മുക്കാല്‍ തട്ടിപ്പും, ബാക്കി വെട്ടിപ്പും, പൊടിക്കു കള്ളത്തരവും: വേറെ കുഴപ്പമൊന്നുമില്ല.

Friday, February 15, 2008

വാലന്റൈന്‍സ് ദിന സ്പെഷ്യല്‍!

ഇന്നലെ പതിവു പോലെ, അതി രാവിലെ എണീറ്റ് കുളിച്ചു പള്ളിയില്‍ പോയി വന്നിട്ട് ചായ കുടിച്ചുകൊണ്ട് മനോരമ വായിക്കുന്നതിന്റെ ഒരു സുഖം ഒക്കെ ആലോചിച്ചുകൊണ്ടു, ഞാന്‍ പുതപ്പിനടിയില്‍ തന്നെ കിടപ്പായിരുന്നു. "ബുഹഹഹ". ഫോണില്‍ ഒരു മെസ്സേജ് വന്നതാണു കേട്ടോ. ഓ... വാലന്റൈന്‍സ് ദിനമാണല്ലോ എന്ന് മനസ്സില്‍ വിചാരിച്ചു പ്രതീക്ഷകളോടെ തുറന്നപ്പോ " കാശു ഇന്നു കൊണ്ട് അടച്ചില്ലെങ്കില്‍ അമ്മച്ചിയാണേ നിന്റെ എടപാടു തീര്‍ക്കു"മെന്ന വോഡഫോണിന്റെ ഭീഷണിയായിരുന്നു. നല്ലൊരു ദിവസത്തിനു വളരെ നല്ല തുടക്കം!


വീണ്ടും പുതപ്പിനടിയിലേയ്ക്കു ചുരുങ്ങിയെങ്കിലും പിന്നെ ഉറക്കം വന്നില്ല. പതിവില്ലാത്ത വിധം ചില ഓര്‍മ്മകളും മുഖങ്ങളും.

എല്‍.പി. സ്കൂള്‍ നാളുകളില്‍ അടുത്ത കൂട്ടുകാരിയായിരുന്ന ഗീതു മറിയം. "അപ്പൂന്റെ ഗേള്‍ ഫ്രണ്ടാ" എന്നു പറഞ്ഞു അമ്മ കളിയാക്കുമ്പോ, അര്‍ത്ഥം അത്ര പിടികിട്ടാറില്ലായിരുന്നു. എന്നാലും , ഏതോ ഒരു ക്ളാസ്സില്‍ വെച്ചു ലവള്‍ ഇസ്കൂള്‍ മാറി പോയപ്പോ ഞാന്‍ കരഞ്ഞെന്നാണു ചരിത്ര പുസ്തകങ്ങള്‍ സൂചിപ്പിക്കുന്നതു. ഇപ്പൊ എവിടെയാണെന്നു ഒരു പിടിയുമില്ല. ഒളശ്ശക്കാരിയായിരുന്നു, അപ്പന്‍ ഗള്‍ഫിലായിരുന്നു എന്നൊക്കെ മാത്രം ഓര്‍മ്മയുണ്ട്. പേരു ഒര്‍ജിനലാണു കേട്ടോ. അവളോ, അവളെ അറിയുന്നവരോ അഥവാ ഈ വഴിയെങ്ങാനും വന്നാലോ.

പിന്നെ ഞാന്‍ ആ സ്കൂളില്‍ നിന്നും മാറി നമ്മുടെ സ്വന്തം ദേവീ വിലാസത്തില്‍ ചേക്കേറിയ സമയത്തു സ്ഥിരമായി ക്ഷേമമന്വേഷിച്ചിരുന്ന കൊച്ച്‌. എഴുതിയ എഴുത്തുകളൊക്കെ അമ്മയുടെ കയ്യിലെത്തുകയും അമ്മ തന്നെ വായിച്ചു വിശദ വിവരങ്ങള്‍ എന്നെ ധരിപ്പിക്കുകയും ചെയ്തു പോന്നു.

ദേവീ വിലാസത്തില്‍ വന്നതില്‍പിന്നെയാണു ഈ കാര്യത്തിലുള്ള എന്റെ നാണം കുറച്ചെങ്കിലും മാറിയതു. സൈലേഷിന്റെ കൂടെ നടന്നു തുടങ്ങിയതില്‍ പിന്നെ പഞ്ചാരയടിയും പ്രേമലേഖനമെഴുത്തുമൊക്കെ സ്ഥിരം കാണാന്‍ തുടങ്ങി.എങ്കിലും ആദ്യമായി ഒരെണ്ണം എഴുതിയതു ഒമ്പതാം ക്ളാസില്‍. അയല്‍വക്കംകാരിയോടു പ്രേമം തോന്നാന്‍ എടുത്തതു കഷ്ടിച്ചു 4 ദിവസം. അതും വലിയ പരീക്ഷക്കിടയ്ക്കു. വായിച്ചു പഠിക്കാന്‍ എന്നു പറഞ്ഞു പുരപ്പുറത്തു കേറി, അവിടെയിരുന്നു ആദ്യത്തെ ലൌ-ലെറ്റര്‍ റെഡിയാക്കി. "ആദ്യാനുരാഗ പരവശനായി ഞാന്‍ ആത്മ രക്തം കൊണ്ടെഴുതിയ വാക്കുകള്‍" വരച്ചു വെച്ചതു, എഴുതി പഠിക്കാന്‍ എടുത്ത, അപ്പന്റെ പഴയ ലെറ്റര്‍പാഡിലാരുന്നു എന്ന കാര്യമൊക്കെ ആ നേരത്തു ആരു ശ്രദ്ധിക്കാന്‍! പരീക്ഷ കഴിഞ്ഞ ദിവസം കത്തു കൈ മാറി. അന്നു തന്നെ അപ്പന്റെ വീട്ടിലേയ്ക്കു നാടു വിട്ടു. പ്രതീക്ഷിച്ച ഇഷ്ട/അനിഷ്ട സംഭവങ്ങള്‍ ഒന്നുമുണ്ടായില്ല. അതങ്ങനെ തീര്‍ന്നു.

ജോണിയുടെ കയ്യില്‍ എനിക്കെഴുത്തു കൊടുത്തു വിട്ട ഒരു ജൂണിയറുണ്ടായിരുന്നു. എന്റെയല്ലേ അനിയന്‍ ! ആദ്യം അവന്‍ വായിച്ചിട്ടേ എന്റെ കയ്യില്‍ തന്നുള്ളൂ.

പത്താം ക്ളാസ്സിന്റെ സോഷ്യലിന്റെ സമയത്തു " ഒരു കാര്യം പറയാനുണ്ടു" എന്നു പറഞ്ഞു മാറ്റി നിറുത്തി അനുരാഗമറിയിച്ച സഹപാഠിയെ മറക്കാറായിട്ടില്ല. കല്യാണമൊക്കെ കഴിഞ്ഞിട്ടുണ്ടാവും.

തകഴി ശിവശങ്കര പിള്ള വഴി "പ്രൊപ്പോസു" ചെയ്ത ഒരു പാര്‍ട്ടിയെ ഓര്‍മ്മയുണ്ട്‌. വിശദീകരണമൊന്നും ഇല്ല. ദീര്‍ഘ സുമംഗലീ ഭവ!

കുറേയൊക്കെ അറിയാതെ പോയി... അറിഞ്ഞതില്‍ ചിലതു പറയാതെയും പോയി... അറിഞ്ഞും പറഞ്ഞുമൊക്കെ വന്നതെല്ലാം പല വഴിക്കു പോയി.

ഒന്നെനിക്കറിയാം .അടുത്ത കൊല്ലം ഞാന്‍ ഇതു പോലെയൊന്നുകൂടിയെഴുതും. അതായിരിക്കും ഈ കഥാസമാഹാരത്തിലെ അവസാനത്തെ കഥ.

ആ കഥ പേര്‍ത്തും പേര്‍ത്തും പറഞ്ഞു കൊണ്ടു ഇനി വരുന്ന വാലന്റൈന്‍സ് ദിനങ്ങള്‍ കടന്നു പോകും.

പ്രണയം ഒരു വികാരം എന്നതിലുപരി ഒരു വ്യവഹാരമായി കൊണ്ടുനടക്കുന്ന ആയിരങ്ങള്‍ക്കും, പഴയ വേണു നാഗവള്ളി തരംഗത്തില്‍ ഇന്നും ജീവിക്കുന്ന ബാക്കിയുള്ളവര്‍ക്കും ആശംസകള്‍!

7 comments:

The Common Man | പ്രാരബ്ധം said...

വാലന്റൈന്‍സ് ദിന സ്പെഷ്യല്‍!

[ കഥാപാത്രങ്ങളെല്ലാം സാങ്കല്പ്പികം. എന്തിനു, ഈ ഞാന്‍ പോലും!]

ശ്രീ said...

കൊള്ളാം മാഷേ. നല്ലൊരു ഓര്‍മ്മക്കുറിപ്പ്.

സാങ്കല്‍പ്പികമാണെന്ന് വായിയ്ക്കുന്നവരും വിശ്വസിച്ചേക്കാം.
:)

Jomon said...

engine aaNu malayalam ezhutunnath ?

Jomon said...

How can I download varamozhi ?
pls help

Joe Cheri Ross said...

http://kochiyilfamily.com/puthenpurackel_Family_tree.htm

jj said...

hahaha.....fully saankalpikkam???
hmmmm...nalla katha...

The Common Man | പ്രാരബ്ധം said...

@ all..

not able to use ilamozhi malayalam editor... so etailed reply later.

for the time being, thankx a lot!