെന്റെ വീട്ടില്‍ ഉണ്ടാവില്ല. പകരം, ഹൈദരബാദിലെ ഒരു ബേക്കറിയില്‍ കയറി ഞാനൊരു ദില്‍ക്കുഷു മേടിച്ചു അങ്ങു ഒപ്പിക്കും! പിന്നല്ലാതെ പിന്നെ!

സൂചനകള്‍.

1. ഇലയപ്പം : ഇണ്ട്രിയപ്പം വട്ടത്തില്‍ പുഴുങ്ങുന്ന കൂടെ പുഴുങ്ങുന്ന ഗോതമ്പട പരുവത്തിലുള്ള ചെറിയ അപ്പങ്ങള്‍. ചുമ്മാ റ്റേസ്റ്റ് ചെയ്യാന്‍.

2. മട്ടണ്‍ തന്തൂരി : പെസഹായുടെ ചരിത്രം

Wednesday, March 5, 2008

ഹൈദരാബാദ്...

ഞാന്‍ എന്റെ പ്രവര്‍ത്തനമണ്ഠലം [ ന്ന്ച്ചാ മ്മടെ കളം] താത്കാലികമായി ഹൈദരാബാദിലേയ്ക്കു മാറ്റിയിരിയ്ക്കുന്ന വിവരം സസന്തോഷം അറിയിക്കുന്നൂ....

ബെംഗളുരുവിന്‌ എന്നെ മടുത്തതു കൊണ്ടോ, എനിക്കു മടുത്തതു കൊണ്ടോ അല്ല കേട്ടോ.

വെറുതേ, ഒരു ചേഞ്ചിനു വേണ്ടി മാത്രം.

Tuesday, February 26, 2008

മുടിയനായ പുത്രന്റെ ഉപമ

അപ്പോള്‍ അവന്‍ പറഞ്ഞു. " ഒരുവനു രണ്ടു മക്കളുണ്ടായിരുന്നു. മൂത്തയാള്‍ നന്നായി ക്രിക്കറ്റ് കളിക്കുമായിരുന്നു. എന്നാല്‍ രണ്ടാമനാകട്ടെ, അപ്പന്‍ പറയുന്നതു അനുസരിക്കാതെ ദിവസവും കോളെജില്‍ പോയിരുന്നു. ഒരിക്കല്‍ അവന്‍ അപ്പനോടു പറഞ്ഞു . "അപ്പാ, എനിക്കു തരാനുള്ള ഓഹരി തരിക". കിട്ടിയതെല്ലാം വിറ്റു പെറുക്കി, ബാക്കി വേണ്ടതു ബ്ളേഡിനെടുത്തു അവന്‍ സ്വാശ്രയ കോളെജില്‍ മെഡിസിനു ചേര്‍ന്നു. കോളെജിനു അംഗീകാരം നഷ്ടപെട്ടപ്പോള്‍ അവന്‍ തെണ്ടിത്തിരിഞ്ഞു പണ്ടാരം അടങ്ങി. അപ്പോള്‍ അവന്‍ തന്റെ വീടിനെപറ്റിയോര്‍ത്തു.

മൂത്ത മകന്‍ ഐ.പി.എല്‍. -ഇല്‍ കളിക്കുന്നതു കണ്ടുകൊണ്ടിരുന്ന അപ്പന്‍, തന്റെ ഇളയ മകന്‍ ആടി തൂങ്ങി വരുന്നതു കണ്ടു, ഓടി ചെന്നു അവനെ സ്വീകരിച്ചു. അവന്‍ അപ്പനോടു പറഞ്ഞു " അപ്പാ, ഞാന്‍ അങ്ങേയ്ക്കും ശരത് പവാറിനുമെതിരായി തെറ്റു ചെയ്തു. ഐക്കണ്‍ പ്ളെയര്‍ എന്നു വിളിക്കപ്പെടുവാന്‍ ഞാന്‍ യോഗ്യനല്ല. ഒരു രഞ്ജി താരമായി കരുതി എന്നെ സ്വീകരിച്ചാലും". അപ്പന്‍ വേലക്കാരെ വിളിച്ചു പറഞ്ഞു " ഇവനെ വേഗം പുതിയ ജേഴ്സി അണിയിക്കുവിന്‍. പുതിയ പാഡും ഗ്ളൌസും അണിയിക്കുവിന്‍"

കളി കഴിഞ്ഞു മടങ്ങി വന്ന മൂത്ത മകന്‍ ഇതെല്ലാം കണ്ടു അപ്പനോടു പറഞ്ഞു " അപ്പാ, കഴിഞ്ഞ് മൂന്നു സീസണായി ഞാന്‍ കളിച്ചു കാശു സമ്പാദിക്കുന്നു. എന്നിട്ടും ഒരു പുതിയ സോക്സ് പോലും അങ്ങെനിക്കു തന്നില്ലെല്ലോ. എന്നിട്ടു, കാശു മുഴുവന്‍ ധൂര്‍ത്തടിച്ചു വന്ന ഇവനെ അങ്ങു സല്‍ക്കരിക്കുന്നു". അപ്പോള്‍ അപ്പന്‍ പറഞ്ഞു " മകനേ, എന്നോടൊപ്പം നീയും സന്തോഷിക്കുവിന്‍. നിന്റെ അനുജന്‍ റിട്ടയേര്‍ഡ് ഹര്‍ട്ടായിരുന്നു, അവന്‍ ഫിറ്റായിരുക്കുന്നു. അവന്‍ വിരമിച്ചതായിരുന്നു, അവന്‍ തിരിച്ചെത്തിയിരിക്കുന്നു".



ബി.സി.സി. ഐയുടെയും , ലളിത് മോഡിയുടെയും , ഡി.എല്‍.എഫിന്റെയും നാമത്തില്‍ ആമ്മേന്‍.

Friday, February 15, 2008

ലാല്‍ സലാം!

കോട്ടയത്തെ ചെങ്കടലാക്കിയ സമ്മേളനം കഴിഞ്ഞു. എല്ലാം പ്രതീക്ഷിച്ചപോലെ തന്നെ. സമാപന സമ്മേളനത്തിലെ ചില്ലറ കല്ലുകടി ഒഴിച്ചാല്‍, തികച്ചും മാതൃകാപരമായ ഒന്നായിരുന്നു ഇന്നലെ കഴിഞ്ഞതു.

വിഭാഗീയത നിലനില്‍ക്കുമ്പോള്‍ പോലും , ജനാധിപത്യപരമായി അതിനെ നേരിടുന്ന പ്രവര്‍ത്തന പാരമ്പര്യമാണു മാര്‍ക്സിസ്റ്റു പാര്‍ട്ടിയെ വിഭിന്നമാക്കുന്നതു. വര്‍ഗ്ഗ-ബഹുജന പോഷക സംഘടനകള്‍ക്കു നല്‍കിയ പങ്കാളിത്തവും , മറ്റുള്ളവര്‍ നോക്കി പഠിക്കേണ്ടതാണു.

സമ്മേളനത്തിലെ പോരായ്മകള്‍ ചൂണ്ടിക്കാണിക്കാന്‍ ആവേശം കാണിച്ച ചെന്നിത്തലയ്ക്കും ചാണ്ടിയ്ക്കും, ഇതിന്റെ പകുതി അച്ചടക്കത്തോടെ ഒരു ബ്ളോക്കു സമ്മേളനവും തിരഞ്ഞെടുപ്പും സംഘടിപ്പിക്കാന്‍ സാധിക്കുമോ?

മാറ്റി വരയ്ക്കപെട്ട നിയന്ത്രരേഖകള്‍ക്കുള്ളില്‍ നിന്നുകൊണ്ടുള്ള ഭരണം എങ്ങനെയിരിക്കും എന്നതാണു ഇനി കേരളം ഉറ്റു നോക്കുന്നതു.

അനുബന്ധം:

പാര്‍ട്ടിയുടെ സംസ്ഥാന സമ്മേളന വേദിയില്‍ ആവേശം അണപൊട്ടിയൊഴുകിയപ്പോള്‍, പാര്‍ട്ടി സെക്രട്ടറിക്കു അതു അരുതാത്തതായി തോന്നിയിരിക്കണം. എന്നാലും, കോട്ടയത്തു നിന്നു നടത്താവുന്ന ഒരു പ്രസ്താവനയാണോ അദ്ദേഹം നടത്തിയതു?

"ഉള്ളിലുള്ള മദ്യത്തിന്റെ മിടുക്കു കാണിക്കണ്ട വേദി ഇതല്ല" പോലും. കണ്ണൂര്കാരന്‍ സഖാവ് ഒരു കാര്യം മനസ്സിലാക്കണം. ഞങ്ങള്‍ കോട്ടയംകാരു ജീവിക്കുന്നതു തന്നെ ഈ മിടുക്കു കാണിക്കാന്‍വേണ്ടിയാകുന്നു, അഥവാ, ഈ ജീവിതം ഞങ്ങള്‍ക്കു അതിനുള്ള വേദിയാകുന്നു.

ലാല്‍ സലാം!

വാലന്റൈന്‍സ് ദിന സ്പെഷ്യല്‍!

ഇന്നലെ പതിവു പോലെ, അതി രാവിലെ എണീറ്റ് കുളിച്ചു പള്ളിയില്‍ പോയി വന്നിട്ട് ചായ കുടിച്ചുകൊണ്ട് മനോരമ വായിക്കുന്നതിന്റെ ഒരു സുഖം ഒക്കെ ആലോചിച്ചുകൊണ്ടു, ഞാന്‍ പുതപ്പിനടിയില്‍ തന്നെ കിടപ്പായിരുന്നു. "ബുഹഹഹ". ഫോണില്‍ ഒരു മെസ്സേജ് വന്നതാണു കേട്ടോ. ഓ... വാലന്റൈന്‍സ് ദിനമാണല്ലോ എന്ന് മനസ്സില്‍ വിചാരിച്ചു പ്രതീക്ഷകളോടെ തുറന്നപ്പോ " കാശു ഇന്നു കൊണ്ട് അടച്ചില്ലെങ്കില്‍ അമ്മച്ചിയാണേ നിന്റെ എടപാടു തീര്‍ക്കു"മെന്ന വോഡഫോണിന്റെ ഭീഷണിയായിരുന്നു. നല്ലൊരു ദിവസത്തിനു വളരെ നല്ല തുടക്കം!


വീണ്ടും പുതപ്പിനടിയിലേയ്ക്കു ചുരുങ്ങിയെങ്കിലും പിന്നെ ഉറക്കം വന്നില്ല. പതിവില്ലാത്ത വിധം ചില ഓര്‍മ്മകളും മുഖങ്ങളും.

എല്‍.പി. സ്കൂള്‍ നാളുകളില്‍ അടുത്ത കൂട്ടുകാരിയായിരുന്ന ഗീതു മറിയം. "അപ്പൂന്റെ ഗേള്‍ ഫ്രണ്ടാ" എന്നു പറഞ്ഞു അമ്മ കളിയാക്കുമ്പോ, അര്‍ത്ഥം അത്ര പിടികിട്ടാറില്ലായിരുന്നു. എന്നാലും , ഏതോ ഒരു ക്ളാസ്സില്‍ വെച്ചു ലവള്‍ ഇസ്കൂള്‍ മാറി പോയപ്പോ ഞാന്‍ കരഞ്ഞെന്നാണു ചരിത്ര പുസ്തകങ്ങള്‍ സൂചിപ്പിക്കുന്നതു. ഇപ്പൊ എവിടെയാണെന്നു ഒരു പിടിയുമില്ല. ഒളശ്ശക്കാരിയായിരുന്നു, അപ്പന്‍ ഗള്‍ഫിലായിരുന്നു എന്നൊക്കെ മാത്രം ഓര്‍മ്മയുണ്ട്. പേരു ഒര്‍ജിനലാണു കേട്ടോ. അവളോ, അവളെ അറിയുന്നവരോ അഥവാ ഈ വഴിയെങ്ങാനും വന്നാലോ.

പിന്നെ ഞാന്‍ ആ സ്കൂളില്‍ നിന്നും മാറി നമ്മുടെ സ്വന്തം ദേവീ വിലാസത്തില്‍ ചേക്കേറിയ സമയത്തു സ്ഥിരമായി ക്ഷേമമന്വേഷിച്ചിരുന്ന കൊച്ച്‌. എഴുതിയ എഴുത്തുകളൊക്കെ അമ്മയുടെ കയ്യിലെത്തുകയും അമ്മ തന്നെ വായിച്ചു വിശദ വിവരങ്ങള്‍ എന്നെ ധരിപ്പിക്കുകയും ചെയ്തു പോന്നു.

ദേവീ വിലാസത്തില്‍ വന്നതില്‍പിന്നെയാണു ഈ കാര്യത്തിലുള്ള എന്റെ നാണം കുറച്ചെങ്കിലും മാറിയതു. സൈലേഷിന്റെ കൂടെ നടന്നു തുടങ്ങിയതില്‍ പിന്നെ പഞ്ചാരയടിയും പ്രേമലേഖനമെഴുത്തുമൊക്കെ സ്ഥിരം കാണാന്‍ തുടങ്ങി.എങ്കിലും ആദ്യമായി ഒരെണ്ണം എഴുതിയതു ഒമ്പതാം ക്ളാസില്‍. അയല്‍വക്കംകാരിയോടു പ്രേമം തോന്നാന്‍ എടുത്തതു കഷ്ടിച്ചു 4 ദിവസം. അതും വലിയ പരീക്ഷക്കിടയ്ക്കു. വായിച്ചു പഠിക്കാന്‍ എന്നു പറഞ്ഞു പുരപ്പുറത്തു കേറി, അവിടെയിരുന്നു ആദ്യത്തെ ലൌ-ലെറ്റര്‍ റെഡിയാക്കി. "ആദ്യാനുരാഗ പരവശനായി ഞാന്‍ ആത്മ രക്തം കൊണ്ടെഴുതിയ വാക്കുകള്‍" വരച്ചു വെച്ചതു, എഴുതി പഠിക്കാന്‍ എടുത്ത, അപ്പന്റെ പഴയ ലെറ്റര്‍പാഡിലാരുന്നു എന്ന കാര്യമൊക്കെ ആ നേരത്തു ആരു ശ്രദ്ധിക്കാന്‍! പരീക്ഷ കഴിഞ്ഞ ദിവസം കത്തു കൈ മാറി. അന്നു തന്നെ അപ്പന്റെ വീട്ടിലേയ്ക്കു നാടു വിട്ടു. പ്രതീക്ഷിച്ച ഇഷ്ട/അനിഷ്ട സംഭവങ്ങള്‍ ഒന്നുമുണ്ടായില്ല. അതങ്ങനെ തീര്‍ന്നു.

ജോണിയുടെ കയ്യില്‍ എനിക്കെഴുത്തു കൊടുത്തു വിട്ട ഒരു ജൂണിയറുണ്ടായിരുന്നു. എന്റെയല്ലേ അനിയന്‍ ! ആദ്യം അവന്‍ വായിച്ചിട്ടേ എന്റെ കയ്യില്‍ തന്നുള്ളൂ.

പത്താം ക്ളാസ്സിന്റെ സോഷ്യലിന്റെ സമയത്തു " ഒരു കാര്യം പറയാനുണ്ടു" എന്നു പറഞ്ഞു മാറ്റി നിറുത്തി അനുരാഗമറിയിച്ച സഹപാഠിയെ മറക്കാറായിട്ടില്ല. കല്യാണമൊക്കെ കഴിഞ്ഞിട്ടുണ്ടാവും.

തകഴി ശിവശങ്കര പിള്ള വഴി "പ്രൊപ്പോസു" ചെയ്ത ഒരു പാര്‍ട്ടിയെ ഓര്‍മ്മയുണ്ട്‌. വിശദീകരണമൊന്നും ഇല്ല. ദീര്‍ഘ സുമംഗലീ ഭവ!

കുറേയൊക്കെ അറിയാതെ പോയി... അറിഞ്ഞതില്‍ ചിലതു പറയാതെയും പോയി... അറിഞ്ഞും പറഞ്ഞുമൊക്കെ വന്നതെല്ലാം പല വഴിക്കു പോയി.

ഒന്നെനിക്കറിയാം .അടുത്ത കൊല്ലം ഞാന്‍ ഇതു പോലെയൊന്നുകൂടിയെഴുതും. അതായിരിക്കും ഈ കഥാസമാഹാരത്തിലെ അവസാനത്തെ കഥ.

ആ കഥ പേര്‍ത്തും പേര്‍ത്തും പറഞ്ഞു കൊണ്ടു ഇനി വരുന്ന വാലന്റൈന്‍സ് ദിനങ്ങള്‍ കടന്നു പോകും.

പ്രണയം ഒരു വികാരം എന്നതിലുപരി ഒരു വ്യവഹാരമായി കൊണ്ടുനടക്കുന്ന ആയിരങ്ങള്‍ക്കും, പഴയ വേണു നാഗവള്ളി തരംഗത്തില്‍ ഇന്നും ജീവിക്കുന്ന ബാക്കിയുള്ളവര്‍ക്കും ആശംസകള്‍!

Tuesday, February 12, 2008

ഒന്നു വീട്ടില്‍ പോയി വന്നു

ഒന്നു വീട്ടില്‍ പോയി വന്നു.

വെള്ളിയാഴ്ച രാവിലെ വീട്ടിലെത്തി. തറവാട് പൊളിച്ചടുക്കി വെച്ചിരിക്കുന്നതു കണ്ടുകൊണ്ടാണു കേറി ചെന്നതു. അതു കൊണ്ട് പുതിയ വീടിനു നല്ല സൈറ്റായി. എന്നാലും , ഒരു പാട് ഓര്‍മ്മകള്‍ ബാക്കിവെച്ചിരുന്ന ആ പഴയ കെട്ടിടം ഇനിയില്ല എന്നു കണ്ടപ്പോള്‍ ഒരു സങ്കടം. ആ പോട്ട്..

കോട്ടയത്തെത്തിയപ്പോളാണു, പാര്‍ട്ടി സംസ്ഥാന സമ്മേളനത്തിന്റെ ഒരു ചൂടറിഞ്ഞതു്‌. കോട്ടയം പട്ടണം ചുവന്നിരിക്കുന്നു. പേപ്പറും, തുണിയും, മുളയും, ഓലയും കൊണ്ടുള്ള അലങ്കാരങ്ങള്‍. പ്ളാസ്റ്റിക്ക് തോരണവും, ഫ്ളെക്ക്സുകളും ഒഴിവാക്കാന്‍ കാണിച്ച ആ വലിയ മനസ്സിനു നന്ദി പറഞ്ഞേ പറ്റൂ.

അല്പ്പം സര്‍ക്കാര്‍ വ്യവഹാരങ്ങള്‍ക്കു ശേഷം, ഡെന്നീസിന്റെ കൂടെ 'കഥ പറയുമ്പോള്‍' കാണാന്‍ കയറി. നിരാശപ്പെടുത്തി. അവാര്‍ഡുകള്‍ നീതി പുലര്‍ത്തിയില്ല എന്നു മാത്രം പറയാം.

ഉച്ചകഴിഞ്ഞു , പഴയ തട്ടകമായ ദേവീ വിലാസം ഹൈ സ്കൂളില്‍ പോയി. സ്നേഹിക്കാന്‍ മാത്രം അറിയാവുന്ന ഗുരുക്കന്‍മാര്‍. വിശേഷങ്ങളൊക്കെ ചോദിച്ചും പറഞ്ഞും നേരമങ്ങു പോയി. 4 മണിയുടെ ബെല്ലടിച്ചപ്പോള്‍ ഓടിയിറങ്ങിയ കുട്ടികളില്‍ ചിലരൊക്കെ എന്നെയും ശ്രദ്ധിച്ചെന്നു തോന്നുന്നു. പറയാതെ പറഞ്ഞതു ഇത്ര മാത്രം : " പുതിയ തലമുറയുടെ കാവല്‍ക്കാരേ, അതിക്രമിച്ചു കടന്നതു പൊറുക്കൂ. പഴയ കൌതുകവസ്തുക്കള്‍ തേടി നടക്കുന്ന ഒരു പരദേശിയാണു ഞാന്‍" . [കടപ്പാടു: എസ്.കെ.പൊറ്റക്കാടു]

പാടത്തു പണി നടക്കുന്നതുകൊണ്ടു ശനിയാഴ്ച രാവിലെ അവിടം വരെയൊന്നു പോയി. തറവാടു പൊളിച്ചപ്പോള്‍ ബാക്കി വന്ന കല്ലും മണ്ണുമൊക്കെ വാരിക്കളയാനും അല്പ്പ നേരം. വിദേശത്തു നിന്നു വന്ന ഒരു സഹോദരിയെകാണാന്‍ അപ്പന്റേം അമ്മേടേം കൂടെ പോയി വന്നപ്പോള്‍ നേരം വൈകി. പബ്ളിക്കു ലൈബ്രറി അടച്ചു പോയി.

അമ്മയുടെ വളരെ കാലത്തെ ആവശ്യമായിരുന്ന പുതിയ ഫ്രിഡ്ജ് മേടിച്ചു.

ഞായറാഴ്ച് ഇടവക പള്ളിയില്‍ പോകുന്നതു തന്നെ ഒരു സുഖമുള്ള ഇടപാടാണു. സ്വന്തക്കാരെയും പരിചയക്കാരെയുമൊക്കെ കണ്ടു , നുണയും വെടിയുമൊക്കെ പറഞ്ഞു വീട്ടില്‍ വന്നപ്പോള്‍ നേരം വൈകി.

അലക്കിയ തുണിയെല്ലം കൂടി ബാഗില്‍ കുത്തി നിറച്ചു, അല്പ്പം ചോറുമുണ്ടിട്ട്‌, അടുത്ത ബസു പിടിച്ചു.

കഥ തീര്‍ന്നു. ഇനി കിടന്നുറങ്ങിക്കോ.

അനുബന്ധം:

അട്ടയെ പിടിച്ചു മെത്തയില്‍ കിടത്തിയാല്‍ കിടക്കില്ല എന്നതാണു പാരമ്പര്യം. ഒരു സോഫ്റ്റ്വെയറു ജോലിയും കൊടുത്തു കിടത്തി നോക്കു, അവിടെ കിടന്നോളും. ഇങ്ങനെ ഇടയ്ക്കിടെ ഒന്നു പോയിവരുമെന്നേ ഉള്ളൂ.

Wednesday, February 6, 2008

ബ്ളോഗ്-സലാം!..[പനച്ചൂരാനേ... എന്നോടു ക്ഷമി!]

[ഹമ്മിങ്ങ്‌].....

ഗൂഗിളിന്റെ ഫ്രെയിമിലുള്ള ബ്ളോഗ്-സ്പോട്ട് പൂമരം...
കൈരളീകരിച്ച നൂറു ബ്ളോഗുമായി വിളങ്ങവേ...
നോക്കുവിന്‍ ബ്ളോ[സ]ഖാക്കളേ... നമ്മള്‍ വന്ന റൌട്ടറില്‍...
ആയിരങ്ങള്‍ ഐ. പി. കൊണ്ടെഴുതിവെച്ച വാക്കുകള്‍...

വരമൊഴീ......[ഹമ്മിങ്ങ്‌]
ഇളമൊഴീ......[ഹമ്മിങ്ങ്‌]

മൂര്‍ച്ചയുള്ള വാക്കു തന്നെയല്ല ബ്ളോഗിനാശ്രയം...
ചേര്‍ച്ചയുള്ള നല്ല ഫോണ്ടു തന്നെയാണതോര്‍ക്കണം...
ഫോണ്ടു കയ്യിലില്ലയെങ്കിലിവിടെ ക്ളിക്കു ചെയ്യണം...
ബ്രൌസറിന്റെയുള്ളിലുള്ള സെറ്റിങ്ങ്സൊന്നു മാറ്റണം...

കണ്ടവന്റെ ബ്ളോഗു കട്ടു പോസ്റ്റിയ രചനകള്‍...
അന്തംവിട്ടു വായിക്കുന്ന പാവങ്ങള്‍ ചരിത്രമായി...
സ്വന്തമായ ചിന്തകള്‍ മടിച്ചിടാതെ പോസ്റ്റുവിന്‍...
കയ്യടിച്ചു ക്ളാപ്പടിച്ചു കമന്റുകള്‍ നിറഞ്ഞിടും...

കമന്റുകള്‍ തുറന്നു വരും വീറു കൊണ്ട വാക്കുകള്‍
ചോദ്യമായി പോപ്പപ്പു ചെയ്തു സിസ്റ്റം ഹാങ്ങു ചെയ്തുവോ?
നല്ല ബ്ളോഗുകള്‍ക്കു ജന്‍മമേകിയ പ്രൊഫൈലുകള്‍
"മാറി നില്ലു മര്‍ക്കടാ"ന്നു ചൊല്ലി മാറ്റി വിട്ടുവോ?

ഡി.സി.ബുക്സിലേയ്ക്കു ഏറെ ദൂരമുണ്ടതോര്‍ക്കുവിന്‍
മൊഴി പിഴച്ചു പോയിടാതെ മെല്ലെ ടൈപ്പു ചെയ്യുവിന്‍
ഹിറ്റു നേറ്റുവാന്‍ കരുത്തു നേടണം- നിരാശയില്‍
വീണിടാതെ ഹിറ്റിനായി പൊരുതുവാന്‍ കൊതിക്കണം...

ഇനി ഒരു നാലു വരി ഞാനിതു വായിക്കുന്നവര്‍ക്കു പൂരിപ്പിക്കാനായി ബാക്കി വെച്ചിരിക്കുന്നു.......

ആശീര്‍വദിച്ചാലും.... അനുഗ്രഹിച്ചാലും...

Monday, February 4, 2008

നോയമ്പ് കാലം

പതിവു തെറ്റിക്കാതെ ഇത്തവണയും നോയമ്പ് ദേ ഇങ്ങെത്തിക്കഴിഞ്ഞു. എന്നാല്‍ പതിവിനു വിപരീതമായി നോയമ്പെടുത്തേക്കാമെന്നു ഞാനും തീരുമാനിച്ചുകഴിഞ്ഞു. അടി-പിടി-വലി-കുടി-തെറ്റ്-തെറി, ഇവയ്ക്കെല്ലാം ഒരമ്പതു ദിവസത്തേയ്ക്കു സുല്ല്!

കഠിന നോയമ്പെടുത്താല്‍ അനുഗ്രഹപ്പെരുമഴ ഇങ്ങു പോരുമെന്നോര്‍ത്തല്ല കേട്ടോ. എന്നേക്കാള്‍ മര്യാദക്കാരനായിരുന്ന ആശാരിപ്പറമ്പില്‍ ജോസഫിന്റെ മകന്‍ ഈശോ [ ഹ! നമ്മുടെ യേശുക്രിസ്തു തന്നേന്നേ!] വലിയ കാര്യത്തില്‍ നോയമ്പെടുത്തു ചെന്നപ്പൊ കിട്ടിയതു മുള്‍ക്കിരീടവും മരക്കുരിശ്ശും. അതുകൊണ്ടു, അങ്ങനെ വലിയ പ്രതീക്ഷകളൊന്നുമില്ല. പിന്നെ, നാടിന്റെ പൊതുകടം പോലെ അനുദിനം വളര്‍ന്നുവരുന്ന എന്റെ വയറിനു ഇതുകൊണ്ടൊരു ക്ഷീണമുണ്ടായാല്‍ അതെങ്കിലുമായി. " ഞങ്ങള്‍ കോട്ടയംകാര്‍ക്കു കുടവയര്‍ ഒരലങ്കാരമാടോ" എന്ന നമ്പര്‍ പഴയ പോലെ അങ്ങെറിക്കുന്നില്ല.

ഞായറാഴ്ചത്തെ പേത്രത്താ ആഘോഷമൊക്കെ പൊടിപൊടിച്ചു. [പേത്രത്താ= നോയമ്പിനു തൊട്ടു തലേദിവസം. പന്നിയും, പൈന്റും നിര്‍ബന്ധം.]. ഇന്നലെ പള്ളിയില്‍ പോയി നെറ്റിയില്‍ ചാരം പൂശി. ദേ, ഈ നേരം വരെ ഓ.ക്കെ. ഇനി 48 ദിനരാത്രങ്ങള്‍ കൂടി.

അനുബന്ധം:
ഇന്നലെ പ്രസംഗത്തിനിടയില്‍ അച്ചന്‍ പറഞ്ഞ ഒരു വാചകം ഇങ്ങനെ : " നമ്മുടെ ഉണ്മയുടെ ഉള്ള്‌ ഉള്‍ക്കൊള്ളുന്നതു ദൈവത്തിന്റെ പ്രതിഛായയാണു...". ഇന്നീ നേരം വരെ എനിക്കതിന്റെ അര്‍ത്ഥം പിടികിട്ടിയിട്ടില്ല. സഹായിക്കാനപേക്ഷ.