മുക്കാല്‍ തട്ടിപ്പും, ബാക്കി വെട്ടിപ്പും, പൊടിക്കു കള്ളത്തരവും: വേറെ കുഴപ്പമൊന്നുമില്ല.

Monday, April 14, 2008

ന്യൂനപക്ഷത്തിന്റെ ഭൂരിപക്ഷം

നാക്കു ചൊറിഞ്ഞു തുടങ്ങിയിട്ടു നാളു കുറേയായി.മുമ്പെങ്ങുമില്ലാത്ത വിധത്തില്‍ ആഴ്ച തോറുമുള്ള ഇടയലേഖനങ്ങളും അവകാശപ്രഖ്യാപനങ്ങളും പ്രതിഷേധ റാലികളും പത്രസമ്മേളനങ്ങളുമെലാം നടത്തിക്കൊണ്ടു കേരളത്തിലെ ക്രിസ്തീയസഭകള്‍, അഥവാ സഭാനേതാക്കള്‍, അരങ്ങുതകര്‍ക്കുമ്പോള്‍, അന്തിച്ചു നില്‍ക്കുന്ന ഒരു അല്‍മായനു പ്രതികരിക്കാന്‍ ഒരു വേദിയില്ല എന്നതാണു സത്യം. വിശ്വാസ സംരക്ഷകരാകേണ്ടവര്‍ മറ്റെന്തിനൊക്കെയോ വേണ്ടി ശബ്ദമുയര്‍ത്തുമ്പോള്‍ അവരോടു ചേര്‍ന്നു നില്‍ക്കണോ അതോ മാറിനില്‍ക്കണോ എന്നറിയാത്തവരാണു വിശ്വാസികളില്‍ ഭൂരിഭാഗവും.


ഭാരത്തിന്റെ തനതായ ആതിഥേയഭാവമാണു ക്രിസ്തുമതത്തിന്റെ ആദ്യകാലപ്രചാരമണ്ഠലമായി ഇതു മാറുവാനുള്ള പ്രഥാനകാരണം.ലോകത്തിന്റെ പല ഭാഗങ്ങളിലും സുവിശേഷപ്രഘോഷകര്‍ നേരിട്ട എതിര്‍പ്പുകള്‍ ഭാരതത്തില്‍, പ്രത്യേകിച്ചു കേരളത്തില്‍ ഉണ്ടായിട്ടില്ല. എ.ഡി.52-ല്‍ കൊടുങ്ങല്ലൂരിലെത്തിയ തോമാശ്ളീഹാ കേരളത്തിലങ്ങോളമിങ്ങോളം പ്രസംഗിച്ചു, 7 പള്ളികളും സ്ഥാപിച്ചിട്ടാണു തമിഴ് നാട്ടില്‍ പോയി രക്തസാക്ഷിയായതു. എ.ഡി-345-ല്‍ കപ്പലിറങ്ങിയ കീനായി തോമായ്ക്കും സംഘത്തിനും രാജകുടുംബങ്ങള്‍ക്കു ചേര്‍ന്ന വരവേല്‍പ്പാണു കൊടുങ്ങല്ലൂരിലെ ചേരമാന്‍ പെരുമാള്‍ നല്‍കിയതു. കച്ചവടവും കൃഷിയുമൊക്കെയായിട്ടു പലയിടത്തേയ്ക്കും കുടിയേറിയപ്പോഴും അവിടേയെല്ലാം പള്ളികളും അനുബന്ധസ്ഥാപനങ്ങളും നിര്‍മ്മിക്കാനും യാതൊരു വിധതടസങ്ങളുമുണ്ടായിട്ടില്ല. ഭരണഘടന രൂപപ്പെടുത്തിയപ്പോള്‍ ജനസംഖ്യ കൊണ്ടു ന്യൂനപക്ഷമായ മതവിഭാഗങ്ങളുടെ വികാരങ്ങള്‍ ഭൂരിപക്ഷത്തിന്റെയിടയില്‍ അമര്‍ന്നുപോകരുതു എന്നു മുന്നില്‍ക്കണ്ടാണു ഭരണഘടനാ ശില്‍പ്പികള്‍ ന്യൂനപക്ഷാവകാശങ്ങള്‍ നിര്‍വചിച്ചതു.

എന്നാല്‍ ഈ ന്യാനപക്ഷ അവകാശങ്ങളുടെ സമകലീന ഉപയോഗം ,ഇതുവരെ ഈ നാട്ടില്‍ നിലനിന്നിരുന്ന സമുദായികസന്തുലിതാവസ്ഥയ്ക്കു കോട്ടം വരുത്തുമാറുള്ള രീതിയിലാണു. ആത്മീയവും ആദ്ധ്യാത്മികവുമായ സുരക്ഷയ്ക്കും വളര്‍ച്ചയ്ക്കും പകരം, ഭൌതികമായ വളര്‍ച്ചയിലാണു സഭകള്‍ ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതു എന്നു പറയേണ്ടി വരും.

എന്താണു സഭയുടെ ദൌത്യം?'നിങ്ങള്‍ ലോകമെങ്ങും പോയി സുവിശേഷം പ്രസംഗിക്കുവിന്‍' എന്ന യേശുദേവന്റെ ആഹ്വാനം ഉള്‍ക്കൊണ്ടവരായിരിക്കണമല്ലോ സഭാനേതാക്കള്‍. അപ്പോള്‍ സഭയുടെ പ്രഥമവും പ്രധാനവുമായ കടമ വിശ്വാസപ്രഘോഷണം തന്നെ.ഇതുവരെ അനുഭവിച്ചു പോന്ന ന്യൂനപക്ഷ അവകാശങ്ങളുടെ സംരക്ഷണത്തിനുള്ളില്‍ നിന്നുകൊണ്ടു, ഈ ഒരു ദൌത്യത്തോടു എത്ര മാത്രം നീതി പുലര്‍ത്തിയിട്ടുണ്ടു എന്നൊരു ആത്മവിമര്‍ശനം നടത്തേണ്ട കാലമായില്ലെ? വിദ്യാഭ്യാസ നിലവാരവും ആരോഗ്യനിലവാരവും വളരെ താഴെയായിരുന്ന ഒരു കാലത്തു , ഈ മേഖലകളില്‍ സഭ നല്‍കിയ സേവനങ്ങള്‍ ശ്ളാഘനീയം തന്നെ. പക്ഷേ കാലം ഇത്ര കഴിഞ്ഞിട്ടും, സ്കൂള്‍ നടത്തിപ്പും ഹോസ്പ്പിറ്റല്‍ നടത്തിപ്പും മാത്രം അജണ്ടയിലുള്ള സന്യസ്തസമൂഹങ്ങളുടെ പ്രസക്തിയെന്താണു? ഇതൊക്കെയുണ്ടായിട്ടും ഭാരതത്തിലെ ക്രിസ്ത്യാനികല്‍ ഇന്നും 4-5 ശതമാനത്തില്‍ എന്തുകൊണ്ടു ഒതുങ്ങി നില്‍ക്കുന്നു??

സ്വാശ്രയകോളെജു പ്രശ്നത്തിലെ ശരിയും തെറ്റും വേര്‍തിരിച്ചു കാണാന്‍ കഴിയാത്ത വിധം ഇഴകിചേര്‍ന്നു കിടക്കുന്നു.നിയമപരമായ മുന്‍തൂക്കം മാനേജുമെന്റുകള്‍ക്കു തന്നെ.പക്ഷേ, ലാഭത്തിനു വേണ്ടി മാത്രം കോളെജു തുടങ്ങിയ മുതലാളിമാരോടു ചേര്‍ന്നു ളോഹയിട്ടവരും സമരത്തിനിറങ്ങിയപ്പോള്‍ ഇടിഞ്ഞുതുടങ്ങിയതു ഈ നാട്ടിലെ ശരാശരി ക്രിസ്ത്യാനിയുടെ അന്തസ്സാണു. പുഷപഗിരി കോളെജില്‍ നടന്ന അക്രമസംഭവങ്ങള്‍ അപലപനീയം തന്നെ. എന്നാല്‍ അതിനു കാരണമായ കാര്യങ്ങളോ?

വിദ്യാഭ്യാസ പരിഷ്ക്കരണ നടപടികളോട് സഭയ്ക്കുള്ള എതിര്‍പ്പിന്റെ കാതലായ കാരണം ഇതു വരെ വ്യക്തമല്ല.കുട്ടികളെ യുക്തിപരമായ ചിന്തയ്ക്കും കാര്യകാരണസഹിതമായ അവലോകനത്തിനും പ്രാപ്തരാക്കണമെന്നു പറഞ്ഞാല്‍ നിരീശ്വരവാദം പ്രചരിപ്പിക്കലാണെന്നാരു പറഞ്ഞു? ഇതിലെവിടെയാണു വിശ്വാസത്തെ നിഷേധിക്കുന്നതു? അതോ വിശ്വാസികള്‍ യുക്തിപരമായി ചിന്തിക്കാന്‍ കഴിവില്ലാത്തവരായിരിക്കണം എന്നാണോ? എയ്ഡഡ് സ്കൂളുകളിലെ നിയമനങ്ങളില്‍ സര്‍ക്കാരും പങ്കാളിയാകുന്നതില്‍ എന്തിനാണു മെത്രാന്‍മാര്‍ കുപിതരാകുന്നതു? സ്വന്തം സമുദായത്തില്‍ നിന്നു നിയമിക്കാന്‍ പാടില്ല എന്നതല്ല നിര്‍ദ്ദേശം, നിയമിക്കപ്പെടുന്നവര്‍ യോഗ്യതയുള്ളവരാണെന്നു സര്‍ക്കാരിനു കൂടി ബോദ്ധ്യപ്പെടണം എന്നു മാത്രം.ശമ്പളം കൊടുക്കുന്നു സര്‍ക്കാരിനു അതായിക്കൂടെ? സ്വന്തം സമുദായത്തിന്റെ സ്ഥാപനങ്ങളില്‍ പോലും കോഴ കൊടുക്കാതെ ജോലി കിട്ടില്ല എന്നതാണു ഇന്നത്തെ സ്ഥിതി. ഇതിനൊരു കടിഞ്ഞാണിടാന്‍ സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ അതിനെതിരു നില്‍ക്കുന്നവര്‍ ഏതു വകയിലാണു സമുദായംഗങ്ങളുടെ പ്രതിനിധികളാകുന്നതു?

തികച്ചും ഭൌതികമായ ചില നിയന്ത്രണങ്ങളുടെ പേരിലാണു ഈ ന്യൂനപക്ഷപീഡനചരിതം പടച്ചു വിടുന്നതെന്നേ ഞാന്‍ പറയൂ. അതിന്റെ ഭാഗമായി എടുത്ത പല നിടപാടുകളും നടത്തിയ പരാമര്‍ശ്ശങ്ങളും ക്രിസ്ത്യാനികളുടെ മൊത്തം നാണക്കേടിനു കാരണവുമായി. മത്തായി ചാക്കോ വിവാദത്തില്‍ സഭാപിതാവിനു പറഞ്ഞതു തിരുത്തിപറയേണ്ടി വന്നു. ' രണ്ടാം വിമോചനസമരം 'എന്ന ആശയം പുറത്തുവന്നതും ഒരു പുരോഹിതശ്രേഷ്ഠന്റെ നാവില്‍ നിന്നു തന്നെ. കേരളത്തിലെ കത്തോലിക്കരും നായന്‍മാരും ചില്ലറ കോണ്‍ഗ്രസ്സുകാരും കൂടി മുദ്രാവാക്യം വിളിച്ചതുകൊണ്ടാണു അന്നു സര്‍ക്കാര്‍ വീണതെന്നു കരുതുന്നവര്‍ കുറച്ചധികമെണ്ടെന്നു തോന്നുന്നു. രാജ്യത്തു ആദ്യമായി ഒരു ഇടതുപക്ഷ സര്‍ക്കാര്‍ നിലവില്‍വന്നതില്‍ വലിയ ബുദ്ധിമുട്ടുണ്ടായിരുന്നു കോണ്‍ഗ്രസ്സിനു , അതിനെ പുറത്താക്കാന്‍ ആവശ്യമായ ഭൂരിപക്ഷമുണ്ടായിരുന്ന കാലത്തു അതു നടന്നു. അതോര്‍ത്തുകൊണ്ടു ' തോമാ..ചാക്കോ.. സണ്ണീ...ഇറങ്ങെടാ' എന്നു പറഞ്ഞു വഴിയില്‍ ഇറങ്ങിയാല്‍ ഇവിടെ ഒന്നും സംഭവിക്കില്ല. അല്ലെങ്കില്‍തന്നെ ആരാ കൂടെയിറങ്ങാന്‍ പോണതു?

സഭകള്‍ക്കുള്ളില്‍ തന്നെ ഒരുപാടു പ്രശ്നങ്ങളുണ്ടു. കുര്‍ബ്ബാന എങ്ങോട്ടു തിരിഞ്ഞുനിന്നു ചൊല്ലണം, ഏതു ഫാഷന്‍ കുരിശു വേണം, ഏതൊക്കെ രൂപതകള്‍ വിഭജിക്കണം, അന്ത്യോഖ്യാ - ദേവലോകം പ്രശ്നം , അങ്ങനെ എത്രയെത്ര. സഭാനേതാക്കളോടു എന്റെ അപേക്ഷ ഇതാണു. നിങ്ങള്‍ ഈ പ്രശ്നങ്ങളൊക്കെ ആദ്യം തീര്‍ക്കൂ. ഞങ്ങള്‍ പാവം വിശ്വാസികളുടെ ചില്ലറ ആത്മീയപ്രശ്നങ്ങള്‍ വിട്ടേര്, അതൊക്കെ അങ്ങനെ കിടക്കും. നിങ്ങളുടെ ഇടയിലുള്ള കേസുകളൊക്കെ ഒന്നു രമ്യതയിലായിട്ടു എല്ലാവരും മിച്ചമുണ്ടെങ്കില്‍ , പിന്നെ നമുക്കു ബൈബിളും കൊണ്ടിറങ്ങി നമ്മുടെ പ്രധാന കടമ നിര്‍വ്വഹിക്കാം. ഇതെല്ലാം കഴിഞ്ഞു സമയം ഉണ്ടാകുന്ന കാലത്താലോചിക്കാം പുതിയ കോളെജുകളുടെ കാര്യം.


ഇനി, ഇതിന്റെ മറുപുറവും ഒന്നു പരാമര്‍ശ്ശിക്കാതെ വയ്യ.

1. തെറ്റെന്നു തോന്നുന്ന കാര്യങ്ങളെ സര്‍ക്കാര്‍ നിയമപരമായും രാഷ്ട്രീയപരമായും വേണം നേരിടാന്‍. തിരുവല്ലയില്‍ നടന്നതു പോലെയുള്ള അക്രമങ്ങള്‍ സര്‍ക്കരിനു ലഭിക്കുമായിരുന്ന ഒരു വലിയ രാഷ്ട്രീയ മുന്‍തൂക്കം നഷ്ടപ്പെടുത്തി.

2. നിയന്ത്രിച്ചു നിയന്ത്രിച്ചു എല്ലാവരേയും അങ്ങു നിരീശ്വരവാദികളാക്കാം എന്നഥവാ ആരേലും പ്ളാന്‍ ചെയ്തിട്ടുണ്ടെങ്കില്‍ അതു വെറുതേ. വിശ്വാസത്തെ ബാധിക്കുന്ന പരിഷ്ക്കരണങ്ങളുണ്ടായാല്‍ അതിനെതിരേ പ്രതികരിക്കാന്‍ സഭാനേതാക്കള്‍ക്കൊപ്പം വിശ്വാസികളെല്ലാം ഉണ്ടാകും.


[ വായിക്കാന്‍ മനസ്സു കാണിച്ചതിനു നന്ദി. ഞാന്‍ ജനിച്ചതും വളര്‍ന്നതും ഇപ്പൊ ജീവിക്കുന്നതും ഒരു സത്യക്രിസ്ത്യാനി ആയിട്ടാണു. അഭിപ്രായം പറയുമ്പോള്‍ അതു കണക്കിലെടുക്കരുതെന്നപേക്ഷ!]

31 comments:

The Common Man | പ്രാരബ്ധം said...

ന്യൂനപക്ഷത്തിന്റെ ഭൂരിപക്ഷം.

പുതിയ പോസ്റ്റ്!!

Lince Joseph said...

വായിച്ചു. നന്നായിട്ടുണ്ട്. ഒരു ക്രിസ്ത്യാനി എന്ന നിലയില്‍നിന്നു മാത്രമല്ല, ജാഗരൂകനായിരിക്കുന്ന ഒരു മനുഷ്യന്‍ എന്ന നിലയിലും ഈ കുറിപ്പിനു പ്രസക്തി ഉണ്ട്. നമ്മുടേത് പോലെ ഒരു കാലത്ത് ഇങ്ങനെ ചിന്തിക്കാനും ഒരു ന്യു‌നപക്ഷം (അതോ ഭൂരിപക്ഷമോ?) ഉണ്ടെന്നത് ഒരേ സമയം ആശ്വാസവും ഊര്ജ്ജവുമ് തരുന്നു.
ഇന്നലെകളിലെ ത്യാഗത്തിന്റെ ചരിത്രവും, അര്‍പ്പനമാനോഭാവവും ഒക്കെ പുതിയ കാലത്ത് ലാഭത്ത്തിന്റെയും ബിസിനെസ്സിന്റെയും ഒക്കെ ആയി മാറുന്നത് അപലപിക്കപ്പെറെണ്ടത് തന്നെ.


പക്ഷെ ഒരു വ്യവസ്ഥിതിയുടെ സര്‍വ ആനുകു‌ല്യങ്ങളും അനുഭവിച്ചിട്ട് അതിനെതിരെ സംസാരിക്കാന്‍ വരി ഉടഞ്ഞ നാവുകള്‍ക്ക് ആവില്ലല്ലോ.. എങ്കിലും, ഇത് ഒരുപാടു പേരുടെ ചിന്തകള്‍ക്ക് തെളിച്ചം എകുമെന്നതില്‍ തര്‍ക്കമില്ല. അഭിനന്ദനങ്ങള്‍...

ഹരിശ്രീ said...

:)

The Common Man | പ്രാരബ്ധം said...

നന്ദി ലിന്‍സ്..

ഹരിശ്രീ,

എല്ലാം ഒരു ചിരിയില്‍ ഒതുക്കിയതുകൊണ്ടു ഇഷ്ടപ്പെട്ടു എന്നു ഞാന്‍ ചുമ്മാ അങ്ങു വിചാരിക്കുന്നു...

പ്രതികരണം കുറവാണല്ലോ.. മറുമൊഴി ചതിച്ചോ ...സെന്റീസ്സ്വരാ...

G.MANU said...

മാഷേ ധൈര്യത്തോടെ ഇത്രെം പറഞ്ഞതിനു കൊടു കൈ (സഭ പുറത്താക്കാതെ നോക്കണേ....)

ഇനിയും പോരട്ടെ ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടിഫുള്‍ ഐറ്റംസ്..ഇതുപോലെ

The Common Man | പ്രാരബ്ധം said...

കാനന്‍ ലോ പ്രകാരം എന്നെ പുറത്താക്കാനുള്ള പാപമൊന്നും ഞാന്‍ ചെയ്തിട്ടില്ല മനു മാഷേ... പക്ഷേ ഇനി അഥവാ എങ്ങാനും എന്നെ പുറത്താക്കിയാല്‍ ഞാന്‍ രക്ഷപെട്ടില്ലേ? പിന്നെ കൈരളിയിലും ദേശാഭിമാനിയിലും ഞാന്‍ തന്നെയാവില്ലേ താരം!!

N.J Joju said...

കമന്റു ചെയ്യണോ വേണ്ടയോ എന്ന ഒരു സംശയത്തില്ലായിരുന്നു ഞാന്‍.

1.മുമ്പെങ്ങുമില്ലാത്ത വിധത്തില്‍ ആഴ്ച തോറുമുള്ള ഇടയലേഖനങ്ങളും .....
ഇടയലേഖനങ്ങള്‍ മിക്കവാറും എല്ലാ ആഴ്ചകളിലും ഉണ്ടാവാറുണ്ട്. പലവിഷയങ്ങളെക്കുറിച്ചും ഉണ്ടായിട്ടൂണ്ട്. അതില്‍ ഒരു വിഷയം‌ മാത്രമാണ് വിദ്യാ‍ഭ്യാസം. അഭിപ്രായവ്യത്യാസമുള്ള നടപടികള്‍ ഒന്നിനു പിറകെ ഒന്നായി സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവുമ്പോള്‍ പ്രതികരണം‌ ഉണ്ടാവുന്നതു സ്വാഭാവികം. അത് ഉണ്ടാവേണ്ടതുമാണ്.

2.ന്യൂനപക്ഷമായ മതവിഭാഗങ്ങളുടെ വികാരങ്ങള്‍ എന്നതിനേക്കാള്‍ ന്യൂനപക്ഷങ്ങളൂടെ വ്യക്തിത്വത്തിനാണ് ന്യൂനപക്ഷപദവിയില്‍ മുന്‍‌‌തൂക്കം.

3.സമുദായികസന്തുലിതാവസ്ഥയ്ക്കു കോട്ടം വരുത്തുമാറുള്ള രീതിയിലാണു....

ന്യായമായ അവകാശങ്ങള്‍ സമുദായ സന്തുലിതാവസ്ഥയ്ക്ക് കോട്ടം വരുത്തുന്നത് എങ്ങിനെയാണെന്നു മനസിലായില്ല.

4.ആത്മീയവും ആദ്ധ്യാത്മികവുമായ സുരക്ഷയ്ക്കും വളര്‍ച്ചയ്ക്കും പകരം, ഭൌതികമായ വളര്‍ച്ചയിലാണു .......
വിദ്യാഭ്യാസവും ആതുരശുശ്രൂഷാരംഗവും സഭയുടെ പ്രേഷിതപ്രവര്‍ത്തിനത്തിന്റെ മേഖലയാണ്.

5.ലാഭത്തിനു വേണ്ടി കോളേജു തുടങ്ങിയ മുതലാളിമാര്‍.....
ജോസ്,
മുതല്‍ മുടക്കിയവര്‍ മുതലാളികളാവുന്നത് സ്വാഭാവികം. കാരണം വിദ്യാഭ്യാസരംഗത്ത് മുതല്‍മുടക്കാനുള്ള പണം സര്‍ക്കാരിനില്ല എന്ന കാരണത്താലാണ് ആന്റണി സര്‍ക്കാര്‍ സ്വാശ്രയകോളേജേന്ന ആശയം മുന്‍പോട്ടു വച്ചതുതന്നെ. അതുകൊണ്ടൂ തന്നെ ഒരു വലിയ നിഷേപം ഈ മേഖലയില്‍ വേണ്ടി വരും.

The Common Man | പ്രാരബ്ധം said...

1. ഇടയലേഖനങ്ങള്‍ അങ്ങനെ എല്ലാ ആഴ്ചകളിലും ഉണ്ടാകാറില്ലായിരുന്നു എന്നാണു എന്റെ ഓര്‍മ്മ. നോയമ്പിന്റെ ആരംഭം, ദൈവവിളി സ്പെഷ്യല്‍, മിഷന്‍ ഞായര്‍ ആചരണം എന്നിങ്ങനെ ചില പതിവു സര്‍ക്കുലറുകളൊഴിച്ചാല്‍, മാസത്തിലൊന്നു പോലും പതിവുണ്ടായിരുന്നില്ല. അതെന്തെങ്കിലുമാകട്ടെ, ഈ ലേഖനങ്ങള്‍ മുഴുവന്‍ കേള്‍ക്കേണ്ടവരായ വിശ്വാസികള്‍ക്കു പറയാനുള്ളതു ഇതു തന്നെയാണോ എന്നൊന്നു അന്ന്വേഷിക്കണ്ടതല്ലേ? അങ്ങനെയൊരു നടപടി എന്റെ ഇടവകയില്‍ ഇതുവരെ ഉണ്ടായിട്ടില്ല. ഇതിന്റെ പേരില്‍ സമരത്തിനു ആഹ്വാനം നല്കിയതല്ലാതെ ഇതു ചര്‍ച്ച ചെയ്യാന്‍ ഒരു പള്ളി പൊതുയോഗവും വിളിച്ചിട്ടില്ല. പിന്നെ ഇതൊന്നും കത്തോലിക്കാ സഭയില്‍ പണ്ടും പതിവുള്ളതല്ല.ജോജു അയച്ചു തന്നെ ഫാ.മാണിയച്ചന്റെ ലേഖനത്തില്‍ പറഞ്ഞിട്ടുള്ള 'ചില അകത്തോലിക്കാ മെത്രാന്‍മാരുടെ ഭിന്നാഭിപ്രായത്തില്‍' , വിശ്വാസികളുടെ പങ്കാളിത്തം ഒരു പരിധി വരെ കാരണമാകാം. [ ആരെയാണു ഉദ്ദേശിച്ചിരിക്കുന്നതു എന്നു എനിക്കു വ്യക്തമല്ല]

2. രണ്ടാമതു പറഞ്ഞതു എനിക്കു ശരിക്കു മനസ്സിലായില്ല.

3. ന്യായവും അന്യായവും നമ്മള്‍ ആരുടെ കൂടെ എന്നതിനെ ആശ്രയിച്ചാണു ഇരിക്കുന്നതു. ന്യൂനപക്ഷം എന്നെ ലേബലില്‍ ചില വിഭാഗങ്ങള്‍ മെച്ചപ്പെടുമ്പോള്‍ ഭൂരിപക്ഷത്തിനുണ്ടാകുന്ന ബുദ്ധിമുട്ടു തള്ളിക്കളയാനാവില്ല.

4.വിദ്യാഭ്യാസവും ആതുരശുശ്രൂഷയും സേവനം മാത്രമായിരുന്ന ഒരു കാലമുണ്ടായിരുന്നു. അതു കടന്നു പോയി. സേവനം മാത്രമാനു സഭയുടെ ലക്ഷ്യമെങ്കില്‍ അതു തെളിയിക്കണ്ടതു പുതിയ റെസിഡന്‍ഷ്യല്‍ സ്കൂള്‍ തുടങ്ങിയല്ല. ഇപ്പോള്‍ കയ്യിലുള്ള എയ്ഡഡ് സ്കൂളുകളുടെ നിലവാരം മെച്ചപ്പെറ്റുത്തിക്കൊണ്ടാണ്‌. ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ ആശുപത്രികള്‍ കെട്ടിക്കൊണ്ടാണു്‌.

5. മുതല്‍ മുടക്കിയവനെ മുതലാളി എന്നു വിളിക്കുന്നതില്‍ എനിക്കു പരാതിയില്ല. ഒരു വ്യക്തി പണം മുടക്കുമ്പോള്‍ പരമാവധി ലാഭം പ്രതീക്ഷിക്കുന്നതിലും കുറ്റം പറയുന്നില്ല. പക്ഷേ സഭയും അങ്ങനെ തന്നെ പെറുമാറണം എന്നുണ്ടോ? അപ്പോള്‍ പിന്നെ സഭ വ്യത്യസ്തമാകുന്നതെങ്ങനെ?

സ്വാശ്രയ കോളെജെന്ന ആശയം ആന്റണി സര്‍ക്കാര്‍ അല്ല, നായനാര്‍ സര്‍ക്കാരാനു നടപ്പില്‍ വരുത്തിയത്‌.' രണ്ടു സ്വാശ്രയ കോളെജ് = ഒരു സര്‍ക്കാര്‍ കോളെജു' എന്ന സമവാക്യം അന്നിവരെല്ലാവരും അംഗീകരിച്ചതുമായിരുന്നു. ആന്റണി സര്‍ക്കാര്‍ കൂടുതല്‍ കോളെജുകള്‍ക്കു അനുമതി നല്‍കിയതും ഇതേ അടിസ്ഥാനത്തില്‍. പക്ഷേ പാലം കടന്നപ്പോള്‍ പോളിസി മാറി. ഈ 'മൃഗീയവും പൈശാചികവുമായ ' അനുഭവം ഉണ്ടായപ്പോള്‍ പാവം ആന്റണി, ന്യൂനപക്ഷങ്ങളുടെ സമ്മര്‍ദ്ദ തന്ത്രത്തെപ്പറ്റിയൊന്നു ആത്മഗതകം നടത്തിയപ്പോ മുഖ്യമന്ത്രി കസേര തന്നെ നഷ്ടപ്പെട്ടു.

അവസാനിപ്പിച്ചോട്ടെ,

സര്‍ക്കാരിന്റെ കൈകള്‍ പരിശുദ്ധമാണെന്നോ, അവരു ചെയ്യുന്നതെല്ലാം ശരിയാണെന്നോ ഞാന്‍ പറയുന്നില്ല. രാഷ്ട്ര്രീയപരമായ നേട്ടങ്ങള്‍ക്കു വേണ്ടി നമ്മുടെ നേതാക്കന്‍മാര്‍ ഏതറ്റം വരെ പോകുമെന്നതൊക്കെ ഞാനും കാണുന്നതുമാണു. പക്ഷേ ഇതൊന്നും സഭയുടെ ഇന്നത്തെ നടപടികള്‍ക്കു ഒരു ന്യായീകരണമല്ല. ന്യൂനപക്ഷത്തിന്റെ പേരില്‍ നേടുന്ന ആനുകൂല്യങ്ങള്‍ വിതരണം ചെയ്യപ്പെടുന്നതു മറ്റു പല ഘടകങ്ങളുടെയും അറ്റിസ്താനത്തിലാണു. സേവനം എന്ന പേരില്‍ നടത്തുന്ന സംരംഭങ്ങളുടെ ലക്ഷ്യം ലാഭം മാത്രമായി മാറിക്കൊണ്ടിരിക്കുന്നു.

[ യൂറോപ്പിലെ പല സന്യസ്ത സഭകളുടെയും പ്രധാന വരുമാന മാര്‍ഗ്ഗം ഡിസ്റ്റിലറികളാണു, അതുകൊണ്ടു അടുത്ത കൊല്ലത്തെ അബ്കാരി ലേലത്തില്‍ പങ്കെടുക്കാന്‍ കേരളത്തിലെ സഭകള്‍ തീരുമാനിച്ചാലോ? സഭാതനയര്‍ക്കു പറ്റ് തരുമെങ്കിലും വേണ്ടില്ലായിരുന്നു... ഇതാ പ്രതീക്ഷയും ഇല്ല...!]

N.J Joju said...

എന്റെ കൈവശം ഈ അടുത്ത കാലത്ത് വിവിധ രൂപതകളില്‍ വന്നിട്ടുള്ള പല ഇടയലേഖലങ്ങളും ഉണ്ട്.
അതിലെ വിഷയങ്ങള്‍ ഇപ്രകാരമാണ്.

1. നോമ്പ് ആചരണം
2.ദീപിക പുനരര്‍പ്പണം
3. ചങ്ങനാശ്ശേരി അതിരൂപത അടിയന്തിര ദുരിതാശ്വാസ നിധി
4.മഞ്ഞളരുവി പ്രതിഭാസം
5.കെ.സി.ബി.സി കരിസ്മാറ്റിക് കമ്മീഷന്റെ ധാനകേന്ദ്രങ്ങളെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങള്‍
6.അജപാലനം
7. സഭാവിശ്വാസവും കമ്യൂണിസ്റ്റുപാര്‍ട്ടീ പ്രവര്‍ത്തനവും
8.ദൈവവചനവത്സാചരണം
തുടങ്ങിയവയാണ്. ഇതില്‍ മഞ്ഞളരുവി പ്രതിഭാസം ഒഴിച്ചുള്ള ഇടയലേഖനങ്ങള്‍ ചങ്ങനാശ്ശേരി അതിരൂപതയിലെ സര്‍ക്കുലറില്‍ ഉള്ളതാണ്. എല്ലാ ആഴ്ചകളിലും ഇടയലേഖനമുണ്ടെന്നു ഞാന്‍ വാദിയ്ക്കുന്നില്ല. അതേസമയം അപൂര്‍വ്വമായി മാത്രം ഉണ്ടായിരുന്ന ഇടയലേഖനങ്ങള്‍ ഇപ്പോള്‍ നിത്യസംഭവമായി എന്നും അതൊക്കെയും ഇടതുപക്ഷസര്‍ക്കാരിനെതിരെയാണെന്നുമുള്ള ഒരു ധ്വനി പോസ്റ്റുവായിയ്ക്കുന്നവര്‍ക്ക് ഉണ്ടാവാനിടയുണ്ട്. സര്‍ക്കാരിനെ വിമര്‍ശിയ്ക്കുന്ന ഇടയലേഖനങ്ങളുടെ വായന ലൈവ് ടെലികാസ്റ്റ് വരെ ചെയ്ത് ദൃശ്യമാധമങ്ങളും ഈ ധാരണ ഉണ്ടാക്കിയിട്ടൂണ്ട്. അത് വാസ്തവമല്ല. അതുകൊണ്ട് ഇത്രയും പറയുന്നു.

N.J Joju said...

"ലേഖനങ്ങള്‍ മുഴുവന്‍ കേള്‍ക്കേണ്ടവരായ വിശ്വാസികള്‍ക്കു പറയാനുള്ളതു ഇതു തന്നെയാണോ എന്നൊന്നു അന്ന്വേഷിക്കണ്ടതല്ലേ?"

ജോസ്,
ഇതൊന്നും വോട്ടിനിട്ട് തീരുമാനിയ്ക്കാവുന്ന ഒന്നല്ല. അമ്മയെതല്ലിയാലും രണ്ടു പക്ഷം എന്നൊരു ചൊല്ലില്ലേ. എനിയ്ക്ക് ഇപ്പോഴും സംശയമുണ്ട് സഭയുടെ നിലപാടുകളെ അനുകൂലിയ്ക്കുന്നവരാകട്ടെ പ്രതികൂലിയ്ക്കുന്നവരാകട്ടെ എത്രപേര്‍ക്ക് ഈ വിഷയത്തെക്കുറിച്ച് അറിയാമെന്ന്. ഇത് ഒരു കേവലം വ്യക്തിപരമായ വീക്ഷണത്തിന്റെ പ്രശ്നമല്ല. സഭയുടെ വിദ്യാഭ്യസത്തെക്കുറിച്ചുള്ള ഔദ്യോഗികകാഴ്ചപ്പാടുകള്‍, ഒരു സ്ഥാപനം നടത്തുന്നതിന്റെ പ്രായോഗികബുദ്ധിമുട്ടൂകള്‍, നിയമപരമായ അവകാശങ്ങള്‍, ഭരണഘടനാപരമായ അവകാശങ്ങള്‍, കോടതിവിധികള്‍ ഇവയെല്ലാം വച്ചുകൊണ്ടേ ഇതില്‍ ഒരു അഭിപ്രായം പറയുന്നതില്‍ അര്‍ത്ഥമുള്ളൂ.

N.J Joju said...

ന്യൂനപക്ഷാവകാശം...സമുദായസന്തുലിതാവസ്ഥ....ഭൌതീക വളര്‍ച്ച
“ന്യൂനപക്ഷം എന്നെ ലേബലില്‍ ചില വിഭാഗങ്ങള്‍ മെച്ചപ്പെടുമ്പോള്‍ ഭൂരിപക്ഷത്തിനുണ്ടാകുന്ന ബുദ്ധിമുട്ടു തള്ളിക്കളയാനാവില്ല.”

ആരുമെച്ചപ്പെട്ടാലും മെച്ചപ്പെടാത്തവന് ചിലബുദ്ധിമുട്ടൂകളുണ്ടാവും. അതിനെ അസൂയ എന്നു പറയും. അതില്‍ ജാതിയ്ക്കും മതത്തിനും വലിയ പ്രസക്തിയൊന്നുമില്ല.

ഭൂരിപക്ഷത്തിനു ലഭിയ്ക്കാത്ത ലാഭവും വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ നിന്ന് ന്യൂനപക്ഷത്തിനുണ്ടാവുന്നില്ല എന്നാണ് എനിയ്ക്ക് തോന്നുന്നത്.

ഒരു സ്ഥാപനം തുടങ്ങാന്‍ ഭൂരിപക്ഷത്തിനും ന്യൂനപക്ഷത്തിനും ഒരേപോലെ അവകാശമുണ്ട്.
അതിലെ അധ്യാപക അനധ്യാപക നിയമങ്ങളിലെ അവകാശം ഒരേ പോലെയാണ്. സ്വാശ്രയസ്ഥാപനമാണെങ്കില്‍ നൂറുശതമാനം വിദ്യാര്‍ത്ഥീ പ്രവേശനവും രണ്ടു കൂട്ടര്‍ക്കും ഒരേപോലെയാണ്. ന്യൂനപക്ഷസ്ഥാപനമാണെങ്കില്‍ ന്യൂനപക്ഷത്തിന് ക്വാട്ടാ അനുവദിയ്ക്കാം എന്നു മാത്രം. അതുകൊണ്ടു പോലും ഫലത്തില്‍ വ്യത്യാസം ഉണ്ടാവുന്നില്ലെന്നത് മറ്റൊരു വസ്തുത.

ഇതില്‍ ഉണ്ടായ വ്യത്യാസമെനു പറഞ്ഞത് ക്രൈസ്തവര്‍ കൂടുതല്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ തുടങ്ങാന്‍ മുന്‍പോട്ടൂവന്നു. മറ്റു സമുദായങ്ങള്‍ വന്നില്ല. അത്രമാത്രം.

സമൂഹത്തിന് വിദ്യാഭ്യാസം നല്‍കുന്നതില്‍ എക്കാലത്തും താത്പര്യം കാണിച്ചിട്ടൂള്ള സഭ ഒരു വിദ്യാഭ്യാസ സ്ഥാപനം ആരംഭിയ്ക്കുന്നതിനെ ഭൌതീകവളര്‍ച്ച മാത്രമായി കാണുവാനാവുമോ?
ഉന്നതവിദ്യാഭ്യാസത്തിന് അതിന്റേതാ‍യ ചിലവുകളുണ്ട്. അത് സൌജന്യമായി കൊടുക്കുന്നതാണ് ധാര്‍മ്മികത എന്നു കരുതുന്നവരോട് എനിയ്ക്ക് ഒന്നും പറയാനില്ല.

അനലന്‍ said...

ആരുമെച്ചപ്പെട്ടാലും മെച്ചപ്പെടാത്തവന് ചിലബുദ്ധിമുട്ടൂകളുണ്ടാവും. അതിനെ അസൂയ എന്നു പറയും...... ഇതില്‍ ഉണ്ടായ വ്യത്യാസമെനു പറഞ്ഞത് ക്രൈസ്തവര്‍ കൂടുതല്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ തുടങ്ങാന്‍ മുന്‍പോട്ടൂവന്നു. മറ്റു സമുദായങ്ങള്‍ വന്നില്ല. അത്രമാത്രം


ക്രൈസ്തവ ദേവാലയങ്ങളിലെ പണം എന്തിന് വേണ്ടി ഉപയോഗിക്കണമെന്നു ക്രൈസ്തവര്‍ക്ക് തീരുമാനിക്കാം. ഹൈന്ദവദേവാലയങ്ങളില്‍ സര്‍ക്കാരാണ് തീരുമാനിക്കുന്നത്‌. ഗുരുവായൂര്‍ അമ്പലത്തിലെ പണം ഗുരുവയൂരിന്റെ വികസനത്തിനു ഉപയോഗിക്കാം. ശബരിമലയിലെ പണം KSRTC സ്റ്റാന്റ് ഉണ്ടാക്കാന്‍ ഉപയോഗിക്കാം. പാര്‍ക്കിംഗ് ലോട്ട് ഉണ്ടാക്കാന്‍ ഉപയോഗിക്കാം. പള്ളീടെ പണത്തില്‍ തൊടാന്‍ പറ്റില്ല. അത് കൊണ്ടു തന്നെയാണ് ക്രിസ്തവര്‍ക്ക് കൂടുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്ളത്. മറ്റു സമുദായങ്ങള്‍ക്ക് താല്പര്യമില്ലാതെയല്ല. പക്ഷെ പണമില്ല.ഇതില്‍ ഭൂരിപക്ഷത്തിന്റെ അസൂയയൊന്നുമില്ല. ന്യായമായ കാര്യം തന്നെയാണ്.

N.J Joju said...

അനിലനുള്ള മറുപടി

“ ഉത്തരവാദിത്തപ്പെട്ട ഒരു ക്ഷേത്രവും ബോര്‍ഡ്‌ ഏറ്റെടുക്കാറില്ല. സ്വകാര്യ ക്ഷേത്രങ്ങളോ SNDP യുടെ കീഴിലുള്ള ക്ഷേത്രങ്ങളോ ഒന്നും സര്‍ക്കാര്‍ ഏറ്റെടുക്കുന്നില്ല. പൊതു സ്വഭാവമുള്ള ലെങ്കില്‍ രാജവംശങ്ങളുടെ കൈകളില്‍ ഉണ്ടായിരുന്ന ക്ഷേത്രങ്ങള്‍ സ്വതന്ത്രാനന്തരം ഏറ്റെടുക്കകയാണ്‌ ഉണ്ടായത്‌. അതിലെ വരുമാനം സര്‍ക്കാര്‍ പൊതു ഖജനാവിലേക്ക്‌ വഴിമാറ്റാറില്ല മറിച്ച്‌ വരുമാനമില്ലാത്ത ക്ഷേത്രങ്ങളുടെ നടത്തിപ്പിന്‌ ഉപയോഗിക്കുന്നു ഇനി ഇതേ പോലെ മുസ്ലിം സ്വത്തുക്കള്‍ അതായത്‌ സ്വകാര്യമല്ലാത്തത്‌ ഏറ്റെടുത്ത്‌ നടത്താന്‍ വഖഫ്‌ ബോര്‍ഡ്‌ ഉണ്ട്‌ എന്നത്‌ താങ്കള്‍ക്കറിയാമോ ? വഖഫിന്റ ചുമതല പാലോളി മുഹമ്മദ്‌ കുട്ടിയാണ്‌ എന്നും ഞാന്‍ അറിയിക്കുന്നു. പിന്നെ ഉള്ളത്ത്‌ ക്രിസ്ത്യന്‍ പള്ളികളാണ്‌. ക്രിസ്ത്യന്‍ പള്ളികളില്‍ വളരെ വ്യക്തമായ ഒരു അധികാര ഭരണ വ്യവസ്ഥ നിലനില്‍ക്കുന്നതിനാല്‍ തര്‍ക്കങ്ങളില്ല പ്രത്യേകിച്ച്‌ കത്തോലിക്ക സഭയില്‍ എന്നാല്‍ തര്‍ക്കങ്ങളുള്ള യാക്കോബായ്‌ ഓര്‍ത്തഡോക്സ്‌ വിഭാഗങ്ങള്‍ കോടതികളെ സമീപിക്കുകയും ആരാധനധികാരവും സ്വത്തവകാശവും നേടാറുണ്ട്‌ എന്നതും താങ്കളുടെ ശ്രദ്ധയില്‍പ്പെടുത്തുന്നു.


കിരണ്‍ തോമസ്, തിരുവനന്തപുരത്തുകാരൊക്കെ ഉറങ്ങിപ്പോയൊ? അന്ന് പോസ്റ്റില്‍ ഇട്ട കമന്റില്‍ നിന്ന്. ഇതില്‍ കൂടുതല്‍ അതേക്കുറിച്ചു പറയാനില്ല, അറിയുകയും ഇല്ല

N.J Joju said...

“ഒരു വ്യക്തി പണം മുടക്കുമ്പോള്‍ പരമാവധി ലാഭം പ്രതീക്ഷിക്കുന്നതിലും കുറ്റം പറയുന്നില്ല. പക്ഷേ സഭയും അങ്ങനെ തന്നെ പെറുമാറണം എന്നുണ്ടോ? അപ്പോള്‍ പിന്നെ സഭ വ്യത്യസ്തമാകുന്നതെങ്ങനെ?”

തിരുവനന്തപുരം എന്‍‌ജിനീയറിംഗ് കോളേജില്‍ സര്‍ക്കാര്‍ ഒരു ബി.ടെക് വിദ്യാര്‍ത്ഥിയ്ക്ക് മൂടക്കുന്നത് 70000/- അധികം രൂപയാണ്. ഇത് നിയമസഭയില്‍ വച്ച കണക്കാണ്. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ഒരു വിദ്യാര്‍ത്ഥിയ്ക്കായി ഒരു വര്‍ഷം സര്‍ക്കാര്‍ ചിലവാക്കുന്നത് 4.5, കോട്ടയത്ത് 4, ആലപ്പുഴയില്‍ 3.86.
ഇത്രയുമൊക്കയേ ഇവിടുത്തെ സ്വാശ്രയസ്ഥാപനങ്ങളും ആവശ്യപ്പെട്ടീട്ടൂള്ളൂ.
(പുഷ്പഗിരി മെഡിക്കല്‍ കോളേജിന്റെ നിര്‍മ്മാണ ചിലവ് 180 കോടിയാണ്. പരിയാരം മെഡിക്കല്‍ കോളേജിന്റെ നിര്‍മ്മാണ ചിലവ് 300 കോടി.)

N.J Joju said...

ഫിഫ്ടി-ഫിഫ്ടി അപ്രസക്തമാവുന്നത് കോടതിവിധികളുടെ അടിസ്ഥാനത്തിലാണ്. അനുപതു ശതമാനത്തിന്റെ കാശുകൊണ്ട് അനുപതു ശതമാനത്തെ പഠിപ്പിച്ചാല്‍ അതിനെയാണ് ക്രോസ് സബ്സിഡി എന്നു പറയുന്നത്. ക്രോസ് സബ്ഡിഡി പാടില്ല എന്ന് കോടതി പറഞ്ഞിട്ടൂണ്ട്.

ഫിഫ്ടി ഫിഫ്ടി എന്നത് സര്‍ക്കാരിനു കയ്യടിനേടാനുള്ള ഒരു മുദ്രാവാക്യം എന്നതില്‍ കവിഞ്ഞ് ഒരു ന്യായവുമുള്ളതല്ല. കാശുള്ളവന്‍ കാശുകൊടുത്ത് കോച്ചിംഗിനു പോയിയ് എന്‍‌‌ട്രന്‍സ് റാങ്കില്‍ മുന്നില്‍ വന്ന് താഴെയുള്ള പാവപ്പെട്ടവന്റെ കാശുകൊണ്ട് ഫ്രീയായി പഠിയ്ക്കുന്ന മനോഹരമായ വകുപ്പ്.(മെറിറ്റ് സീറ്റില്‍ വരുന്നവരില്‍ ഭൂ‍രിഭാഗവും മെച്ചപ്പെട്ട സാമ്പത്തിക നിലവാരമുള്ളവരാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.)

50:50 യുടെ രാഷ്ട്രീയം ഈ പോസ്റ്റ് ഒന്നു വായിച്ചു നോക്കുന്നതു നല്ലതായിരിയ്ക്കും.

അനലന്‍ said...

ജോജു,
>>ക്രൈസ്തവര്‍ കൂടുതല്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ തുടങ്ങാന്‍ മുന്‍പോട്ടൂവന്നു. മറ്റു സമുദായങ്ങള്‍ വന്നില്ല. അത്രമാത്രം.

അതിനുള്ള കാരണം ആണ് ഞാന് പറഞ്ഞത്. മറ്റു സമുദായക്കാര്ക്ക് പുറമെ നിന്നും അകത്തു നിന്നും പണമൊന്നും കിട്ടാനില്ല. അതുകൊണ്ട് തന്നെ അവര്ക്കു വിദ്യാഭ്യാസസ്ഥാപനങ്ങള് ക്രൈസ്തവരുടെ പോലെ തുടങ്ങാനും പറ്റില്ല.

പിന്നെ പണം വകമാറ്റി ചിലവഴിക്കുന്നതിനെക്കുരിച്ച്.
ബാബുരാജ് ഭഗവതിയുടെ തന്നെ കമെന്ട്ട്.
GURUVAYUR: The Guruvayur Devaswom has finally sanctioned Rs.11.03 lakhs for the advertisements released by the State Government inviting global tenders for preparing a master plan for Guruvayur town on June 23 last.
Devaswom accounts officer N. Venugopal told The Hindu here on Friday that a cheque was sent to the Government through a special messenger on Friday. The Government had been putting pressure on the Devaswom to pay the amount for the last couple of months. It got delayed following protests from devotees and a section of the Devaswom employees who felt that it amounted to diversion of Devaswom funds for non-temple purposes. Several demonstrations were staged against the move.

ഗവേര്മെന്റ്റ് എന്തിനാ ഈ പണത്തിനു വേണ്ടി ദേവസ്വത്തിന്റെ മേല് പ്രഷര് ചെലുത്തുന്നത്? ഗുരുവായൂരില് മറ്റു മതസ്ഥരോന്നും താമസമില്ലേ? ഗുരുവായൂര് ഭരിക്കുന്നത് ഗുരുവായൂരപ്പനാണോ. ഗുരുവായൂരിന്റെ മാസ്റെര് പ്ലാന് ഉണ്ടാക്കുന്നതിന് ദേവസ്വത്തിന്റെ പണം എന്തിനാണ് ചിലവാക്കുന്നത്? നന്ദുവിന്റെ പോസ്റ്റില് പറഞ്ഞ പോലെ തിരുവനന്തപുരത്തിന്റെ വികസനത്തിനു പാളയമ് പള്ളിയിലെ പണം ചിലവാക്കുന്നുണ്ടോ?


>>“ന്യൂനപക്ഷം എന്നെ ലേബലില്‍ ചില വിഭാഗങ്ങള്‍ മെച്ചപ്പെടുമ്പോള്‍ ഭൂരിപക്ഷത്തിനുണ്ടാകുന്ന ബുദ്ധിമുട്ടു തള്ളിക്കളയാനാവില്ല.”
>>ആരുമെച്ചപ്പെട്ടാലും മെച്ചപ്പെടാത്തവന് ചിലബുദ്ധിമുട്ടൂകളുണ്ടാവും. അതിനെ അസൂയ എന്നു പറയും. അതില്‍ ജാതിയ്ക്കും മതത്തിനും വലിയ പ്രസക്തിയൊന്നുമില്ല.


ജാതിയ്ക്കും മതത്തിനും വലിയ പ്രസക്തിയൊന്നുമില്ല????? മതം നോക്കിയല്ലാതെ പിന്നെ എങ്ങനെയാ ഈ ന്യൂനപക്ഷത്തെ തീരുമാനിച്ചിരിക്കുന്നത്?

'മെച്ചപ്പെടാത്തവനുണ്ടാകുന്ന ബുദ്ധിമുട്ടിനെ അസൂയ എന്ന് പറയും.!!!!!!!!' കൊള്ളാം. അസൂയ എന്ന ഈ ഒരൊറ്റ വാക്കാണ് എന്നെക്കൊണ്ട് ഈ രണ്ടു കമെന്റും ഇടുവിച്ചത്. ഞാനും ഒരു അസൂയക്കാരനാണേയ്!!!. ഭൂരിപക്ഷം.

ramachandran said...

പ്രാരാബ്ധം,

താങ്കള്‍ നന്നായി എഴുതിയിരിക്കുന്നു.പ്രത്യേകിച്ചും ഇങ്ങനെ ഒരു നിരീക്ഷണം “ആത്മീയവും ആദ്ധ്യാത്മികവുമായ സുരക്ഷയ്ക്കും വളര്‍ച്ചയ്ക്കും പകരം, ഭൌതികമായ വളര്‍ച്ചയിലാണു സഭകള്‍ ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതു എന്നു പറയേണ്ടി വരും” എന്നത് ഒരു സത്യക്രിസ്ത്യാനിയില്‍ നിന്നും വരുമ്പോള്‍. ആ ആര്‍ജ്ജവത്തിന് അഭിനന്ദനങ്ങള്‍.

ഗുരുവായൂ‍ര്‍ മാസ്റ്റര്‍ പ്ലാനിനു വേണ്ടി സര്‍ക്കാരും ദേവസ്വവും ചേര്‍ന്ന് തയ്യാറാക്കിയ പദ്ധതിയെക്കുറിച്ചാണ്. ഈ ലിങ്കില്‍ പറയുന്നത്. ദേവസ്വം കൊടുക്കേണ്ട 11 ലക്ഷം രൂപ താമസിപ്പിച്ചു എന്നാണ് ഇതില്‍ പറയുന്നത്. അനലന്‍ ബാബുരാജിന്റെ കമന്റിനെ വളച്ചൊടിക്കുകയാണ്. വക മാറ്റി ചിലവഴിക്കുന്നുണ്ടോ എന്നു നോക്കാന്‍ സംവിധാനമുണ്ടെന്നും ചില ആരോപണം ഉന്നയിച്ചു എന്നല്ലാതെ തെളിവൊന്നും ഹാജരാക്കിയിട്ടില്ല എന്നാണദ്ദേഹം പറഞ്ഞത്. ഇത് 2006 ജനുവരി മാസത്തെ വാര്‍ത്ത ആണ്. അന്നെന്തായാലും ഇടതന്മാരല്ല ഭരണം. (അനലാ... ഈ രീതിയിലാണ് ഇംഗ്ലീഷ് വായിച്ചാല്‍ മനസ്സിലാവുന്നതെങ്കില്‍...ഹ ഹ ഹ എന്നല്ലാതെ എന്തു പറയാന്‍?)

ഹിന്ദു സംഘടനകള്‍ക്ക് വിദേശത്ത് നിന്നും ലഭിക്കുന്ന ഫണ്ടിനെക്കുറിച്ചൊരു ലിങ്ക് ഇവിടെ . പണമൊന്നും ലഭിക്കുന്നില്ല എന്നു പറഞ്ഞത് കൊണ്ട് ഈ ലിങ്ക് നല്‍കുന്നു. നന്ദുവിന്റെ പോസ്റ്റിലെ കമന്റുകളും ബാബുരാജ് ഭഗവതിയുടെ പോസ്റ്റും വായിച്ചാല്‍ മൊത്തം സംഭവം പിടികിട്ടും.

ഇതിനര്‍ത്ഥം ജോജുവിന്റെ സ്വാശ്രയപിതാക്കന്മാര്‍ക്ക് ക്ലീന്‍ സര്‍ട്ടിഫിക്കറ്റ് കൊടുത്തു എന്നല്ല , കേട്ടോ.ജോജുവെന്നല്ല ആരൊക്കെ എന്തൊക്കെ പ്പറഞ്ഞാലും സ്വാശ്രയ സ്ഥാപനങ്ങളുടെ കണ്‍സെപ്‌റ്റ് പഴയ ക്രിസ്ത്യന്‍ മിഷണറി പ്രവര്‍ത്തനങ്ങളുടെ നിഷേധം തന്നെയാണ്. അതിനാല്‍ തന്നെ ക്രിസ്തു വിരുദ്ധവും.ക്രിസ്തു ആവശ്യപ്പെട്ടത് സമൂഹത്തിലെ ദുര്‍ബലരില്‍ ദുര്‍ബലരെ സഹായിക്കാനാണ്. അതു ഒരു തരം ക്രോസ് സബ്‌സിഡി ആണേ.

അതൊക്കെ അവിടെ നില്‍ക്കട്ടെ.എന്തൊക്കെ ആണേലും ഭൂരിപക്ഷ വര്‍ഗ്ഗീയത ഉയര്‍ത്തുന്ന വിപത്തിനോളം വരുകയില്ലല്ലോ മറ്റൊന്നും.

ഓ ടോ :- ആര്‍ എസ് എസിന്റെ അമേരിക്കന്‍ അവതാരങ്ങള്‍ യു എസില്‍ ന്യൂനപക്ഷ അവകാശങ്ങള്‍ക്കായി വാദിക്കുന്നുവത്രെ!

N.J Joju said...

രാമചന്ദ്രന്റെ ഭൂരിപക്ഷവര്‍ഗ്ഗീയതയെക്കുറിച്ചുള്ള പരാമര്‍ശവും ഇന്നത്തെ സ്വാശ്രയത്തെ പഴയ മിഷനറിമാരെയും ക്രിസ്തുവിനയും ചേര്‍ത്തുള്ള പ്രയോഗവും ഒരു സി.പി.എം കാരന്റെ ഗൌരവം ലലലേശമില്ലാത്ത പ്രതികരണം എന്നതില്‍ കവിഞ്ഞ് ഒരു വിലയും ഞാന്‍ കൊടൂക്കുന്നില്ല.

അനിലന്‍,
ദേവസ്വം ബോര്‍ഡ് വകമാറ്റി ചിലവഴിയ്ക്കുന്നുണ്ടോ, ദേവശ്വം ബോര്‍ഡിനെ സംബന്ധിച്ചിള്ള നിയമങ്ങള്‍, കോടതിയുടെ പരാമര്‍ശങ്ങള്‍ എന്തൊക്കെയാണെന്നോ എനിക്കറിയില്ല. ഇക്കാര്യത്തെ സംബന്ധിച്ചുള്ള പത്രവാര്‍ത്തകളെ ഞാനൊട്ട് ഗൌരവമായി സമീപിച്ചിട്ടൂമില്ല. അതുകൊണ്ടൂ തന്നെ ഇതിനെക്കുറിച്ച് ഇപ്പോള്‍ അഭിപ്രായം പറയാന്‍ എനിക്ക് ഒരര്‍ഹതയുമില്ല.

എനിക്കറിയാവുന്നതിനെക്കുറിച്ച് ഞാന്‍ പറയാം. ദേവസ്വം ബോര്‍ഡ് സ്ഥാപിതമാവുന്നതിനു മുന്‍പേ, ഇന്ത്യന്‍ ഭരണഘടന രൂപീകൃതമാവുന്നതിനു മുന്‍പു തന്നെ ആരംഭിച്ചതാണ് വിദ്യാഭ്യാസ രംഗത്തുള്ള സഭയുടെ പ്രവര്‍ത്തനങ്ങള്‍. അത് സ്വശ്രയസ്ഥാപനങ്ങളുടെ ഈ കാലഘട്ടത്തിലും തുടരുന്നു എന്നു മാത്രം.

“ മറ്റു സമുദായക്കാര്ക്ക് പുറമെ നിന്നും അകത്തു നിന്നും പണമൊന്നും കിട്ടാനില്ല. അതുകൊണ്ട് തന്നെ അവര്ക്കു വിദ്യാഭ്യാസസ്ഥാപനങ്ങള് ക്രൈസ്തവരുടെ പോലെ തുടങ്ങാനും പറ്റില്ല.” എന്നു താങ്കള്‍ പറഞ്ഞത് പൂര്‍ണ്ണമായും ശരിയാണെന്ന് എനിക്കഭിപ്രായമില്ലെങ്കിലും ഒരു പരിധിവരെ ശരിയാണെന്നു തോന്നുന്നു.

അതേ സമയം ന്യൂനപക്ഷപദവിയുടെ സഹായത്താലാണ് ക്രൈസ്തവര്‍ സാമ്പത്തികമായി ഉയര്‍ന്നത് എന്നതും പൂര്‍ണ്ണമായി ശരിയല്ല. ഒരു വിദ്യാഭ്യാസസ്ഥാപനം നിര്‍മ്മിക്കുവാനും പ്രവര്‍ത്തിപ്പിയ്ക്കുവാനും ഏതൊരു സമുദായത്തിനും അവകാശമുണ്ട്. ന്യൂനപക്ഷങ്ങള്‍ക്കുമുണ്ട് അത്രമാത്രം.
ആനുകാലിക പ്രസക്തിയുള്ള ഭരണഘടനയിലെ വകുപ്പുകള്‍

ക്രൈസ്തവര്‍ എന്നും വിദ്യാഭ്യാസത്തിനു മുന്‍‌തൂക്കം കൊടുത്തു. വിദ്യാഭ്യാസത്തില്‍ ലിംഗവിവേചനമില്ലായിരുന്നു താനും. ഈ വിദ്യാഭ്യാസത്തിലൂടെയാണ് ക്രിസ്ത്യന്‍ സമുദായം അഭിവൃത്തി പ്രാപിച്ചത്.

N.J Joju said...

അസൂയയെക്കുറിച്ച് എന്റെ പരാമര്‍ശം തെറ്റിദ്ധാരണാ ജനകമായീ എന്നു തോന്നുന്നു.

“ന്യൂനപക്ഷം എന്നെ ലേബലില്‍ ചില വിഭാഗങ്ങള്‍ മെച്ചപ്പെടുമ്പോള്‍ ഭൂരിപക്ഷത്തിനുണ്ടാകുന്ന ബുദ്ധിമുട്ടു തള്ളിക്കളയാനാവില്ല.”
ന്യൂനപക്ഷം എന്ന ലേബലുകൊണ്ടാണ് ആ വിഭാഗങ്ങള്‍ മെച്ചപ്പെട്ടത് എന്ന് എനിക്കു തോന്നുന്നില്ല. അതേ സമയം മെച്ചപ്പെട്ടവര്‍ക്ക് ന്യൂനപക്ഷം എന്ന ലേബല്‍ ഉണ്ടായിരുന്നെങ്കില്‍ അത് അവരുടെ തെറ്റല്ലല്ലോ.

“ആരുമെച്ചപ്പെട്ടാലും മെച്ചപ്പെടാത്തവന് ചിലബുദ്ധിമുട്ടൂകളുണ്ടാവും. അതിനെ അസൂയ എന്നു പറയും. അതില്‍ ജാതിയ്ക്കും മതത്തിനും വലിയ പ്രസക്തിയൊന്നുമില്ല.”
ഇപ്പുറത്തെ രാമന്‍ മെച്ചപ്പെട്ടാല്‍ അപ്പറത്തെ തോമാച്ചന് അസൂയതോന്നും. അപ്പറത്തെ തോമ്മാച്ചന്‍ മെച്ചപ്പെട്ടാല്‍ ഇപ്പറത്തെ രാമന് അസൂയതോന്നും. നായരു മെച്ചപ്പെട്ടാല്‍ ഈഴവന് അസൂയതോന്നും. ഈഴവന്‍ മെച്ചപ്പെട്ടാല്‍ നസ്രാണിയ്ക്ക് അസൂയതോന്നും. SC/ST യ്ക്ക് റിസര്‍വേഷന്‍ കിട്ടിയാല്‍ കിട്ടാത്തവന് അസൂയതോന്നും. അപ്പുറത്തെ വീട്ടിലെ പയ്യന് റാങ്ക് കിട്ടിയാല്‍ ഇപ്പൊറത്തെ വീട്ടിലെ പയ്യന് അസൂയതോന്നും. ഇത്രയൊക്കയേ ഞാന്‍ ഉദ്ദ്യേശിച്ചുള്ളൂ. ഇത്തരം അസൂയകളില്‍ ജാതിയ്ക്കും മതത്തിനും വലിയ പ്രസക്തിയൊന്നുമില്ല. അതേ സമയം ഇത്തരം അസൂയകളെ സ്വരൂപിച്ച് ഏതെങ്കിലും ഒരു ലേബലില്‍ വിറ്റ് മുതലാക്കുന്നവരുണ്ടാവും.

ഹിന്ദു സമുദായാംഗങ്ങളുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഇപ്പൊഴത്തെ സ്ഥാപനങ്ങള്‍ പര്യാപതമല്ല എന്നുണ്ടെങ്കില്‍ തീര്‍ച്ചയായും സ്ഥാപനങ്ങള്‍ ആരംഭിക്കേണ്ടതുണ്ട്.
താങ്കള്‍ പറഞ്ഞ സാമ്പത്തികമായ പരാധീനതകള്‍ക്കുള്ളില്‍ നിന്നുകൊണ്ടാണ് NSS യും SNDPയും അമൃതയും ചിന്മയാ മിഷനുമൊക്കെ ഇവിടെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ആരംഭിച്ചിട്ടൂള്ളത്.

(ന്യായമായ അവകാശങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും വേണ്ടി ഒന്നിച്ചുനിന്നു പ്രവര്‍ത്തിയ്ക്കാന്‍ ഹിന്ദുക്കള്‍ക്കാവുന്നില്ല എന്നത് ഖേദകരമാണ്. സമുദായസംഘടനകളും,ബി.ജെ.പി ഉള്‍പ്പെടെയുള്ള രാഷ്ട്രീയപാര്‍ട്ടികളും ഒക്കെ ഹിന്ദുക്കളെ വിഭജിച്ചിട്ടേയുള്ളൂ.)

ramachandran said...

പ്രിയ ജോജൂ

താഴെപ്പറയുന്ന വാര്‍ത്ത വായിക്കുമല്ലോ? എന്റേതല്ല കേട്ടോ. പെന്തക്കോസ്തുകരുടെ അഭിപ്രായത്തെയും മാക്സിസ്റ്റു ജല്പനമായി ചിത്രീകരിക്കാന്‍ താങ്കള്‍ക്കാവുമെന്നറിയാം..:)

തിരുവല്ല: ക്രൈസ്തവരുടെ കുട്ടികള്‍ ക്രിസ്ത്യന്‍ പള്ളിക്കൂടങ്ങളില്‍തന്നെ പഠിക്കണമെന്ന് ആഹ്വാനം ചെയ്ത ബിഷപ്പ് മാര്‍ ജോസഫ് പൌവ്വത്തില്‍ കേരള ജനതയോട് മാപ്പുപറയണമെന്ന് പെന്തക്കോസ്ത്തല്‍ പ്രസിദ്ധീകരണമായ 'മരുപ്പച്ച'യുടെ എഡിറ്റോറിയല്‍.

'പൌവ്വത്തിലിന്റെ പ്രസ്താവന നവോത്ഥാന കേരളം ഞെട്ടലോടെയാണ് ശ്രവിച്ചത്. ന്യൂനപക്ഷ വര്‍ഗീയതയുടെ ഗാഢത വെളിപ്പെടുത്തുന്ന ഈ വാക്കുകള്‍ ക്രൈസ്തവ ദര്‍ശനങ്ങളിലുള്ള അജ്ഞതയും മതേതരത്വ സംസ്കാരത്തോടുള്ള വെല്ലുവിളിയും പ്രകടമാക്കുന്നതാണ്. എല്ലാ മതങ്ങളും വേദനസംഹാരികളും ലഹരിയുമാണ്. ഈ കറുപ്പ് തലയ്ക്കുപിടിച്ചാല്‍ ലക്കുകെടും, എന്തും വിളിച്ചുപറയും' - എഡിറ്റോറിയല്‍ തുടരുന്നു. ദൈവത്തേയും മനുഷ്യരേയും തമ്മില്‍ അനുരഞ്ജനപ്പെടുത്തുന്നതാണ് ക്രൈസ്തവ ദര്‍ശനം. മനുഷ്യനും മനുഷ്യനും തമ്മില്‍ കൂട്ടായ്മയില്ലെങ്കില്‍ ആ മതത്തിന് എവിടെയോ തകരാറുണ്ട്.

ക്രിസ്ത്യാനികള്‍ക്ക് ഒറ്റപ്പെട്ട് ജീവിക്കാനാകുമോ? ക്രിസ്തു അങ്ങനെ ആഹ്വാനം ചെയ്യുന്നുണ്ടോ? രാഷ്ട്രീയമായാലും മതമായാലും മനുഷ്യനുവേണ്ടിയുള്ളതാണ്. മതത്തിന്റെ ലക്ഷ്യമല്ല രാഷ്ട്രീയത്തിനുള്ളത്, എന്നാല്‍ സേവനത്തിന്റെ മേഖലയില്‍ രാഷ്ട്രീയവും സഭയും ഒന്നിച്ചുനീങ്ങണമെന്ന് എഡിറ്റോറിയല്‍ പറയുന്നു. ധര്‍മവും സഹനവും പഠിപ്പിക്കേണ്ട മെത്രാന്മാര്‍ മുഷ്ടിചുരുട്ടി മുദ്രാവാക്യം വിളിക്കുന്നതുപോലെ വേദികളില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ എവിടെയോ പുകയുന്നതുപോലെ. ഈ മെത്രാന്മാരുടെ പുറപ്പാട് സംഘപരിവാറിനെയാണ് സഹായിക്കുകയെന്ന് പിണറായി വിജയന്‍ പറയുന്നത് സത്യമായി ഭവിക്കാന്‍ സാധ്യതയുണ്ട്. പള്ളിയും കമ്യൂണിസ്റ്റുകാരും ഇതിന്റെപേരില്‍ ഏറ്റുമുട്ടുമ്പോള്‍ ക്രൈസ്തവാദര്‍ശങ്ങള്‍ തകര്‍ന്നുവീഴും. ഇതിന് മെത്രാന്മാര്‍ ക്രൈസ്തവസഭയോട് മറുപടി പറയേണ്ടിവരുമെന്നും എഡിറ്റോറിയല്‍ പറയുന്നു.

ഭൂരിപക്ഷ വര്‍ഗീയതയെ തലോടുന്ന കോഗ്രസിന്റെ പാളയത്തില്‍ മെത്രാന്മാരെ സംരക്ഷിക്കുന്നതൊന്നുമില്ലെന്ന് ഒറീസയും രാജസ്ഥാനുമൊക്കെ ആവര്‍ത്തിക്കുമ്പോള്‍ മനസിലാക്കണം. ന്യൂനപക്ഷവര്‍ഗീയത നാടിന് ആപത്താണ്. സുവിശേഷം പ്രസംഗിക്കേണ്ട സഭാധ്യക്ഷന്മാരുടെ നാവില്‍നിന്ന് വര്‍ഗീയവിഷം ചീറ്റരുതെന്നും അതുകൊണ്ടുതന്നെ ബിഷപ്പ് മാര്‍ ജോസഫ് പൌവ്വത്തില്‍ കേരളത്തോട് നിരുപാധികം മാപ്പുപറയണമെന്നും അല്ലെങ്കില്‍ കുരിശും കുപ്പായവും പരിഹാസചിഹ്നങ്ങളാകുമെന്നും തിരുവല്ലയില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന 'മരുപ്പച്ച സമകാലിക പത്രിക'യുടെ ഒടുവിലത്തെ ലക്കം പറയുന്നു.

Anonymous said...

Hello. This post is likeable, and your blog is very interesting, congratulations :-). I will add in my blogroll =). If possible gives a last there on my blog, it is about the TV Digital, I hope you enjoy. The address is http://tv-digital-brasil.blogspot.com. A hug.

N.J Joju said...

രാമചന്ദ്രാ,

ജനാധിപത്യരാജ്യത്ത് ആര്‍ക്കും എന്തും പറയാം, ആരെക്കൊണ്ടും എന്തും പറയിപ്പിയ്ക്കാം.

ചില പദപ്രയോഗങ്ങള്‍ മാത്രം താങ്കളുടെ ശ്രദ്ധയില്‍ പെടുത്താം. എന്നിട്ട് വായിക്കുന്നവര്‍ തീരുമാനത്തിലെത്തട്ടെ.

1.എല്ലാ മതങ്ങളും വേദനസംഹാരികളും ലഹരിയുമാണ്.
2.ന്യൂനപക്ഷ വര്‍ഗീയത
3.ഈ മെത്രാന്മാരുടെ പുറപ്പാട് സംഘപരിവാറിനെയാണ് സഹായിക്കുകയെന്ന് പിണറായി വിജയന്‍ പറയുന്നത് സത്യമായി ഭവിക്കാന്‍ സാധ്യതയുണ്ട്.
4.ഭൂരിപക്ഷ വര്‍ഗീയതയെ തലോടുന്ന കോഗ്രസിന്റെ
5.ഒറീസയും രാജസ്ഥാനുമൊക്കെ ആവര്‍ത്തിക്കുമ്പോള്‍ ...

The Common Man | പ്രാരബ്ധം said...

എല്ലാ അഭിപ്രായങ്ങളെയും മാനിക്കുന്നു. ഒരു മറുപടി എഴുതാന്‍ തുടങ്ങിയെങ്കിലും അങ്ങു മുഴുവിപ്പിക്കാന്‍ കഴിയുന്നില്ല. ചെറിയ തിരക്കുകള്‍. കഴിയും വേഗം തിരിച്ചെത്താം.

The Common Man | പ്രാരബ്ധം said...

ഒരു സഭാംഗമെന്ന നിലയില്‍ എന്നെ വേദനിപ്പിച്ച , സഭയുടെ നിലപാടുകളാണു എന്റെ ചിന്തകള്‍ക്കാധാരം. ബാക്കി സമുദായങ്ങളെങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നു ഞാനൊരിടത്തും പറഞ്ഞിട്ടില്ല.

ജോജൂ..

ഇടയലേഖനങ്ങള്‍ പതിവില്ലാത്ത വിധത്തില്‍ ശ്രദ്ദിഹ്ക്കപ്പെടുന്നതു വാര്‍ത്താപ്രാധാന്യമുള്ള പരാമര്‍ശ്ശങ്ങള്‍ അതില്‍ അടങ്ങിയിരിക്കുന്നതുകൊണ്ടാണു. അപ്പോള്‍ അതു കേള്‍ക്കാന്‍ ആളുകള്‍ക്കു താല്‍പ്പര്യമുണ്ടാകുകയും മീഡിയാ അതു സംപ്രേക്ഷണം ചെയ്യുകയും ചെയ്യും. സര്‍ക്കാരിനെതിരേയുള്ള പ്രത്യക്ഷവും പരോക്ഷവുമായ പരാമര്‍ശ്ശങ്ങള്‍ അങ്ങനെ ഈ നാട്ടുകാരു മുഴുവന്‍ കാണുന്നുമുണ്ടു. അതില്‍ കൂടുതലൊന്നും ഞാനും പറഞ്ഞില്ലല്ലോ.

ഇടയലേഖനങ്ങള്‍ മാത്രമല്ലല്ലോ, പരസ്യമായി നടത്തിയ പല പരാമര്‍ശ്ശങ്ങളും ഇതേ രീതിയിലായിരുന്നില്ലേ?

മാര്‍ പൌവ്വത്തിലിന്റെ ' നമ്മുടെ കുട്ടികള്‍ നമ്മുടെ സ്കൂളില്‍ പഠിക്കണം' എന്ന പ്രസ്താവന ഞെട്ടലോടെ കേട്ട ഒരു വ്യക്തിയാണു ഞാന്‍. കുമാരനല്ലൂര്‍ ദേവസത്തിന്റെ കീഴിലുള്ള ദേവീ വിലാസം സ്കൂളില്‍ നിന്നും പഠിച്ചിറങ്ങിയ എനിക്കു അതില്‍ ഒരു പോരായ്മയും തോന്നിയിട്ടില്ല. രാമായണ മാസാചരണത്തിന്റെ ഭാഗമായി നടത്തിയിരുന്ന രാമായണം പ്രശ്നോത്തരിയില്‍ സ്ഥിരമായി സമ്മാനം വാങ്ങിയിട്ടുണ്ട്‌. ഞാന്‍ ഒരു ക്രിസ്ത്യാണിയാണു എന്ന കാരണം കൊണ്ടു ഒരിക്കല്‍ പോലും, ഒന്നില്‍ നിന്നു പോലും എനിക്കു മാറി നില്‍ക്കേണ്ടി വന്നിട്ടില്ല. പഠനത്തില്‍ മോശമായതു കൊണ്ടൂ കന്യാസ്ത്രിമാരുടെ സ്കൂളില്‍ നിന്നും പറഞ്ഞു വിട്ട [ നൂറു ശതമാനം ജയം വേണമല്ലോ!] 'നമ്മുടെ' കുട്ടികള്‍ രണ്ടു പേര്‍ എന്റെ ക്ളാസ്സില്‍ മാത്രമുണ്ടായിരുന്നു. അടുത്തെങ്ങും വേറെ 'നമ്മുടെ' സ്കൂള്‍ ഇല്ലാഞ്ഞിട്ടല്ല അവരു എന്റെ സ്കൂളിലോട്ടു പോന്നതു, ഉള്ളതിന്റെയൊക്കെ നിലവാരം അത്ര കേമമായിരുന്നു എന്നു മാത്രം. ഞാന്‍ ഒരു മര്യാദരാമനാണു എന്നവകാശപ്പെടുന്നില്ല, പക്ഷേ ഒരു ക്രിസ്ത്യന്‍ മാനേജ്മെന്റ് സ്കൂളില്‍ പഠിച്ചിരുന്നെങ്കില്‍ ഞാന്‍ ഇതില്‍ കൂടുതല്‍ നന്നാകത്തൊന്നുമില്ലായിരുന്നു, കുറച്ചൂടെ വെടക്കായെങ്കിലേ ഉള്ളൂ.



എന്നെപ്പോലെയുള്ളവര്‍ ഇത്തരം പ്രസ്താവനകള്‍ക്കു വില കൊടുത്തില്ലെങ്കില്‍ കുറ്റം പറയാനൊക്കുമോ?


[ ആ ലിസ്റ്റിലെ നമ്പര്‍ 2,4,7 ഒന്നു അയച്ചു തരണം എന്നപേക്ഷ!]


വിശ്വാസികളില്‍ ഭൂരിപക്ഷത്തിനു എന്താണു സംഗതി എന്നു അറിയില്ല എന്നു പറഞ്ഞതു പച്ച പരമാര്‍ത്ഥം. അപ്പോള്‍ സഭാ നേതാക്കള്‍ ആദ്യം ചെയ്യേണ്ടതു എന്തുകൊണ്ടു സര്‍ക്കാര്‍ നടപടികള്‍ സഭയ്ക്കു ഭീഷണിയാകുന്നു എന്നു അവരെ മനസ്സിലാക്കുക എന്നതല്ലേ? കോട്ടയത്തു നടന്ന പ്രതിഷേധ റാലിക്കു പോയവരില്‍ ചിലരെങ്കിലും വിചാരിച്ചതു പങ്കെടുക്കുന്നതു ഒരു പ്രാര്‍ത്ഥനാ റാലിയിലാണെന്നാനു . കല്ലേറും അടിയുമൊക്കെ തുടങ്ങിയപ്പോളായിരിക്കണം പലര്‍ക്കും കാര്യം പിടികിട്ടി തുടങ്ങിയതു.

ചില ചോദ്യങ്ങള്ക്കു മറുപടിയുണ്ടോ?

1. ക്രോസ്സ് സബ്സിഡി എന്നതു നീതിയല്ല എന്നായിരുന്നു സഭയുടെ നിലപാടെങ്കില്‍ പിന്നെ എന്തു കൊണ്ടു കോളെജുകള്‍ തുടങ്ങുന്നതിനു മുമ്പു ഇതു പറഞ്ഞില്ല?
2. കോളെജു നടത്തിപ്പിനുള്ള ചിലവിനു അനുസരിച്ചു ഫീസ് വേണമെന്നു വാദിക്കുന്നവര്‍,ആ ഫീസു കിട്ടിയാല്‍, 100% സീറ്റും സര്‍ക്കാര്‍ ലിസ്റ്റില്‍ നിന്ന്‌ - എന്നു തീരുമാനിക്കുമോ?
3. അദ്ധ്യാപക നിയമനങ്ങള്‍ സുതാര്യമാക്കാനുള്ള മടിയെന്താണു ?
4. ഇനി ഇതൊന്നും പറ്റില്ലെങ്കില്‍ അദ്ധ്യാപക- വിദ്യാര്‍ത്ഥികളില്‍ നിന്നും കൈപറ്റുന്ന 'ഡോണേഷന്‍' കാശിന്റെ ഒരു കണക്കു സഭാ വിശ്വാസികളുടെ മുമ്പില്‍ എങ്കിലും വെളിപ്പെടുത്താന്‍ തയാറാകുമോ?

'അവരെല്ലാം അങ്ങനെ ചെയ്യുന്നുണ്ടല്ലോ, പിന്നെന്താ നമുക്കായാല്‍ " എന്നാണു മറുചോദ്യമെങ്കില്‍ ഞാന്‍ ഇതിവിടെ വെച്ചു നിറുത്തുന്നു. മദ്യപിക്കരുതു, സന്താന നിയന്ത്രണമരുതു എന്നൊക്കെ പറഞ്ഞു ഇനിയുംലേഖനങ്ങള്‍ പടച്ചു വിറ്റാല്‍ , ബാക്കി അന്നേരം പറയാം.



അനലാ...

അഭിപ്രായങ്ങല്‍ രേഖപ്പെടുത്തിയതിനു നന്ദി പറയുന്നു. പക്ഷേ വിദേശ സഹായംകൊണ്ടു മാത്രമാണു ക്രൈസ്തവ സഭകള്‍ സ്കൂളുകളും കോളെജുകളും തുടങ്ങാന്‍ തയാറായതു എന്ന വാദം ശരിയല്ല. വിദ്യാഭ്യാസവും ആത്രൌസേവനവുമൊക്കെ സഭയുടെ പ്രേഷിതപ്രവര്‍ത്തനത്തിന്റെ വ്യത്യസ്ത തലങ്ങളാണു. ഈ വിമര്‍ശ്ശനങ്ങള്‍ ഉയര്‍ത്തുമ്പോളും വടക്കേ എന്ത്യയുടെ പല ഭാഗത്തും ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആയിരക്കണക്കിനു സമര്‍പ്പിതരെ ഞാന്‍ വിസ്മരിക്കുന്നില്ല.

പണ്ടു മുതലേ നിലവിലുള്ള ഒരു കേന്ദ്രീകൃത ഭരണസംവിധാനമാണു ഇതിനെല്ലം ഒരു കാരനം. സഭയും സാമുദായിക സംഘടനകളും ഒന്നല്ല എന്ന വ്യത്യാസം. ഹൈന്ദവ സഹോദരങ്ങള്‍ക്കു മിക്കവാറുമൊക്കെ തന്നെ സ്‌ഘടന മാത്രമല്ലേ ഉള്ളതു.

രാമചന്ദ്രന്‍...

[പേരു വിളിക്കുന്നതില്‍ ക്ഷമിക്കുക്ക... അല്ലതെ എങ്ങനെ അഭിസംബോധന ചെയ്യുമെന്നു ഒരു സംശയം.]

ഞാന്‍ ഒരു ക്രിസ്ത്യാനി ആണെന്നുള്ളതുകൊണ്ടു ഈ ലേഖനം നല്ലതായിരിക്കണമെന്നില്ല. എനിക്കു തോന്നിയ ചില കാര്യങ്ങള്‍ പരസ്യപ്പെടുത്തിയെങ്കിലും അതു തെറ്റായി പോയെന്നു എനിക്കു തോന്നിയാല്‍ അതു തിരിത്താനും എനിക്കു മടിയൊന്നും ഇല്ല. പിന്നെ നേരത്തേ പറഞ്ഞതു പോലെ, സംഗതി ഇനി വിശ്വാസത്തെ ബാധിക്കുമെന്നു എനിക്കു തോന്നിയാല്‍ , എല്ലാവര്‍ക്കും മുമ്പേ ഞാനിരങ്ങുകയും ചെയ്യും. പാ വേറേ, പാപ്പച്ചന്‍ വേറേ!


പിന്നെ താങ്കളുടെ പരാമര്‍ശ്ശങ്ങള്‍ക്കു ജോജു വില കൊടുക്കുന്നിലെങ്കില്‍ അതു ജോജുവിന്റെ നിലപാട്‌. ഒരു ഇടതുപക്ഷ അനുഭാവി ആകുന്നതു ഒരു കുറ്റമാണെങ്കില്‍ നമ്മുക്കു ഒരുമിച്ചു അറസ്റ്റു വരിക്കാം. ഇനിയും ഈ വഴി വരണേ...

[ഇനി ഒരു ചെറിയ കൊലച്ചതി : ആദ്യം കമന്റിട്ട ലിന്‍സ്‌ എന്റെ രൂപതയിലെ യുവജന സംഘടനയുടെ മുതിര്‍ന്ന നേതാവായിരുന്നു. ഈ പറഞ്ഞ കാര്യങ്ങള്‍ ഒക്കെ കുറച്ചധികം അടുത്തു നിന്നു പുള്ളി കണ്ടീട്ടുണ്ടാവും എന്നുള്ളതു കൊണ്ടു , ഞാന്‍ പറയുന്നതില്‍ എന്തൊക്കെയോ കാര്യം ഉണ്ടെന്നു ഞാന്‍ അങ്ങു വിശ്വസിക്കുന്നു.ലിന്‍സേ, അയാം സോറീ!]

The Common Man | പ്രാരബ്ധം said...

അക്ഷരപിശാചുകള്‍ക്കു മാപ്പു പറയുന്നു. ഇല്ലാത്ത നേരം ഉണ്ടാഅക്കി പടച്ചതാണ്‌.

ഞാന്‍ ഇപ്പോഴും http://adeign.googlepages.com/ilamozhi.html ഉപയോഗിച്ചാണു ടൈപ്പു ചെയ്യുന്നതു, അല്‍പ്പം കൂടി എളുപ്പമുള്ള എന്തെങ്കിലുമുണ്ടോ?

അനില്‍ശ്രീ... said...

ഇത് ട്രൈ ചെയ്യു..

http://peringz.googlepages.com/mozhi.htm

N.J Joju said...

"മാര്‍ പൌവ്വത്തിലിന്റെ ' നമ്മുടെ കുട്ടികള്‍ നമ്മുടെ സ്കൂളില്‍ പഠിക്കണം' എന്ന പ്രസ്താവന ഞെട്ടലോടെ കേട്ട ഒരു വ്യക്തിയാണു ഞാന്‍."
സഭയുടെ കാശുകൊണ്ട് സഭാവിശ്വാസികളുടെ കാശുകൊണ്ട് സഭതുടങ്ങിയ പഠനത്തിനൊപ്പം വിശ്വാസപരിശീലനവും കൂടി ലക്ഷ്യം വയ്ക്കുന്ന വിദ്യാലയങ്ങളില്‍ കുട്ടികളെ പഠിപ്പിയ്ക്കണം എന്ന് ഒരു മേലധ്യക്ഷന്‍ അഭിപ്രായപ്പെട്ടാല്‍ അതില്‍ ഞെട്ടാനൊന്നുമില്ല. ഏതു മതത്തിനും മതബോധനം ലക്ഷ്യമാക്കി വിദ്യാലയങ്ങള്‍ പ്രവര്‍ത്തിപ്പിയ്ക്കാന്‍ ഭരണഘടനയുടെ 28ആം വകുപ്പു പ്രകാരം അവകാശമുണ്ട്. അതുകൊണ്ടൂ തന്നെയാണ് ജോസിന്റെ ദേവീ വിലാസം സ്കൂളില്‍ രാമായണമാസാചരണവും ഒക്കെ നടക്കുന്നത്. കുമാരനല്ലൂരുള്ള ഹിന്ദുക്കള്‍ തങ്ങളുടെ കുട്ടികളെ അവിടെ പഠിപ്പിയ്ക്കണം എന്ന് ആരെങ്കിലും അഭിപ്രായപ്പെട്ടാല്‍ അത് നൂറുശതമാനം ശരിയുമാണ്.

The Common Man | പ്രാരബ്ധം said...

ജോജൂ,

നൂറ് ശതമാനം ശരിയായി ജോജുവിനു തോന്നിയതു മറ്റുള്ളവര്‍ക്ക് തെറ്റായി തോന്നാം, തിരിച്ചും ആകാം. ഇതു കാഴ്ചപ്പാടിന്റെ വ്യത്യാസം തന്നെയാണു. ഞാന്‍ ആ സ്കൂളില്‍ പഠിക്കുന്ന കാലത്ത് "കുമാരനല്ലൂരുള്ള ഹിന്ദുക്കള്‍ തങ്ങളുടെ കുട്ടികളെ അവിടെ തന്നെ പഠിപ്പിയ്ക്കണം" എന്നാരെങ്കിലും പ്രസ്താവന ഇറക്കിയിരുന്നെങ്കില്‍‌ അതെന്നെ എത്രമാത്രം ബാധിക്കുമായിരുന്നു എന്നെനിക്കു നല്ല ബോധ്യമുള്ളതുകൊണ്ട് തന്നെയാണ്‌ ഞാന്‍‌ ഞെട്ടിയതു. ഒരു കാര്യം ഉറപ്പു തരാം - ഇതു വരെ ആരും അവിടെ അങ്ങനെ പറഞ്ഞില്ല.

എന്തായാലും കഴിഞ്ഞ കുറേ വര്‍ഷത്തിനകത്തു ഇങ്ങനെയൊരാവശ്യം പിതാവു പറഞ്ഞതായി കേട്ടിട്ടില്ല. തന്നെയല്ല, സഭയുടെ സ്കൂളുകളിലെ വിശ്വാസപരിശീലനം എത്ര പേരെ വിശ്വാസത്തിലേയ്ക്ക് നയിച്ചിട്ടുണ്ടെന്നും‌ വിശ്വാസത്തിലുറപ്പിച്ചു നിര്‍ത്തിയിട്ടുണ്ടെന്നും അന്വേഷിച്ചു തന്നെ കണ്ടുപിടിക്കണം.

പിന്നെ, സഭയുടെ അഥവാ സഭാവിശ്വാസികളുടെ കാശു കൊണ്ട് സഭ തുടങ്ങിയ പ്രസ്ഥാനങ്ങള്‍ പലതിന്റെയും ഇന്നത്തെ അവസ്ഥയെപറ്റി ചിന്തിച്ചാല്‍‌ , പരസ്യമാകാത്ത പലതും പരാമര്‍ശ്ശിക്കേണ്ടതായി വരും. ജീവന്‍ ടി.വി-യുടേയും ദീപികയുടേയുമൊക്കെ ചരിത്രം ചികഞ്ഞ്പരിശോധിക്കാനിറങ്ങിയാല്‍‌ അതു മലര്‍ന്നുകിടന്നുതുപ്പുന്നതിനു സമമാകുമെന്നു തോന്നുന്നതിനാല്‍ നിറുത്തുന്നു.

മാനന്തവാടി രൂപതയുടെ പുതിയ സര്‍ക്കുലര്‍ വന്നിട്ടുണ്ടല്ലോ. അതിനെപറ്റിയും നമ്മള്‍ രണ്ട് രീതിയിലേ ചിന്തിക്കൂ എന്നതു ഉറപ്പ്‌. നേരം കിട്ടുമ്പോ എഴുതുമല്ലോ. ഞാനും നാളെ എഴുതാന്‍ ശ്രമിക്കാം.

N.J Joju said...

ചോദ്യങ്ങള്ക്കു മറുപടി

1.ക്രോസ്സ് സബ്സിഡി എന്നതു നീതിയല്ല എന്നായിരുന്നു സഭയുടെ നിലപാടെങ്കില്‍ പിന്നെ എന്തു കൊണ്ടു കോളെജുകള്‍ തുടങ്ങുന്നതിനു മുമ്പു ഇതു പറഞ്ഞില്ല?

a) ഉണ്ണിക്രിഷ്ണന്‍ കേസിന്റെ ചുവടുപിടിച്ചുണ്ടായ എല്ലാ ധാരണകളും അത് അസാധുവാകുന്നതോടെ ഇല്ലാതാവും. 2002 ലെ TMA പൈ കേസിലെ വിധിയ്ക്കു മുന്‍പേയുള്ള ധാരണയാണ്‌ 50-50. അതുകൊന്ടൂ തന്നെ അതുപ്രകാരമുള്ള ധാരണകളോ കരാറുകളോ അംഗീകരിയ്ക്കേണ്ട കാര്യമില്ല.
b)കോടതികളില്‍ സീറ്റുവിഭജനവുമായി ബന്ധപ്പെട്ട കേസുകള്‍ നിലനില്ക്കെ അതില്‍ കക്ഷിചേര്ന്ന മാനേജുമെന്‍റ്റുകള്‍ "കോളെജുകള്‍ തുടങ്ങുന്നതിനു മുമ്പു ഇതു പറഞ്ഞില്ല" എന്ന ചോദ്യത്തിനു പ്രസക്തിയില്ല.
c) കേസില്‍ കക്ഷിചേര്ന്നില്ലെങ്കില്‍ പോലും 50-50 അഗീകരിച്ചിരുന്നു എങ്കില്‍ പോലും പുതിയ കോടതിവിധിയ്ക്ക് അനുസരിച്ച് നിലപാടെടുക്കുന്നതില്‍ തെറ്റില്ല. ഭരണഘടനാ വിരുദ്ധമായ ഒരു നിയമം സര്ക്കാരിന്റെ നിര്‍ബന്ധംമൂലം അംഗീകരിയ്ക്കേണ്ടീ വന്നിട്ടൂണ്ടാവാം
d) ഒരു എന്‍ജിനീയറിംഗ് കോളേജുതുടങ്ങാന്‍ സര്ക്കാരിന്റെ NOC ആവശ്യമില്ല എന്നാണ്‌ മനസിലായത്.

N.J Joju said...

2. കോളെജു നടത്തിപ്പിനുള്ള ചിലവിനു അനുസരിച്ചു ഫീസ് വേണമെന്നു വാദിക്കുന്നവര്‍,ആ ഫീസു കിട്ടിയാല്‍, 100% സീറ്റും സര്‍ക്കാര്‍ ലിസ്റ്റില്‍ നിന്ന്‌ - എന്നു തീരുമാനിക്കുമോ?
a. സര്‍ക്കാരുതന്നെ നിയോഗിച്ച തോമസ് കമ്മീഷന്‍ നിശ്ചയിച്ചതിലും താഴ്ന്ന ഫീസില്‍ പ്രവര്‍ത്തിയ്ക്കുവാന്‍ മാനേജുമെന്റുകളെ നിര്‍ബന്ധിച്ച സര്‍ക്കാര്‍ ഗത്യന്തരമില്ലാതെ സമ്മതിച്ചാലല്ലാതെ ചിലവിനനുസരിച്ച് ഫീസ് എന്ന നിലപാടിലേയ്ക്കു വരുമെന്നു തോന്നുന്നില്ല. അങ്ങനെ ചെയ്തിരുന്നെങ്കില്‍ 2005-06 ലെങ്കിലും ഇതിനൊരു തീരുമാനമാകുമായിരുന്നു.

b.സര്‍ക്കാരിന്റെ ലിസ്റ്റിന്‌ അപ്രമാദിത്വമുണ്ടോ? രണ്ട് എന്‍ട്രന്സ് പരീഷ ഒരേ ഏജന്‍സി നടത്തിയാല്‍ ഒരേ റാങ്കു തന്നെ ലഭിയ്ക്കുമോ?

c. സ്വന്തമായി പ്രവേശനപരീക്ഷനടത്തുവാന്‍ മാനേജുമെന്റുകള്ക്ക് അവകാശമുണ്ട് എന്ന് കോടതികള്‍ അംഗ്ഗീകരിച്ച സ്ഥിതിയ്ക്ക് അങ്ങനെയൊരു കടും പിടുത്തമെന്തിനാണാവോ?

d. കേരളത്തിലെ കത്തോലിയ്ക്കാ സഭയുടെ കീഴിലുള്ള 40%(ഓപണ്‍ മെറീറ്റ്), 5% SC/ST, 35%Community merit ,5% Dalit Christians എന്ന അനുപാത്തില്‍ NRI സീറ്റ് ഒഴിച്ചുള്ള മുഴുവന്‍ സീറ്റിലും സര്ക്കാര്‍ ലിസ്റ്റില്‍ നിന്നാണ്‌ പ്രവേശനം.പ്ളസ് റ്റു മാര്ക്കും പരിഗണീയ്ക്കും എന്നു മാത്രമ്.

N.J Joju said...

31 ആം കമന്റിലെ d യില്‍ പറയുന്നത് കത്തോലിയ്ക്കാ സഭയുടെ എന്‍‌ജിനീയറിംഗ് കോളേജുകളെക്കുറിച്ചാണ്.

3)3. അദ്ധ്യാപക നിയമനങ്ങള്‍ സുതാര്യമാക്കാനുള്ള മടിയെന്താണു ?

ചങ്ങനാശ്ശേരി അതിരൂപതയുടെ അജപാലന മാര്‍ഗ്ഗരേഖാ 2007-2008 ലെ വിദ്യാഭ്യാസത്തെ സംബന്ധിയ്ക്കുന്ന ചോദ്യാവലിയില്‍ രണ്ടാമത്തേതില്‍ ഇപ്രകാരം ഒരു ചോദ്യമുണ്ട്.
“വിദ്യാര്‍ത്ഥീ പ്രവേശനം, വിവിധ ഫണ്ടുകളുടെ സമാഹരണം, വിനിയോഗം എന്നിവ സുതാര്യവും നീതിപൂര്‍വ്വകവും ആക്കണമെന്ന അതിരൂപതാ നിര്‍ദ്ദേശം പ്രായോഗികമാക്കാന്‍ കഴിഞ്ഞോ?”